കേരള ഭാഗ്യക്കുറിയുടെ വിഷു ബംബര്‍ 10 കോടി രണ്ട് തമിഴ്‌നാട്ടുകാർക്ക്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ഭാഗ്യക്കുറി വിജയികളെ ഒടുവിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ രണ്ട് തമിഴ്‌നാട് സ്വദേശികൾ ഡിപ്പാർട്ട്‌മെന്റ് ഓഫീസിലെത്തി വിജയിച്ച ടിക്കറ്റ് സമർപ്പിച്ചു. 10 കോടി രൂപ സമ്മാനം നേടിയ ഡോ.എം. പ്രദീപ് കുമാറും ബന്ധു എൻ. രമേശനും തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള പരിസരത്ത് നിന്നാണ് ടിക്കറ്റ് വാങ്ങിയത്.

കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചി സ്വദേശികളാണ് ഇരുവരും. വിദേശത്തുനിന്നെത്തിയ രമേശന്റെ ഭാര്യാസഹോദരനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇവർ. ചില കടങ്ങൾ വീട്ടുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്ന് പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു.

ഒരു ബന്ധുവിന്റെ അന്തിമ ചടങ്ങുകളുടെ തിരക്കിലായിരുന്ന അവർക്ക് മെയ് 22 ന് നറുക്കെടുപ്പ് നടന്നെങ്കിലും വെള്ളിയാഴ്ച മാത്രമേ ഫലം പരിശോധിക്കാന്‍ സാധിച്ചുള്ളൂ. തമിഴ്‌നാട് സർക്കാര്‍ ഉദ്യോഗസ്ഥനാണ്. ഭാഗ്യം പരീക്ഷിക്കുന്ന ശീലം പ്രദീപിനും രമേശനും ഉണ്ടായിരുന്നെങ്കിലും ചെറിയ സമ്മാനങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 6.16 കോടി രൂപയാണ് നികുതി കിഴിച്ചാൽ വിജയികള്‍ക്ക് ലഭിക്കുക.

ഇരുവരും വിജയികളായതിനാല്‍ അവരുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും ലോട്ടറി വകുപ്പ് പണം നിക്ഷേപിക്കുക. വിജയികൾ മറ്റൊരു സംസ്ഥാനത്ത് നിന്നുള്ളവരായതിനാൽ, അവർ നോട്ടറി സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. വലിയതുറ സ്വദേശികളായ രംഗൻ-ജസീന്ത ദമ്പതികളാണ് വിജയിച്ച ടിക്കറ്റ് വിറ്റത്. അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ദമ്പതികൾ സാധാരണയായി ടിക്കറ്റ് വില്‍ക്കാറ്.

Print Friendly, PDF & Email

Leave a Comment

More News