നികുതി കുടിശ്ശിഖ വരുത്തിയ ഇന്‍‌ഡിഗോ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു

കോഴിക്കോട്: നികുതി അടക്കാത്തതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. രാമനാട്ടുകരയിൽ നിന്നാണ് മോട്ടോർ വാഹന വകുപ്പ് ബസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിൽ ഇൻഡിഗോ യാത്രക്കാർക്കും ജീവനക്കാർക്കുമായി സർവീസ് നടത്തുന്ന ബസാണിത്. ഫറോക്ക് ചുങ്കത്തെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ച ബസ് ഇവിടെ നിന്ന് മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുക്കുകയായിരുന്നു.

ആറു മാസമായി വാഹന നികുതി അടച്ചിട്ടില്ലെന്നും, കുടിശ്ശിക ഇനത്തില്‍ 32,500 രൂപ അടയ്ക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പിഴയിനത്തില്‍ 7,500 രൂപ കൂടി അടയ്ക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 40,000 രൂപ അടച്ചശേഷമേ ബസ് വിട്ടുനല്‍കൂവെന്ന് ഉദ്യോഗസ്ഥര്‍ കമ്പനി അധികൃതരെ അറിയിച്ചു. എന്നാല്‍, ഇന്‍ഡിഗോ നടപടിയോട് പ്രതികരിച്ചിട്ടില്ല.

ഫറോക്ക് ജോയിന്‍റ് ആർടിഒ ഷാജു ബക്കറിന്‍റെ നിർദേശ പ്രകാരം അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർമാരായ ഡി. ശരത്, ജിജി അലോഷ്യസ് എന്നിവര്‍ ചേര്‍ന്നാണ് വാഹനം പിടിച്ചെടുത്തത്.

ജൂൺ 14ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി. ജയരാജൻ പിടിച്ചു തള്ളിയിരുന്നു. സംഭവത്തിൽ വ്യോമയാന ഡയറക്ടർ ജനറലിന്റെ (ഡി.ജി.സി.എ) നിർദേശപ്രകാരം രൂപവത്കരിച്ച ഇൻഡിഗോയുടെ ആഭ്യന്തര അന്വേഷണ സമിതി വിമാനത്തിലെ മോശം പെരുമാറ്റം കണക്കിലെടുത്ത് ജയരാജന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് വന്ന ശേഷം മാധ്യമങ്ങളെ കണ്ട ഇ.പി ജയരാജൻ ഇനി ഇൻഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News