കണ്ണൂർ: അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ഒന്നര വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ പയ്യന്നൂര്‍ ബേബി മെമ്മോറിയൽ ആശുപത്രി അധികൃതര്‍ വിശദീകരണം നൽകി. മരണത്തിൽ ആശുപത്രി അധികൃതർ ദുഃഖം രേഖപ്പെടുത്തുകയും കുട്ടിക്ക് എല്ലാ വൈദ്യ പരിചരണവും മെഡിക്കൽ മാനദണ്ഡങ്ങൾ പാലിച്ചാണ് നൽകിയതെന്ന് ആവർത്തിക്കുകയും ചെയ്തു. ലഭ്യമായ എല്ലാ ആധുനിക വൈദ്യ പരിചരണവും കുട്ടിക്ക് നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ആശുപത്രി അധികൃതർ, നിയമനടപടികളിൽ സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് വിശദീകരിച്ചു.
പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും മകൻ ദേവാൻഷ് ശൗര്യ എന്ന ഒന്നര വയസ്സുകാരനാണ് ഇന്നലെ രാത്രി മരണപ്പെട്ടത്. കളിക്കുന്നതിനിടെ ചെറിയ പരിക്കേറ്റതിനെ തുടർന്ന് ചുണ്ടിലും താടിയിലും തുന്നലിടാന്‍ കുഞ്ഞിന് അനസ്തേഷ്യ നൽകി. അതിനു ശേഷമാണ് കുഞ്ഞിന്റെ ആരോഗ്യനില വഷളായത്.
ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം നൽകിയ പരാതിയിൽ ആശുപത്രിയിലെ ഡോ. അഞ്ജലി പൊതുവാളിനെതിരെ പോലീസ് കേസെടുത്തു. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സൂരജിനും വിജിഷയ്ക്കും ദേവാൻഷ് എന്ന കുഞ്ഞ് ജനിച്ചത്. സംഭവത്തിൽ മെഡിക്കൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ നേരത്തെ പറഞ്ഞിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റ്‌മോർട്ടം നടക്കും.
കളിക്കുന്നതിനിടെ വീണു മുഖത്ത് ചെറിയ പരിക്കേറ്റതിനെ തുടർന്നാണ് കഴിഞ്ഞ ഞായറാഴ്ച കുട്ടിയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
