ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്ത് വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന നെൽക്കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ രണ്ട് കോടി രൂപയുടെ സമഗ്ര വികസന പദ്ധതി ആവിഷ്കരിച്ച് ഉടൻ നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള നിയമസഭ കോൺഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഏകദേശം 70 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരത്തിൽ ജല ആഗമന നിർഗമന സംവിധാനങ്ങളിലെ അപര്യാപ്തത, ബണ്ടുകളിൽ ചളി നിറഞ്ഞ് ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന സ്ഥിതി, കാർഷിക യന്ത്രങ്ങൾ പാടശേഖരത്തിലേക്ക് എത്തിക്കുന്നതിന് സൗകര്യമില്ലായ്മ, പുറംബണ്ടുകളിലെ ബലക്ഷയം തുടങ്ങി നിരവധി പ്രശ്‌നങ്ങളാൽ കഴിഞ്ഞ നാലുവർഷമായി കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് യോഗത്തിൽ പി പി ചിത്തരഞ്ജൻ എം. എൽ. എ അറിയിച്ചു. നഗരസഭയിലെ നാല് വാർഡുകളിലായി നിലകൊള്ളുന്ന കരളകം പാടശേഖരത്തിന്റെ പ്രശ്‌ന പരിഹാരത്തിന് മുൻ വർഷങ്ങളിൽ ഫണ്ട് വകയിരുത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ കഴിഞ്ഞ നാല് വർഷമായി കൃഷിയിറക്കാൻ കഴിയാതെ വന്നതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെയും ഇഴ ജന്തുക്കളുടെയും താവളമായിമാറിയിരിക്കുകയാണെന്നും, ഇവയുടെഒക്കെ ശാശ്വത പരിഹാരത്തിന് കൃഷിവകുപ്പിന്റെ ഇടപെടൽ അത്യന്താപേക്ഷിതമാണെന്നും നഗരസഭാ അധ്യക്ഷ കെ കെ ജയമ്മ പറഞ്ഞു.
കൃഷിവകുപ്പ് എൻജിനീയറിങ് വിഭാഗത്തിനോട് (സ്റ്റേറ്റ് അഗ്രികൾച്ചറൽ എഞ്ചിനീയർ) 10 ദിവസത്തിനകം ഒരു പഠനം നടത്തി വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാൻ കൃഷി മന്ത്രി നിർദേശം നൽകി. പാടശേഖരത്തിലെ ജലസേചന സംവിധാനം, പുനഃരുജ്ജീവനം, പുറം ബണ്ട് ബലപ്പെടുത്തൽ, നാല് പമ്പ് ഹൗസുകളുടെനിർമ്മാണം, കാർഷിക യന്ത്രങ്ങൾ ഉൾപ്പെടെ പാടശേഖരത്തിൽ എത്തിക്കുന്നതിന് ട്രാക്ടർ ബ്രിഡ്ജുകൾ ഉൾപ്പെടെയുളള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക്, കൃഷിവകുപ്പിന്റെയും എം.എൽ.എ ഫണ്ട്, നഗരസഭ ഫണ്ട് എന്നിവ സംയോജിപ്പിച്ചുകൊണ്ട് രണ്ടുകോടിയുടെ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. പാടശേഖരത്തിന്റെ റീസർവ്വേനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് റവന്യൂ വകുപ്പുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം ജി സതീദേവി, വാർഡ് കൗൺസിലർ അമ്പിളി അരവിന്ദ്, കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ,കർഷകപ്രതിനിധി കെ സി ജോസഫ്,കൃഷി അഡീഷണൽ ഡയറക്ടർ ടി ഡി മീന, അഡീഷണൽ സെക്രട്ടറി കെ സുരേഷ് കുമാർ, സ്റ്റേറ്റ് അഗ്രികൾച്ചറൽ എഞ്ചിനീയർ വി ബാബു, ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പി ആര്‍ ഡി, കേരള സര്‍ക്കാര്‍