പട്ടയമില്ലാത്ത ഭൂമി പാട്ടത്തിന് നല്‍കി വഞ്ചിച്ചു; നടന്‍ ബാബുരാജിനെതിരേ കേസ്

ഇടുക്കി: മൂന്നാറില്‍ പട്ടയമില്ലാത്ത ഭൂമിയിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി വഞ്ചിച്ചുവെന്ന വ്യവസായിയുടെ പരാതിയില്‍ നടന്‍ ബാബുരാജിനെതിരെ കേസ്. ഒന്നരമാസം മുന്‍പ് കോടതി നിര്‍ദേശപ്രകാരം ബാബുരാജിന്റെ പേരില്‍ കേസെടുത്ത അടിമാലി പോലീസ് തുടര്‍നടപടി സ്വീകരിച്ചില്ല. ഇത് കാണിച്ച് പരാതിക്കാരന്‍ വെള്ളിയാഴ്ച കോടതിയില്‍ പരാതി നല്‍കി. കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍കുമാറാണ് പരാതിക്കാരന്‍. മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അരുണ്‍കുമാറിന്റെ പരാതി. 2020 ജനുവരിയില്‍ ഈ റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കി. 40 ലക്ഷം രൂപ കരുതല്‍ധനമായി വാങ്ങുകയും ചെയ്തു

എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം ഒറ്റദിവസംപോലും റിസോര്‍ട്ട് തുറക്കാനായില്ല. 2021-ല്‍ തുറക്കാന്‍ തീരുമാനിച്ചു. സ്ഥാപന ലൈസന്‍സിനായി പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കി. എന്നാല്‍ റിസോര്‍ട്ട് ഇരിക്കുന്ന ഭൂമിയുടെ പട്ടയം സാധുവല്ലെന്നും ഈ ഭൂമി വര്‍ഷങ്ങള്‍ക്ക് മുന്‍പ് റവന്യുവകുപ്പ് നടപടി സ്വീകരിച്ചതാണെന്നും ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്നും പഞ്ചായത്ത് മറുപടി നല്‍കി. മൂന്നാര്‍ ആനവിരട്ടി കമ്പിലൈന്‍ ഭാഗത്ത് 22 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതാണ് നടന്‍ നടത്തിവന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ്. ഇതില്‍ അഞ്ചുകെട്ടിടങ്ങള്‍ക്ക് മാത്രമാണ് പള്ളിവാസല്‍ പഞ്ചായത്ത് നമ്പറിട്ട് നല്‍കിയിട്ടുള്ളത്.

ബാബുരാജിന് നല്‍കിയ 40 ലക്ഷം രൂപ അരുണ്‍ തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ പല അവധി പറഞ്ഞെങ്കിലും തുക നല്‍കിയില്ലെന്ന് അരുണ്‍ പരാതിയില്‍ പറയുന്നു. 2018-ലും 2020-ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിയ്ക്കല്‍ നോട്ടീസ് നല്‍കിയിരുന്നെന്നും ഇതും മറച്ചുവെച്ചാണ് ബാബുരാജ് താനുമായി കരാറില്‍ ഏര്‍പ്പെട്ടതെന്നും അരുണ്‍കുമാര്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് അരുണ്‍ കഴിഞ്ഞ മാര്‍ച്ചില്‍ അടിമാലി കോടതിയില്‍ ബാബുരാജ് തന്നെ വഞ്ചിച്ചെന്ന് കാണിച്ച് പരാതി നല്‍കി. പരാതി സ്വീകരിച്ച കോടതി അടിമാലി പോലീസിനോട് വഞ്ചനാ കുറ്റത്തിന് കേസ് എടുക്കാന്‍ നിര്‍ദേശിച്ചു.

പോലീസ് അന്നുതന്നെ കേസ് രജിസ്റ്റര്‍ചെയ്തു. എന്നാല്‍ ഇതുവരെ തുടര്‍ അന്വേഷണം നടത്തിയില്ലെന്നും ബാബു രാജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകപോലും ചെയ്തിട്ടില്ലെന്നും കാണിച്ചാണ് വീണ്ടും പരാതി നല്‍കിയത്. രണ്ടുതവണ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും നടന്‍ വന്നില്ലെന്നാണ് അടിമാലി പോലീസിന്റെ വിശദീകരണം. അതേസമയം മൂന്നുലക്ഷം
രൂപ വീതം 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോള്‍ 40 ലക്ഷം തിരിച്ചുകൊടുക്കേണ്ടതില്ലെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്. ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് ബാബുരാജിന്റെ വിശദീകരണം.

Print Friendly, PDF & Email

Leave a Comment

More News