ഹൈക്കോടതി ജാമ്യം അനുവദിച്ചു; പി.സി ജോര്‍ജിന് ജയില്‍ മോചനം

തിരുവനന്തപുരം: മത വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കേരള ജനപക്ഷം (സെക്കുലർ) നേതാവും മുൻ നിയമസഭാംഗവുമായ പി.സി. ജോര്‍ജ് (72) ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച സെൻട്രൽ ജയിലിൽ നിന്ന് മോചിതനായി.

ജയിലിനു പുറത്തിറങ്ങിയ ജോര്‍ജിനെ ബിജെപി പ്രവർത്തകരുടെ വന്‍ സംഘം തന്നെ ഗേറ്റിന് പുറത്ത് അഭിവാദ്യമര്‍പ്പിച്ച് എത്തിയിരുന്നു. ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷിന്‍റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജോര്‍ജിനെ ഷോളണിയിച്ച് സ്വീകരിച്ചു. അഭിപ്രായങ്ങൾക്കായി മാധ്യമങ്ങള്‍ സമീപിച്ചെങ്കിലും കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം നല്‍കിയതുകൊണ്ട് ജോര്‍ജ് മൗനം പാലിച്ചു. നിയമം അനുസരിക്കുകയും രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്നും ജോർജ് പറഞ്ഞു.

തന്നെ ജയിലിലടച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കളിയാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. തന്നെക്കുറിച്ച് പിണറായി വിജയന്‍ തൃക്കാക്കരയിലാണ് അഭിപ്രായപ്രകടനം നടത്തിയത്. പിണറായിക്ക് മറുപടി ഞായറാഴ്‌ച (മെയ് 29) തൃക്കാക്കരയില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ ബിജെപി സ്ഥാനാർഥിക്കായി പ്രവര്‍ത്തിക്കും. ബിജെപിക്കുവേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ ചെയ്യുമെന്നും പി.സി ജോർജ് പറഞ്ഞു. തന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയുമായുള്ള അഡ്‌ജസ്റ്റുമെന്‍റാണെന്ന പ്രതിപക്ഷ നേതാവിന്‍റെ വിവരക്കേടിന് മറുപടിയില്ല. നിയമത്തിന് വിലയുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. നിയമം നിമയത്തിന്‍റെ വഴിക്കുപോകട്ടെ. ഹൈക്കോടതി പറഞ്ഞ വ്യവസ്ഥയ്ക്കനുസരിച്ച് മുന്നോട്ടുപോകും. ദൈവത്തിനും തനിക്കായി പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ശബരിമല സ്‌ത്രീപ്രവേശനവുമായി ബന്ധപ്പട്ട് ബിജെപിയുമായി സൗഹൃദത്തിലായ പി.സി.ജോർജ് 2019ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി പരസ്യമായി രംഗത്തുവന്നിരുന്നു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പാളയത്തിലെത്താന്‍ ജോര്‍ജ് ശ്രമം നടത്തിയെങ്കിലും നേതാക്കളുടെ ശക്തമായ എതിര്‍പ്പുമൂലം പരാജയപ്പെട്ടു.തുടര്‍ന്ന് ജനപക്ഷം സ്ഥാനാർഥിയായി പൂഞ്ഞാറില്‍ ജനവിധി തേടിയെങ്കിലും ദയനീയമായി പരാജയപ്പെട്ടു. യുഡിഎഫിലും എല്‍ഡിഎഫിലും എത്താന്‍ വഴിയില്ലെന്ന് മനസിലാക്കിയ പി.സി ജോർജ് വീണ്ടും ബിജെപിയുമായി കൈകോര്‍ക്കാനുള്ള കുറുക്കുവഴിയായാണ് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയത്. ഇതോടെ ബിജെപിയുമായുള്ള ചങ്ങാത്തത്തിന് അതിവേഗം വഴിതുറന്നുവെന്നാണ് വിലയിരുത്തല്‍.

അതേസമയം, തൃക്കാക്കര നിയമസഭയിലെ 20% സ്ഥിരനിക്ഷേപ വോട്ടിൽ കണ്ണുവെച്ച് മതമൗലികവാദികളെ പ്രീണിപ്പിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് ജോർജിന്റെ അറസ്റ്റിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ചിത്രീകരിച്ചത്.

സമൂഹത്തെ ഭിന്നിപ്പിക്കാനും വർഗീയ കലാപം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ ചെറുക്കാനുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ദൃഷ്ടാന്തമാണ് ജോർജിന്റെ അറസ്റ്റും ഒരു ദിവസത്തേക്കെങ്കിലും തടവിലാക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News