തിരുവല്ല: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനാപകടത്തിൽ മരിച്ച തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിനൊപ്പം സർക്കാരുണ്ടെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കുടുംബാംഗങ്ങളെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി. രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസറായിരുന്ന രഞ്ജിത അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. സഹോദരൻ രതീഷ് ജി നായരും അമ്മാവൻ ഉണ്ണികൃഷ്ണനും അഹമ്മദാബാദിലുണ്ട്. മൃതദേഹം തിരിച്ചറിയാൻ സഹോദരന്റെ ഡിഎൻഎ സാമ്പിൾ നൽകിയിരുന്നു. പരിശോധനാ ഫലത്തിന് ശേഷമാകും മൃതദേഹം വിട്ടുകിട്ടുക. മാതാവിന്റെയും രണ്ട് കുട്ടികളുടെയും ഏക ആശ്രയമായിരുന്നു രഞ്ജിത.
പി ആര്‍ ഡി, കേരള സര്‍ക്കാര്‍