ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് കലാശ്രീ ഡോ. സുനന്ദ നായരുടെ മകൾ സിയാ നായർ

ഹൂസ്റ്റൺ: ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളായ “ഭരത നാട്യം”, “മോഹിനിയാട്ടം ” തുടങ്ങിയ കലകളോടുള്ള അടങ്ങാത്ത അഭിനിവേശം ബാല്യം മുതൽ മനസ്സിൽ അങ്കുരിക്കുകയും, കഠിനവും നിരന്തരവുമായ പരിശീലനത്തിലൂടെ ജന്മസിദ്ധമായി ലഭിച്ച കലയെ വളർത്തിയെടുക്കുകയും ചെയ്ത, സിയാ നായരുടെ ഭരതനാട്യം അരങ്ങേറ്റം അവിസ്മരണീയമായി.

ഇന്ത്യൻ ക്ലാസിക്കൽ നൃത്തവേദിയിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത തന്റെ മാതാവും ഗുരുവുമായ പ്രശസ്തയായ കലാശ്രീ ഡോ. സുനന്ദ നായരുടെ കീഴില്‍ ചിട്ടയായ പഠനവും പരിശീലനവും കരസ്ഥമാക്കിയ സിയായുടെ അരങ്ങേറ്റം ഉജ്ജ്വലമാക്കി. സിയ അവതരിപ്പിച്ച ഓരോ നൃത്തരൂപങ്ങളും വർണപ്പകിട്ടാർന്ന കാഴ്ചകൾ സമ്മാനിച്ച് കാണികളായ അതിഥികൾക്കു ആനന്ദത്തിന്റെ വിസ്മയാനുഭവങ്ങൾ പകർന്നു നൽകി.

ഇന്ത്യൻ ക്ലാസ്സിക്കൽ നൃത്തത്തിനും പ്രത്യേകിച്ച് മോഹിനിയാട്ടത്തിനു ഗുരു ഡോ.സുനന്ദ നായർ നൽകിയ സംഭാവനകൾ അവർണനീയമാണ്.

ജൂണ്‍ 17 വെള്ളിയാഴ്ച സ്റ്റാഫോർഡിലെ സ്റ്റാഫോർഡ് സെന്ററിൽ വൈകുന്നേരം 7 മണിക്ക് ആരംഭിച്ച് ഏകദേശം 3 മണിക്കൂറോളം നീണ്ടു നിന്ന നടന വിസ്മയത്തിനു തുടക്കം കുറിച്ചു. ‘സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സംഗീതജ്ഞരെയും സദസ്സിനെയും വണങ്ങി, താളമാലികയുടെയും രാഗമാലികയുടെയും മിശ്രണത്തിൽ ശ്രീ ധനഞ്ചയൻ ചിട്ടപ്പെടുത്തിയ “നാട്യാഞ്ജലിയോടെ” യായിരുന്നു അരങ്ങേറ്റത്തിന് തുടക്കം.

സ്റ്റാഫോർഡ് സെന്ററിൽ എത്തിചേർന്ന കലാപ്രേമികളെ സിയായുടെ സഹോദരൻ സണ്ണി നായർ സ്വാഗതം ചെയ്തു. ചെറുപ്പവും മുതൽ യാതൊരു നിർബന്ധവും ഇല്ലാതെ പ്രകടിപ്പിച്ച കലാവാസനക്കു ഊർജം നൽകി പ്രോത്സാഹിപ്പിച്ചത് ലോക പ്രശസ്ത ഗുരുവും മാതാവുമായ കലാശ്രീ ഡോ സുനന്ദ നായരായിരുന്നുവെന്നു ആമുഖ പ്രസംഗത്തിൽ സണ്ണി നായർ അനുസ്മരിച്ചു .

യശോദയെയും കൃഷ്ണനെയും വർണിക്കുന്ന ‘ജഗദോദരണ’ നൃത്തത്തിൽ യശോദയെ അവതരിപ്പിക്കുമ്പോൾ സിയാ അഭിനയത്തിന്റെ മൂർത്തമായ അവസ്ഥയിൽ കൃഷ്ണ ഭക്തിയിൽ ലയിച്ച്‌ ഒരു സ്വർഗീയ അനുഭവം പകർന്ന പ്രകടനമായിരുന്നു കാഴ്ച വച്ചത്. അമ്മയേയും മകളെയും ഒരുമിച്ചവതരിപ്പിച്ച സിയ ഭാവാഭിനയത്തിൽ മികച്ചു നിന്ന് ആസ്വാദകരുടെ നിറഞ്ഞ കൈയടി നേടി

തുടർന്നവതരിപ്പിച്ച “വർണം” അരങ്ങേറ്റത്തിന്റെ ഏറ്റവും മികച്ച അനുഭവം നൽകി. ഒൻപതു രാഗങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ച വർണത്തിൽ സിയയുടെ “നവരസ”ങ്ങളുടെ ഭാവപകർച്ച ഈശ്വരൻ തനിക്കു നൽകിയ കഴിവുകളുടെ ആവിഷ്കരണമായി. കേരളത്തിന്റെ സ്വന്തം ഗാനം എന്ന് വിശേഷിപ്പിക്കാവുന്ന ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ “ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരയപ്പാ” എന്ന് തുടങ്ങുന്ന കീർത്തനത്തിനു ചേർന്ന നൃത്തരസഭാവങ്ങൾ കാഴ്ച വയ്ക്കുവാൻ സിയയ്ക്ക് അനായാസേന കഴിഞ്ഞു.

12 ആയുധങ്ങൾ വഹിച്ച, 6 തലകളുള്ള ദേവൻ ‘ സൗന്ദര്യത്തിന്റെ പ്രതീകമായ മയിലിന്റെ പുറത്തു യാത്ര ചെയ്യുന്ന കാഴ്ചകൾ നല്കിയ “മയിൽ വാഹന” നൃത്തം ഗംഭീരപ്രകടനമായി അരങ്ങേറ്റത്തെ കൂടുതൽ മികവുറ്റതാക്കി.

ഭരതനാട്യം മാർഗത്തിന്റെ അവസാന ഭാഗമായ “തില്ലാന” ഭക്തിനിർഭരമായ മനസ്സോടെ സിയാ നായർ അവതരിപ്പിച്ചപ്പോൾ തിങ്ങി നിറഞ്ഞു നിന്ന സദസ്സ് കൊച്ചു കലാകാരിയുടെ മികച്ച പ്രകടനത്തിന് മുമ്പിൽ നമ്ര ശിരസ്കരായി. ഏറ്റവും ഒടുവിൽ ഈശ്വരനും ഗുരുവിനും ഈശ്വരസ്ഥാനീയർക്കും സദസ്സിനും നമസ്കാര മംഗളത്തോടെ അരങ്ങേറ്റം പൂർത്തിയാക്കുമ്പോൾ എഴുന്നേറ്റു നിന്ന് കരഘോഷം അർപ്പിക്കുന്ന സദസ്സായിരുന്നു സിയയ്ക്കു മുമ്പിൽ.

2016 ൽ നടന്ന സ്റ്റാർ കലാകാറിൽ ടൈറ്റിൽ വിജയി ആയിരുന്ന ഈ മിടുക്കി തന്റെ ഭാരതീയ നൃത്തകലകകളോടുള്ള പ്രണയം പാശ്ചാത്യ നൃത്ത രൂപങ്ങളിലേക്കും വ്യാപിപ്പിച്ചു. സ്കൂൾ തലം മുതൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള സിയാ ഹൂസ്റ്റൺ പേജന്റിൽ പീപ്പിൾ ചോയ്സ് വിന്നർ, മിസ് ടീൻ ബോളിവുഡിൽ ആദ്യ റണ്ണർ അപ്പ് എന്നിവയെല്ലാം സിയയെ തേടിയെത്തിയ അംഗീകാരങ്ങളിൽ ചിലതുമാത്രമാണ്. നൃത്തത്തിൽ മാത്രമല്ല സംഗീതത്തിലും തല്പരയായ സിയ ആറാം വയസ്സ് മുതൽ സംഗീതം അഭ്യസിച്ചു വരുന്നു. 2022 ൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സിയാ നായർ ടെക്സസ് എ ആൻഡ് എമ്മിൽ ബിസിനസ്സിൽ ബിരുദത്തിനു ചേർന്നിരിക്കയാണ്.

ഭരത നാട്യ അരങ്ങേറ്റ ചടങ്ങിൽ സുനന്ദയുടെ പ്രത്യേക ക്ഷണപ്രകാരം ഇന്ത്യയിൽ നിന്നുമെത്തിയ സൂര്യ മൂവ്മെന്റ് സ്ഥാപകൻ സൂര്യ കൃഷ്ണമൂർത്തി, സിനിമാ നിർമാതാവും തിരക്കഥാ രചയിതാവുമായ ജേര്‍ണലിസ്റ്റ് വിനോദ് മങ്കര തുടങ്ങിയവരുടെ സാന്നിധ്യവും അരങ്ങേറ്റത്തെ ധന്യമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൃത്ത സംഗീത പ്രേമികൾ ഓൺലൈനിലൂടെയും അനുഗ്രഹീത ചടങ്ങിനു സാക്ഷ്യം വഹിച്ചു

ഡോ. സുന്ദന്ദ നായരോടൊപ്പം പ്രശസ്ത സംഗീതജ്ഞരായ ബാബു പരമേശ്വരൻ, വിജയകൃഷണ പരമേശ്വരൻ, മൃദംഗ വിദ്വാൻ സതീഷ് കൃഷ്ണമൂർത്തി, കലാക്ഷേത്ര ശരൺ മോഹൻ, ഫ്ലൂട്ടിസ്റ്റ് കൃഷ്ണ പ്രസാദ്, വയലിനിസ്റ്റ് സുകപവലൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ അടങ്ങിയ ഓർക്കസ്ട്ര ടീം സിയയുടെ അരങ്ങേറ്റത്തിന് താളവും മേളവും നൽകി.

സുനന്ദ നായരുടെ ശിഷ്യ കൂടിയായ ഡോ. സുജ പിള്ള എംസിയായി പരിപാടികൾ നിയന്ത്രിച്ചു.

സിയയുടെ പിതാവ് ആനന്ദ് നന്ദി പ്രകാശിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News