ഉക്രെയിന്‍-റഷ്യ സംഘര്‍ഷം: ഉക്രെയിനിന് 800 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ നല്‍കുമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍: 2022 ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം നാല് മാസത്തിലധികം പിന്നിട്ടിട്ടും തുടരുന്ന സാഹചര്യത്തില്‍ യുക്രെയ്ന്‍ സൈന്യത്തിന് പ്രതിരോധിക്കുന്നതിനും റഷ്യന്‍ സൈന്യത്തെ തുരത്തുന്നതിനും ആവശ്യമായ കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്ന് നാറ്റോ സമ്മിറ്റിന്റെ അവസാന ദിവസമായ വ്യാഴാഴ്ച പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു .

800 മില്യണ്‍ ഡോളറിന്റെ സെക്യൂരിറ്റി അസിസ്റ്റന്‍സാണ് ബൈഡന്‍ യുക്രെയ്ന് നല്‍കുക . എയര്‍ഡിഫന്‍സ് സിസ്റ്റം , കൗണ്ടര്‍ ബാറ്ററി റഡാര്‍ , ആര്‍ട്ടിലറി റോക്കറ്റ് എന്നീ അത്യാധുനിക ഉപകരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടും ഇതിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും ബൈഡന്‍ പറഞ്ഞു .

കഴിഞ്ഞ മാസം യു.എസ് കോണ്‍ഗ്രസ് പാസാക്കി ബൈഡന്‍ ഒപ്പു വച്ച 40 ബില്യണ്‍ ഡോളറിന്റെ ഭാഗമായാണ് 800 മില്യണ്‍ ഇപ്പോള്‍ നല്‍കുന്നത്. യുക്രെയ്ന് അമേരിക്ക ഇതിനകം നല്‍കിയ പതിനാലാമത് പാക്കേജാണിത്.

യുക്രെയ്ന്‍ – റഷ്യ യുദ്ധം തുടരുന്നതിനാല്‍ അമേരിക്കന്‍ നികുതിദായകര്‍ ഗ്യാസിന് അധിക വില നല്‍കേണ്ടി വരുമെങ്കിലും യുക്രെയ്നെ പരാജയപ്പെടുത്തുന്നതിനോ യുക്രെയ്ന് പുറത്തേക്ക് കടക്കുന്നതിനോ റഷ്യന്‍ സൈന്യത്തിന് ആകില്ലെന്നും ബൈഡന്‍ പറഞ്ഞു .

അമേരിക്കയില്‍ കുതിച്ചുയര്‍ന്ന ഗ്യാസ് വില നിയന്ത്രിക്കുന്നതിന് അടുത്ത മാസം സൗദി അറേബ്യ സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ ഗ്യാസ് വിട്ടു നല്‍കുവാന്‍ ആവശ്യപ്പെടുമെന്നും ബൈഡന്‍ പറഞ്ഞു .

മൂന്നു ദിവസം നീണ്ടു നിന്ന നാറ്റോ സമ്മേളനം യൂറോപ്പില്‍ അമേരിക്കന്‍ മിലിട്ടറിയുടെ സാന്നിദ്ധ്യം സ്ഥിരമായി തുടരുന്നതിനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുത്തു.

 

Print Friendly, PDF & Email

Leave a Comment

More News