ഹിന്ദി ഔദ്യോഗിക ഭാഷയായി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപി‌എം

ന്യൂഡൽഹി: രാജ്യത്ത് ജോലിക്കും വിദ്യാഭ്യാസത്തിനും ഹിന്ദി നിർബന്ധമാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സി.പി.എം. ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദി അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഔദ്യോഗിക ഭാഷ സംബന്ധിച്ച പാർലമെന്ററി കമ്മിറ്റി റിപ്പോർട്ട് ഇതിന് ഉദാഹരണമാണെന്ന് സിപിഎം ആരോപിച്ചു.

പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെമോക്രസിയുടെ എഡിറ്റോറിയലിലാണ് ഹിന്ദി രാജ്യത്തെ ഔദ്യോഗിക ഭാഷയാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ സിപിഎം രൂക്ഷമായി വിമർശിച്ചത്. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി ഭാഷാ പ്രാവീണ്യം നിർബന്ധമാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം വിവേചനപരമാണ്. മാതൃഭാഷ ഹിന്ദിയല്ലാത്തവരോടുള്ള കടുത്ത വിവേചനമാണിതെന്നും സിപിഎം ആരോപിച്ചു.

കേന്ദ്ര സർവകലാശാലകളിൽ ഹിന്ദി പഠന മാധ്യമമാക്കാൻ നേരത്തെ നീക്കം നടന്നിരുന്നു. എന്നാൽ, ഇതിനെതിരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാരുകൾ രംഗത്തെത്തിയതോടെ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെയും മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളിലെയും കേന്ദ്ര സർവകലാശാലകളിൽ മാത്രം ഹിന്ദി പഠനമാധ്യമമാക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

രാജ്യത്തെ എല്ലാ വിദ്യർഥികൾക്കും കേന്ദ്ര സർവകലാശാലകളിൽ പഠിക്കാൻ അവകാശമുണ്ട്. എന്നാൽ ഹിന്ദി പഠന മാധ്യമമാക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കാതെ വരുെമന്നും പാർട്ടി മുഖപത്രത്തിൽ വിമർശിച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽപ്പെടുത്തിയിട്ടുള്ള 22 ഔദ്യോഗിക ഭാഷകളെ തുല്യമായി പരിഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. ഹിന്ദിഭാഷ കേന്ദ്ര സർവീസിൽ നിർബന്ധമാക്കുന്നത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്. ഒരു ഭാഷ ഒരു മതം ഒരു സംസ്‌കാരം എന്ന ആര്‍എസ്എസ് അജണ്ടയാണ് ഇതിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു.

തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിര്‍ബന്ധമാക്കണമെന്നാണ് അമിത് ഷാ അധ്യക്ഷനായ ഔദ്യോഗിക ഭാഷ പാര്‍ലമെന്‍റികാര്യ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളില്‍ ഇംഗ്ലീഷിനു പകരം ഹിന്ദി നിര്‍ബന്ധമാക്കണം. ചോദ്യപേപ്പര്‍ ഹിന്ദിയിലാകണം.

ഹിന്ദി പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്ക് റിക്രൂട്ട്‌മെന്റിൽ മുൻഗണന നൽകണം. ഓഫീസുകളിൽ ആവശ്യമുള്ളപ്പോൾ മാത്രം ഇംഗ്ലീഷ് ഉപയോഗിക്കണം. കാലക്രമേണ ഇതും ഹിന്ദിയിലേക്ക് മാറ്റണം. എല്ലാ എഴുത്തുകുത്തുകളും ഫാക്സുകളും ഇ-മെയിലുകളും ക്ഷണക്കത്തുകളും ഹിന്ദിയിലായിരിക്കണമെന്നും ശുപാർശയിൽ പറയുന്നു.

Print Friendly, PDF & Email

Leave a Comment

More News