ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം, പ്രളയം; ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി; ഒരു സ്ത്രീ മരിച്ചു

പിത്തോരഗഡ്: നേപ്പാളിലെ അതിർത്തി ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് ഇന്ത്യൻ ഭാഗത്തുള്ള ഖോട്ടില ഗ്രാമത്തിൽ വെള്ളപ്പൊക്കമുണ്ടായി. ഖോട്ടില ഗ്രാമത്തിലെ താമസക്കാരിയായ പശുപതി ദേവിയുടെ മൃതദേഹം വീട്ടില്‍ ചെളിയില്‍ പുതഞ്ഞ നിലയില്‍ കണ്ടെടുത്തതായി പിത്തോരാഗഡ് ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് ചൗഹാൻ പറഞ്ഞു.

പിത്തോരഗഡ് ജില്ലയിലെ ധാർചുല പട്ടണത്തിനടുത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ബംഗബാഗർ ഗ്രാമത്തിൽ അർദ്ധരാത്രിയോടെയാണ് മേഘവിസ്ഫോടനം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഖോട്ടില ഗ്രാമത്തിലെ 36 വീടുകളിൽ ചെളിയും അവശിഷ്ടങ്ങളും കലർന്ന നദീജലം ഒഴുകിയെത്തിയതായി അധികൃതർ പറഞ്ഞു.

സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീക്ക് വീടിന്റെ വാതില്‍ തുറന്ന് സുരക്ഷിത സ്ഥാനത്തേക്ക് ഓടാൻ സമയം ലഭിച്ചില്ലെന്ന് ഡിഎം പറഞ്ഞു.

ഗ്രാമത്തിലെ 170 ദുരിതബാധിതരെ ഒഴിപ്പിച്ച് ധാർചുല സ്റ്റേഡിയത്തിൽ നിർമ്മിച്ച താൽക്കാലിക ഷെൽട്ടറുകളിൽ പാർപ്പിച്ചിട്ടുണ്ട്.

നേപ്പാൾ അതിര്‍ത്തി ഗ്രാമത്തിൽ 132.2 മില്ലിമീറ്റർ മഴ പെയ്തതായും മേഘവിസ്ഫോടനം നേപ്പാൾ അതിർത്തിയിലും ആളപായമുണ്ടാക്കിയതായും അധികൃതർ പറഞ്ഞു.

ഗ്രാമവാസികളുടെ ചില മൃഗങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പിത്തോരഗഡ് ജില്ലാ ദുരന്തനിവാരണ ഓഫീസർ ഭൂപേന്ദ്ര സിംഗ് മഹർ പറഞ്ഞു.

സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്‌ഡിആർഎഫ്) പോലീസ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ധാർചുല ഭരണകൂടം സ്ഥലത്ത് ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണെന്ന് മഹർ പറഞ്ഞു. നാശനഷ്ടത്തിന്റെ വ്യാപ്തി ഇനിയും വിലയിരുത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News