മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 40 കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്ന് സ്ത്രീകളെ എയർ കസ്റ്റംസ് പിടികൂടി. തായ്‌ലൻഡിൽ നിന്ന് എയർ ഏഷ്യ വിമാനത്തിലാണ് ഇവർ ഇന്നലെ രാത്രി 11.45 ന് കോഴിക്കോട്ട് എത്തിയത്. ചെന്നൈ സ്വദേശിനി റാബിയത്ത് സൈദു സൈനുദ്ദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ് കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരെയാണ് എയർ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
34 കിലോ ഹൈബ്രിഡ് കഞ്ചാവിന് പുറമേ, തായ്‌ലൻഡിൽ നിർമ്മിച്ച 15 കിലോ ചോക്ലേറ്റും, കെമിക്കലുകൾ ചേർത്തതും, കേക്ക്, ക്രീം ബിസ്‌ക്കറ്റുകൾ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. തായ്‌ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴിയാണ് ഇവർ കോഴിക്കോട്ടെത്തിയത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വകുപ്പിന് കീഴിലാണ് കോഴിക്കോട് കസ്റ്റംസ് എയർ ഇന്റലിജൻസ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 9 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയിരുന്നു. അബുദാബിയിൽ നിന്ന് കൊണ്ടുവന്ന 18 കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കഞ്ചാവ് വാങ്ങാൻ എത്തിയ കണ്ണൂരിലെ മട്ടന്നൂർ സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രിഞ്ചിൽ (35), റോഷൻ ആർ ബാബു (33) എന്നിവരാണ് അറസ്റ്റിലായത്. രക്ഷപ്പെട്ട ഒരു യാത്രക്കാരനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ട്രോളി ബാഗിലാണ് കഞ്ചാവ് കൊണ്ടുവന്നത്.