കേരള ഫിലിം അവാർഡ് 2021: രേവതിക്ക് മികച്ച നടിക്കുള്ള അവാർഡ്; ജോജു ജോർജ്, ബിജു മേനോന്‍ മികച്ച അഭിനേതാക്കള്‍

തിരുവനന്തപുരം: വെള്ളിയാഴ്ച ഇവിടെ പ്രഖ്യാപിച്ച 2021ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജോജു ജോർജ്ജും ബിജു മേനോനും മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം നേടി. “മധുരം”, “നായാട്ട്” എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജോജുവും “ആർക്കറിയം” എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും പുരസ്‌കാരം നേടി. രേവതി മികച്ച നടിക്കുള്ള പുരസ്കാരം (ഭൂതകാലം) നേടി.

ദിലീഷ് പോത്തനാണ് മികച്ച സംവിധായകൻ (ചിത്രം: ജോജി). ആവാസവ്യൂഹമാണ് മികച്ച സിനിമ. ആവാസവ്യൂഹത്തിന് തിരക്കഥയൊരുക്കിയ സംവിധായകൻ കൃഷാന്ദ് ആർ കെ മികച്ച തിരക്കഥാകൃത്തായി. നായാട്ട് സിനിമയുടെ കഥ എഴുതിയ ഷാഹി കബീർ ആണ് മികച്ച കഥാകൃത്ത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത ‘ഹൃദയം’ മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയ്‌ക്കുളള പ്രത്യേക ജൂറി പുരസ്‌കാരം ജിയോ ബേബിയുടെ ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റിന് ലഭിച്ചു.

ജോജിക്ക് തിരക്കഥയൊരുക്കിയ ശ്യാം പുഷ്‌കരനാണ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം. ‘ജോജി’യിലെ തന്നെ അഭിനയത്തിന് ശ്യാം പുഷ്‌കരന്‍റെ ഭാര്യ ഉണ്ണിമായ പ്രസാദ് മികച്ച സ്വഭാവ നടിയായി. കള എന്ന സിനിമയിലെ പ്രകടനത്തിന് സുമേഷ് മൂർ മികച്ച സ്വഭാവ നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പുരുഷ ഡബ്ബിംഗ് ആർട്ടിസ്‌റ്റിനുളള പുരസ്‌കാരം ഇത്തവണ നല്‍കിയില്ല. അവാര്‍ഡിന് അർഹമായ എൻട്രികൾ ഈ വിഭാഗത്തിൽ ഇല്ലായിരുന്നുവെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ മന്ത്രിയുടെ വിശദീകരണം. ദൃശ്യം 2ൽ നടി മീനയ്‌ക്ക് ശബ്‌ദം നൽകിയ ദേവിയാണ് മികച്ച വനിതാ ഡബ്ബിംഗ് ആർട്ടിസ്‌റ്റിനുളള പുരസ്‌കാരം നേടിയത്.

ചുരുളിയുടെ ദൃശ്യങ്ങൾ പകർത്തിയ മധു നീലകണ്‌ഠന്‍ മികച്ച ഛായാഗ്രാഹകനായി. ഇതുകൂടാതെ മികച്ച ശബ്‌ദ രൂപകല്‍പന, മികച്ച കളറിസ്‌റ്റ് പുരസ്‌കാരങ്ങളും ചുരുളിക്ക് ലഭിച്ചു. സംഗീത സംവിധായകന്‍ ജസ്‌റ്റിൻ വർഗീസിനാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡ്. മികച്ച പശ്ചാത്തല സംഗീതം ഉള്‍പ്പടെ നാല് പുരസ്‌കാരങ്ങളാണ് ജോജി സിനിമയ്‌ക്ക് ലഭിച്ചത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്‌ത മിന്നൽ മുരളിക്ക് നാല് അവാര്‍ഡുകള്‍ ലഭിച്ചു. മിന്നല്‍ മുരളിയിലെ രാവില്‍ എന്ന പാട്ടിന് പ്രദീപ് കുമാർ മികച്ച പിന്നണി ഗായകനായി. ശബ്‌ദമിശ്രണം, വസ്‌ത്രാലങ്കാരം. വിഷ്വൽ എഫക്ട്സ് എന്നീ വിഭാഗങ്ങളിലാണ് മിന്നല്‍ മുരളിക്ക് മറ്റ് പുരസ്‌കാരങ്ങള്‍.

ഹൃദയം സിനിമയിലെ ഗാനങ്ങൾ ഒരുക്കിയ ഹിഷാം അബ്‌ദുൽ വഹാബ് ആണ് മികച്ച സംഗീത സംവിധായകൻ. കാണെക്കാണെ എന്ന ചിത്രത്തിലൂടെ സിതാര കൃഷ്‌ണകുമാർ മികച്ച ഗായികയായി. കാടകലം എന്ന ചിത്രത്തിലെ ഗാനരചനയ്‌ക്ക് ബി കെ ഹരിനാരായണനും പുരസ്കാരം നേടി.142 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. ഇതിൽ 29 സിനിമകള്‍ അന്തിമ മത്സരത്തിനുള്ള പട്ടികയില്‍ ഇടംപിടിച്ചു. ഭൂതകാലം, അന്തരം എന്നീ ചിത്രങ്ങൾ ജൂറി തിരിച്ചുവിളിച്ചുകണ്ടു. ഇരു താരങ്ങളുടെയും അഭിനയത്തോട് നീതി പുലർത്തേണ്ടതുണ്ട് എന്നതിനാലാണ് മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടുനൽകാൻ തീരുമാനിച്ചതെന്ന് ജൂറി ചെയർമാൻ സയ്യിദ് അക്തർ മിർസ പറഞ്ഞു.

മികച്ച നടിക്കുള്ള മത്സരത്തില്‍ നിമിഷ സജയനും സജീവമായിരുന്നു. നടന്‍ വിജയ് ബാബു നിർമിച്ച ഹോം എന്ന സിനിമയ്‌ക്ക് ഒരു പുരസ്‌കാരവും ലഭിക്കാത്തത് മനപ്പൂർവമല്ലെന്ന് ചോദ്യത്തിന് മറുപടിയായി ജൂറി അദ്ധ്യക്ഷൻ പറഞ്ഞു. മീ ടൂ വിവാദത്തെപ്പറ്റി താൻ ഇപ്പോഴാണ് അറിയുന്നതെന്നും സിനിമകളുടെ ഗുണനിലവാരം കണക്കിലെടുത്താണ് പുരസ്‌കാരം നിർണയിച്ചതെന്നും അദ്ദേഹം അറിയിച്ചു. പുരസ്‌കാര നിർണയത്തിൽ മറ്റ് ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്‌തമാക്കി.

പുരസ്‌കാര ജേതാക്കൾ ഒന്നിച്ചൊരു ഹോട്ടലിൽ ; ആകസ്‌മിക സന്തോഷം പങ്കുവച്ച് താരങ്ങൾ

പുതിയ ചിത്രത്തിനുള്ള ഒരുക്കത്തിനായി തൃശൂരിൽ ഒത്തുകൂടിയവർക്ക് അപ്രതീക്ഷിത സമ്മാനമായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം. സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന ‘തങ്കം’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനായി തൃശൂരിലെ ഹോട്ടലിലായിരുന്നു അവാർഡ് ജേതാക്കൾ.

നടൻ ബിജുമേനോൻ, നടി ഉണ്ണിമായ, സംവിധായകരായ ദിലീഷ് പോത്തൻ, വിനീത് ശ്രീനിവാസൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ, കലാസംവിധായകനായ ഗോകുൽദാസ് എന്നിവരാണ് തങ്കം സിനിമയ്ക്കായി ഒത്തുകൂടിയിരുന്നത്. സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ ഇവർക്കെല്ലാം പുരസ്‌കാരം ലഭിച്ചതും അപ്രതീക്ഷിത സന്തോഷമായി.

ഒരുമിച്ചിരിക്കുമ്പോൾ തന്നെ, പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടതിന്‍റെ ആകസ്‌മികതയും സന്തോഷവും മറച്ചുവയ്ക്കാതെ തന്നെ മനസ് തുറന്ന് ജേതാക്കൾ പങ്കുവച്ചു. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഒത്തുചേർന്നുള്ള കൂട്ടായ്‌മയുടെ ഫലവും അതിനുള്ള അംഗീകാരവുമാണ് ഈ നേട്ടമെന്നും അവാർഡ് ജേതാക്കൾ പ്രതികരിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ആറുപേർ ഒരുമിക്കുന്ന ചിത്രമെന്ന നേട്ടവും സഹീദ് അരാഫത്തിന്‍റെ തങ്കത്തിനുണ്ട്. വെള്ളിയാഴ്‌ച തൃശൂരിലാണ് ‘തങ്കം’ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. അതിനായി എത്തിയതായിരുന്നു താരങ്ങളും പിന്നണി പ്രവർത്തകരും.

Print Friendly, PDF & Email

Leave a Comment

More News