“ഈ കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ ന്യൂയോർക്ക് നശിപ്പിക്കാൻ ഞാൻ അനുവദിക്കില്ല”: സൊഹ്‌റാന്‍ മം‌ദാനിയെ രൂക്ഷമായി വിമര്‍ശിച്ച് ട്രം‌പ്

ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിയെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു. ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ചുകൊണ്ട് മംദാനി നടത്തിയ പ്രതികരണങ്ങള്‍ അടുത്തിടെ ജനശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെ ട്രം‌പ് അദ്ദേഹത്തെ “കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ” എന്ന് വിളിക്കുകയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ട്രംപിന്റെ ആരോപണങ്ങളെ ഏകാധിപത്യ ചിന്താഗതി എന്ന് വിശേഷിപ്പിച്ച മംദാനിയുടെ പ്രസ്താവനകൾ അദ്ദേഹം ഭയപ്പെടാൻ പോകുന്നില്ലെന്ന സൂചന നല്‍കി.

ഇന്ത്യന്‍ വംശജനായ മഹ്‌മൂദ് മം‌ദാനിയുടെയും പ്രശസ്ത ചലച്ചിത്ര സം‌വിധായിക മീര നായരുടെ മകനും ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് അടുത്തിടെ ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ചതുമായ മംദാനി, പെട്ടെന്നാണ് അമേരിക്കൻ രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപരമായ മുഖങ്ങളിൽ ഒരാളായി മാറിയത്. അദ്ദേഹത്തിന്റെ വിജയത്തിനുശേഷം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹത്തെ വ്യക്തിപരമായി ആക്രമണം അഴിച്ചുവിട്ടു. അതുകൊണ്ടുതന്നെ ഈ വിഷയം ദേശീയ ചർച്ചാ വിഷയമായി മാറുകയും ചെയ്തു.

ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ മം‌ദാനിയെ ‘കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ’ എന്ന് വിശേഷിപ്പിക്കുകയും ന്യൂയോർക്ക് നശിപ്പിക്കാൻ താൻ അനുവദിക്കില്ലെന്ന് പറയുകയും ചെയ്തു. ‘മം‌ദാനി’ എന്ന് ട്രം‌പ് പേരെടുത്തു പറഞ്ഞില്ലെങ്കിലും, അദ്ദേഹം സൊഹ്‌റാൻ മംദാനിയെയാണ് ചൂണ്ടിക്കാണിച്ചതെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ വിശ്വസിക്കുന്നു. “എനിക്ക് എല്ലാ ഓപ്ഷനുകളുമുണ്ട്, ന്യൂയോർക്കിനെ ഞാൻ വീണ്ടും മികച്ചതാക്കും” എന്ന് ട്രംപ് എഴുതി. ട്രംപിന്റെ അനുയായികളും മംദാനിയെ എതിർത്ത് ഒരു മുന്നണി തുറന്നിട്ടുണ്ട്, അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കണമെന്നും നാടു കടത്തണമെന്നുമുള്ള ആവശ്യവും ഉയർന്നിട്ടുണ്ട്.

33 കാരനായ സൊഹ്‌റാൻ മംദാനി അടുത്തിടെ ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ മേയർ ആൻഡ്രൂ ക്യൂമോയെ പരാജയപ്പെടുത്തി എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇടതുപക്ഷ, കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പിന്തുണക്കാരനായി മംദാനി വിശേഷിപ്പിക്കപ്പെടുന്നു, ഇത് വലതുപക്ഷ നേതാക്കളുടെ രോഷം കൂടുതൽ വർദ്ധിപ്പിച്ചു. ട്രംപ് അദ്ദേഹത്തെ ‘100 ശതമാനം കമ്മ്യൂണിസ്റ്റ്’ എന്ന് വിളിക്കുകയും ഐസിഇ പോലുള്ള ഫെഡറൽ ഏജൻസികൾക്കെതിരായ അദ്ദേഹത്തിന്റെ നിലപാട് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറയുകയും ചെയ്തു. മംദാനി ഫെഡറൽ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നു പോലും ട്രം‌പ് പറഞ്ഞു.

ട്രംപിന്റെ ആക്രമണത്തിന് മറുപടിയായി, മംദാനി ട്രം‌പിനെ അധികാര ദുർവിനിയോഗം ചെയ്യുന്ന ആളാണെന്നാണ് വിശേഷിപ്പിപ്പിച്ചത്. പ്രസിഡന്റിന്റെ ഭീഷണികളെ താൻ ഭയപ്പെടില്ലെന്നും, ജനാധിപത്യം സംരക്ഷിക്കാൻ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐസിഇയുടെ പ്രവർത്തനങ്ങൾ ന്യൂയോർക്ക് നഗരത്തിൽ ഭയവും അസ്ഥിരതയും പടർത്തുന്നുവെന്നും അത് തടയാനായിരിക്കും തന്റെ ശ്രമമെന്നും മംദാനി പറഞ്ഞു. ഈ പോരാട്ടം ഒരു നേതാവിന്റെ മാത്രമല്ല, മുഴുവൻ ജനാധിപത്യ വ്യവസ്ഥയുടെയും പോരാട്ടമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യൻ വംശജനായ (ഗുജറാത്ത്) ഉഗാണ്ടൻ അക്കാദമിക് പണ്ഡിതൻ മഹ്‌മൂദ് ഹ്മൂദ് മംദാനിയുടെയും പ്രശസ്ത ചലച്ചിത്ര സംവിധായികയും ഇന്ത്യ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്ത മീര നായരുടെയും മകനായി ഒക്ടോബർ 18, 1991നാണ് സൊഹ്‌റാൻ ക്വാമെ മംദാനി ജനിച്ചത്. കൊളംബിയ യൂണിവേഴ്‌സിറ്റി പ്രൊഫസറും, ഉഗാണ്ടയിലെ കം‌പാല ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയുടെ ചാൻസലറുമാണ് അദ്ദേഹത്തിന്റെ പിതാവ് മഹ്‌മൂദ് മം‌ദാനി. സൊഹ്‌റാന് അഞ്ച് വയസ്സുള്ളപ്പോൾ കുടുംബം ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലേക്ക് താമസം മാറി. പിന്നീട് മംദാനിക്ക് ഏഴ് വയസ്സുള്ളപ്പോൾ കുടുംബം ഉഗാണ്ടയിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് കുടിയേറി.

Print Friendly, PDF & Email

Leave a Comment

More News