അൽ ജസീറ മാധ്യമ പ്രവർത്തകൻ അഹമ്മദ് അൽ നജ്ദിയെ ഈജിപ്ത് വിട്ടയച്ചു

കെയ്‌റോ : തെറ്റായ വാർത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് കെയ്‌റോ തടവിലാക്കിയ അൽജസീറ മാധ്യമ പ്രവർത്തകൻ അഹമ്മദ് അൽ നജ്ദിയെ ഈജിപ്ഷ്യൻ അന്വേഷണ ഉദ്യോഗസ്ഥർ ബുധനാഴ്ച വിട്ടയച്ചു.

2020 ഓഗസ്റ്റ് മുതൽ തടവിലായിരുന്ന 67 കാരനായ അഹമ്മദ് അൽ നജ്ദി ജയിൽ മോചിതനായി. ഖത്തർ ആസ്ഥാനമായുള്ള നെറ്റ്‌വർക്കിന്റെ ലൈവ് ടിവി യൂണിറ്റായ അൽ ജസീറ മുബാഷറിന്റെ പത്രപ്രവർത്തകനാണ് അൽ-നജ്ദി.

ഈജിപ്തിലെ പ്രസിഡൻഷ്യൽ മാപ്പ് കമ്മിറ്റി അംഗമായ താരിഖ് എൽ-അവാദി തന്റെ ട്വിറ്റർ അക്കൗണ്ടിൽ എഴുതി, “വിചാരണ തടങ്കലിൽ കഴിയുന്ന അൽ ജസീറ പത്രപ്രവർത്തകനെ മോചിപ്പിക്കാനുള്ള ഈജിപ്ഷ്യൻ പബ്ലിക് പ്രോസിക്യൂഷന്റെ തീരുമാനത്തെ” സ്വാഗതം ചെയ്തു.

അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്ന് അദ്ദേഹത്തെ വിട്ടയക്കണമെന്ന കുടുംബത്തിന്റെ ആഹ്വാനങ്ങൾക്കിടയിലാണ് മോചനം. അൽ നജ്ദിക്ക് 70 വയസ്സ് കഴിഞ്ഞതായും കുടുംബം വ്യക്തമാക്കി.

പ്രമേഹത്തെ തുടർന്ന് കാലിന് പരിക്കേറ്റ അൽ നജ്ദി തന്റെ കാൽ മുറിച്ചു മാറ്റേണ്ടി വരുമെന്ന് ഭയന്നിരുന്നു. സ്വന്തം ചെലവിൽ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ അഭ്യർത്ഥനയോട് ഈജിപ്ഷ്യൻ അധികൃതർ പ്രതികരിച്ചില്ല.

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ബുധനാഴ്ച ഖത്തറിലേക്കുള്ള ദ്വിദിന സന്ദർശനം പൂര്‍ത്തിയാക്കിയ സമയത്താണ് ഈ വാർത്ത വന്നത്. ഖത്തര്‍ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി
അദ്ദേഹം കൂടിക്കാഴ്ച നടത്തി.

വിചാരണയോ കുറ്റപത്രമോ ഇല്ലാതെ തടങ്കലിൽ കഴിയുന്ന അൽ ജസീറ മുബാഷറിലെ അൽ നജ്ദിയെയും അദ്ദേഹത്തിന്റെ ഹിഷാം അബ്ദുൾ അസീസ്, ബഹാവുദ്ദീൻ ഇബ്രാഹിം, റാബി എൽ-ഷൈഖ് എന്നീ മൂന്ന് സഹപ്രവർത്തകരെയും വിട്ടയക്കണമെന്ന് അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് ഈജിപ്ഷ്യൻ അധികൃതരോട് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

ചൈനയ്ക്കും മ്യാൻമറിനും ശേഷം ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകരെ തടങ്കലിൽ വയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയതിന് ശേഷം ഈജിപ്ത് മാധ്യമ പ്രവർത്തകർക്കുള്ള ലോകത്തിലെ ഏറ്റവും വലിയ ജയിലുകളിലൊന്നായി മാറി.

അതുപോലെ, 2022 മെയ് 3 ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറപ്പെടുവിച്ച അന്താരാഷ്ട്ര വർഗ്ഗീകരണം അനുസരിച്ച്, 2022 ലെ പ്രസ് ഫ്രീഡം ഇൻഡക്സിൽ 180 രാജ്യങ്ങളിൽ 168-ാം സ്ഥാനത്തേക്ക് ഈജിപ്ത് വീണു.

Print Friendly, PDF & Email

Leave a Comment

More News