ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു; പി.സി ജോര്‍ജിനെതിരെ തുടര്‍ നടപടിയുമായി പോലീസ് കോടതിയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലെ കേസില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടികളുമായി പോലീസ്. ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് പരിശോധിച്ചു ജില്ലാ കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് പോലീസ് നീക്കം. നിയമോപദേശം തേടി ആകും നടപടി. സര്‍ക്കാര്‍ വാദം കേള്‍ക്കാതെയാണ് ജാമ്യം നല്‍കിയത് എന്നതും ഹര്‍ജിയില്‍ ഉന്നയിക്കും.അതേസമയം വിവാദമായ കേസില്‍ മജിസ്ട്രേറ്റിന് മുന്നില്‍ സര്‍ക്കാര്‍ വാദം പറയേണ്ട പബ്ലിക് പ്രോസിക്യൂട്ടര്‍ എത്താതിരുന്നത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കോടതിക്കു ജാമ്യം നല്കാവുന്ന ഐപിസി 153 എ, 295 എ എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് സ്വമേധയായാണ് കേസെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഈരാറ്റുപേട്ടയില്‍ ജോര്‍ജിന്റെ വസതിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പി.സി. ജോര്‍ജിന്റെ വാഹനത്തില്‍ മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് തിരുവനന്തപുരത്തേക്കു കൊണ്ടുവന്നത്. ജോര്‍ജിനെ കസ്റ്റഡിയിലെടുത്തുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ അനുകൂലിച്ചും പ്രതികൂലിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി.ഇതിനിടെ കേന്ദ്രമന്ത്രി വി. മുരളീധരന്‍ എആര്‍ ക്യാന്പിലെത്തിച്ച പി.സി. ജോര്‍ജിനെ കാണണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും പോലീസ് അനുമതി നല്കിയില്ല. തുടര്‍ന്ന് പോലീസിനെതിരേ രൂക്ഷമായ പ്രതികരണമാണ് കേന്ദ്രമന്ത്രി നടത്തിയത്.

കേന്ദ്രമന്ത്രിക്കുപോലും പ്രവേശനം നിഷേധിക്കുന്ന നിലപാട്, ഇതാണോ കേരളത്തിലെ ജനാധിപത്യം എന്നായിരുന്നു മുരളീധരന്റെ ചോദ്യം. രാവിലെ 10.10 ന് എആര്‍ ക്യാന്പില്‍ ജോര്‍ജുമായി എത്തിയ പോലീസ് സംഘം രണ്ടു മണിക്കൂര്‍ നേരം ചോദ്യം ചെയ്തതിനുശേഷം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനായി കൊണ്ടുപോയി. അവധി ദിവസമായതിനാല്‍ കോടതി സമുച്ചയത്തിനു സമീപത്തുള്ള മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ഹാജരാക്കിയത്. ജാമ്യം നല്‍കരുതെന്നും രണ്ടാഴ്ചത്തേക്ക് ജോര്‍ജിനെ റിമാന്‍ഡ് ചെയ്യണമെന്നുമുള്ള ആവശ്യമാണ് പോലീസ് മജിസ്‌ട്രേറ്റിനു മുന്നില്‍വച്ചത്. എന്നാല്‍, ഉപാധികളോടെ ജോര്‍ജിന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ആശ കോശി ജാമ്യം അനുവദിച്ചു. മതവിദ്വേഷം വരുത്തുന്ന തരത്തില്‍ പ്രസംഗങ്ങള്‍ നടത്തുവാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്‌പോള്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

 

Print Friendly, PDF & Email

Leave a Comment

More News