കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ദിനം‌പ്രതി പുതിയ തട്ടിപ്പു കഥകള്‍ പുറത്തു വരുന്നു; നിസ്സഹായരായി നിക്ഷേപകര്‍

തിരുവനന്തപുരം: കൊള്ളപ്പലിശക്കാരിൽ നിന്ന് സാധാരണക്കാരെയും കർഷകരെയും രക്ഷിക്കാനായി തുടങ്ങിയ കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഇന്ത്യയൊട്ടാകെ മാതൃകയായി തുടരുമ്പോഴായിരുന്നു തൃശൂര്‍ ജില്ലയിലെ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പ് വാർത്തയാകുന്നത്. തങ്ങള്‍ നിക്ഷേപിച്ച പണം പിന്‍‌വലിക്കാന്‍ ശ്രമിച്ച നിക്ഷേപകർക്ക് പണം തിരികെ നൽകാന്‍ ബാങ്കിന് സാധിച്ചില്ല.

വിദഗ്ധ ചികിത്സയ്ക്ക് പണം ലഭിക്കാതെ, തൃശൂർ സ്വദേശിനി റിട്ട. നഴ്‌സ് ഫിലോമിന ആശുപത്രിയിൽ മരിച്ചതിനെ തുടര്‍ന്ന് മൃതദേഹവുമായി ഭർത്താവ് ദേവസിയും മകനും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചതോടെയാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വീണ്ടും ചർച്ചയാകുന്നത്. കരുവന്നൂർ മാത്രമല്ല, പല സഹകരണ ബാങ്കുകളിലെയും തട്ടിപ്പ് ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണിപ്പോള്‍.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ സഹകരണ തട്ടിപ്പ്: വർഷങ്ങളായി സിപിഎം ഭരിക്കുന്ന കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് കുംഭകോണം 2021 ജൂലൈ 22 ന് 63 കാരനായ മുകുന്ദന്റെ ആത്മഹത്യയോടെയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. ബാങ്കിൽ നിന്ന് വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന കാരണം കാണിച്ച് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് മുകുന്ദൻ ജീവനൊടുക്കിയത്.

മുകുന്ദൻ ബാങ്കിൽ നിന്ന് 30 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ, മുകുന്ദന് 30 ലക്ഷത്തിന്റെയും 50 ലക്ഷത്തിന്റെയും രണ്ട് വായ്പകൾ ഉണ്ടെന്നും, രണ്ടും ഉടൻ തിരിച്ചടയ്ക്കണമെന്നുമാണ് ബാങ്ക് അറിയിച്ചത്. കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടും ബാങ്ക് അനുവദിച്ചില്ല. നിവൃത്തിയില്ലാതെ മുകുന്ദന് ആത്മഹത്യ ചെയ്യേണ്ടിവന്നു.

യഥാര്‍ഥത്തില്‍ 2018 മുതല്‍ ബാങ്കിലെ തട്ടിപ്പുകള്‍ പുറത്തുവന്ന് തുടങ്ങിയിരുന്നു. 2018 ഡിസംബര്‍ 8ന് സി.പി.എം മാടായിക്കോണം ബ്രാഞ്ച് കമ്മിറ്റി തന്നെ ബാങ്കിന്‍റെ തട്ടിപ്പുകള്‍ ചര്‍ച്ച ചെയ്‌തിരുന്നു. ബാങ്കിന് കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഗുണനിലവാരമില്ലായ്‌മ, പരിശോധന നടത്താതെ ഒരേ അപേക്ഷയില്‍ തന്നെ ഒന്നിലേറെ വായ്‌പകള്‍ നല്‍കല്‍ എന്നിവ സംബന്ധിച്ച് സി.പി.എം നേതാവ് കൂടിയായ ബാങ്ക് പ്രസിഡന്‍റ് കെ.കെ ദിവാകരനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിരുന്നു.

തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 300 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. ബാങ്ക് സെക്രട്ടറി ടി.ആര്‍ സുനില്‍കുമാര്‍, മാനേജര്‍ ബിജു കരീം, കമ്മിഷന്‍ ഏജന്‍റ് കിരണ്‍ തുടങ്ങി 6 മുഖ്യ പ്രതികള്‍ക്ക് പുറമേ 11 ഭരണ സമിതി അംഗങ്ങളെയും തട്ടിപ്പില്‍ പ്രതികളിലാക്കി. പ്രതികളെല്ലാം സി.പി.എം നേതാക്കളോ പ്രവര്‍ത്തകരോ ആയിരുന്നു.

പണാപഹരണത്തിനായി സംഘം ചേരല്‍, പണം തട്ടിയെടുക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, കംപ്യൂട്ടറില്‍ കൃത്രിമം കാട്ടല്‍, ആള്‍മാറാട്ടം തുടങ്ങി 50 ലേറെ കുറ്റങ്ങൾ പ്രതികള്‍ക്കെതിരെ ചുമത്തി. 300 കോടിയെന്ന പ്രാഥമിക വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സഹകരണ വിദഗ്‌ധരെ കൂടി ഉള്‍പ്പെടുത്തി ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് 226.78 കോടി രൂപയാണെന്ന് കണ്ടെത്തി.

ഈ റിപ്പോര്‍ട്ട് 2021 ആഗസ്റ്റില്‍ കോടതിക്ക് നല്‍കി. എന്നാല്‍ ഇപ്പോള്‍ 104 കോടിയുടെ തട്ടിപ്പ് മാത്രമേ ബാങ്കില്‍ നടന്നിട്ടുള്ളൂവെന്നാണ് സഹകരണ മന്ത്രി വി.എന്‍ വാസവന്‍ പറയുന്നത്. ഏതായാലും പണം പല വഴികളില്‍ ബാങ്കില്‍ നിന്ന് നഷ്ടമായതാണ് നിക്ഷേപകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പണം എന്ന് തിരികെ കിട്ടുമെന്നോ എത്ര രൂപ കിട്ടുമെന്നോ ഒരു നിശ്ചയവുമില്ല.

ഒരു മാസം കൊണ്ട് 9000 കോടിയുടെ നിക്ഷേപം : സഹകരണ വകുപ്പിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ 11,994 ആണ്. ഇതില്‍ നിന്നുതന്നെ സംസ്ഥാനത്ത് സഹകരണ മേഖല എത്രത്തോളം ശക്തമാണെന്ന് വ്യക്തമാണ്. ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ അവരുടെ സ്വന്തം ബാങ്കായാണ് സഹകരണ സംഘങ്ങളെ കണക്കാക്കുന്നത്.

മാത്രമല്ല സംഘം ജീവനക്കാര്‍ക്കും ഭരണ സമിതി അംഗങ്ങള്‍ക്കും നാട്ടുകാരുമായുള്ള അടുപ്പവും, ഭരണ സമിതി അംഗങ്ങളുടെ രാഷ്‌ട്രീയ ബന്ധവും ജനങ്ങളെ കൂടുതല്‍ സഹകരണ ബാങ്കുകളിലേക്കടുപ്പിക്കുകയും വിശ്വാസ പൂര്‍വ്വം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മറ്റ് ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി ലളിതമായ വ്യവസ്ഥകളില്‍ നാട്ടുകാര്‍ക്ക് വായ്‌പ അനുവദിക്കുകയും ചെയ്യുന്നു.

ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും താരതമ്യേന ഉയര്‍ന്ന പലിശ ലഭിക്കുമെന്നതിനാല്‍ ജനങ്ങള്‍ നിക്ഷേപത്തിന് തയ്യാറായി മുന്നോട്ടുവരികയും ചെയ്യുന്നു. ജനങ്ങളുമായുള്ള ഇഴപിരിയാത്ത ഈ ബന്ധമാണ് തട്ടിപ്പുസംഘങ്ങള്‍ തകര്‍ക്കുന്നത്.

2022 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 31 വരെ നീണ്ടു നിന്ന ഈ വര്‍ഷത്തെ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ 6000 കോടി രൂപയാണ് സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ലക്ഷ്യമിട്ടതെങ്കിലും ലക്ഷ്യം കവിഞ്ഞു. 9000 കോടി രൂപ ഒറ്റ മാസം നിക്ഷേപമായി സ്വരൂപിക്കാന്‍ കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് കഴിഞ്ഞു.

ഇതില്‍ പ്രാഥമിക വായ്‌പാ സഹകരണ സംഘങ്ങള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, കാര്‍ഷിക സംഘങ്ങള്‍ തുടങ്ങി പല തരത്തിലുള്ള ബാങ്കുകളുണ്ട്. കേരളത്തില്‍ 1544 പ്രാഥമിക വായ്‌പാ സംഘങ്ങളും 923 എംപ്ലോയീസ് സഹകരണ സംഘങ്ങളുമുണ്ട്.

ഫലപ്രദമായ ഇടപെടല്‍ ആവശ്യം : ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ഗ്യാരന്‍റി കോര്‍പ്പറേഷന്‍റെ മാതൃകയില്‍ സഹരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്ന മുഴുവന്‍ തുകയ്ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ വേണം എന്ന ആവശ്യം ശക്തമാണ്. നിക്ഷേപത്തിന്‍റെ 98 ശതമാനവും നിക്ഷേപകര്‍ക്ക് ഈ പദ്ധതി ഉറപ്പാക്കുന്നു.

അതിനാല്‍ ബാങ്കുകള്‍ പൊളിയുകയോ കരുവന്നൂരിലെ പോലെ കൈമലര്‍ത്തുകയോ ചെയ്താല്‍ നിക്ഷേപകര്‍ക്ക് പണം നഷ്‌ടമാകില്ല. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് സുരക്ഷതത്വം ഉറപ്പു വരുത്തുന്നതിന് കേരളത്തിലുള്ളത് ഡിപ്പോസിറ്റ് ഗ്യാരന്‍റി സ്‌കീം മാത്രമാണ്. 2 ലക്ഷം വരെയുള്ള നിക്ഷേപത്തിന് മാത്രമാണ് സുരക്ഷയുള്ളത്. മാത്രമല്ല ബാങ്ക് ലിക്വിഡേറ്റ് ചെയ്യുക കൂടി വേണം നിക്ഷേപം തിരിച്ചു കിട്ടാന്‍. പല സഹകരണ ബാങ്കുകളും നിക്ഷേപത്തെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുകൂടിയില്ല.

സഹകരണ സംഘങ്ങളിലെ നിക്ഷേപകർ സാധാരണക്കാരും സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവരുമാണ്. അതുകൊണ്ട് അവരുടെ സഹകരണ നിക്ഷേപം നഷ്ടപ്പെട്ടാൽ അത് സഹകരണ സംഘങ്ങളുടെ വിശ്വാസ്യതയെ തന്നെ ബാധിക്കും. സഹകരണ സ്ഥാപനങ്ങളിൽ നിന്ന് നിക്ഷേപകർ അകന്നുപോകാൻ പോലും കരുവന്നൂർ പോലുള്ള സംഭവങ്ങൾ കാരണമാകും.

ഓരോ വർഷവും കർഷകർക്കും സാധാരണക്കാർക്കും കോടികൾ വായ്പ നൽകുന്ന സഹകരണ സ്ഥാപനങ്ങൾക്ക് നിക്ഷേപകരുടെ പിന്മാറ്റം തിരിച്ചടിയാകും. അതുകൊണ്ട് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാനുള്ള ശക്തമായ ഇടപെടലുകൾക്ക് സർക്കാർ അടിയന്തരമായി തയ്യാറായില്ലെങ്കിൽ കേരളം സഹകരണ മേഖലയുടെ ശ്മശാനഭൂമിയായി മാറുന്ന കാലം വിദൂരമല്ല.

Print Friendly, PDF & Email

Leave a Comment

More News