ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാ അദ്ധ്യാപകന് 67 വര്‍ഷത്തെ കഠിന തടവ്

കൊച്ചി: ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസാ അദ്ധ്യാപകനെ പോക്സോ കോടതി 67 വർഷം കഠിന തടവിന് ശിക്ഷിച്ചു. എറണാകുളം നെല്ലിക്കുഴി സ്വദേശി അലിയാർക്കാണ് ശിക്ഷ വിധിച്ചത്. 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി പി സതീഷ് ശിക്ഷ വിധിച്ചത്.

2020 ജനുവരി 19നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്രസയിലെ മുറിയിൽ വച്ച് തന്നെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയും ഫോൺ നൽകി അശ്ലീല വീഡിയോ കാണാൻ നിർബന്ധിക്കുകയും ചെയ്‌തെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയെന്ന നിലയില്‍ കുട്ടിയെ ദുരുപയോഗം ചെയ്തതിന് പോക്‌സോ പ്രകാരം ചുമത്തിയ വകുപ്പുകള്‍ പ്രകാരമാണ് ഇത്രയും ദീര്‍ഘകാലത്തെ തടവുശിക്ഷ പ്രതിക്ക് നല്‍കിയത്.

2022 ജനുവരി 19നാണ് കുട്ടി സംഭവം സുഹൃത്തുക്കളോട് പങ്കുവെച്ചത്. തുടർന്ന് കുട്ടികൾ അദ്ധ്യാപകരെയും ചൈൽഡ് ലൈനിനെയും വിവരം അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News