കിഴക്കമ്പലത്തെ ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്കെന്ന്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: കിഴക്കമ്പലത്തെ വിളക്കണയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്കേറ്റ മര്‍ദനമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് പിറകിലും ചെവിയ്ക്ക് പിന്നിലുമായി ആഴത്തിലുള്ള രണ്ട് മുറിവുകലാണ് ദീപുവിന്റെ തലയില്‍ ഉണ്ടായിരുന്നത്. ഈ രണ്ട് മുറിവുകളാണ് മരണത്തിലേക്ക് നയിച്ചത്.

ഫെബ്രുവരി 12-നാണ് ദീപു ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തലയോട്ടിയിലേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.

ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ദീപുവുമായി വാക് തര്‍ക്കം മാത്രമാണുണ്ടായതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ദീപുവിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ സൈനുദ്ദീന്‍ അടക്കം 4 പ്രതികളാണ് അറസ്റ്റിലായിരുന്നത്.

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെന്നാണ് വിവരം. ദീപുവുമായ വാക് തര്‍ക്കം ഉണ്ടായിരുന്നതായും ഇതിനിടെ ഉന്തുംതള്ളുമുണ്ടായതായും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ട്വന്റി 20 ആരോപിച്ചതുപോലെ വധഗൂഡാലോചന നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News