വ്യാജ മതം ചമച്ച് യുവതിയെ വിവാഹം കഴിക്കാനൊരുങ്ങിയ യുവാവിനെ വിവാഹത്തലേന്ന് അറസ്റ്റു ചെയ്തു

നോയിഡ: വിവാഹത്തിന്റെ തലേദിവസം പ്രതിശ്രുത വധുവിനോട് തന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തെയും മതത്തെയും കുറിച്ച് കള്ളം പറഞ്ഞതിന് യുവാവിനെ അറസ്റ്റ് ചെയ്തതായി ഗ്രേറ്റർ നോയിഡ പോലീസ് റിപ്പോർട്ട് ചെയ്തു. ആശിഷ് താക്കൂർ എന്ന യുവാവാണ് ‘ഹസീൻ സൈഫി’യായി വേഷം കെട്ടി യുവതിയുമായി അടുത്തത്. തിങ്കളാഴ്ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഞായറാഴ്ചയാണ് ആള്‍മാറാട്ടത്തെക്കുറിച്ച് യുവതി അറിയുന്നത്.

ഉത്തരാഖണ്ഡ് സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ വഞ്ചന, ബലാത്സംഗം, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയതായി പോലീസ് അറിയിച്ചു.

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ദാദ്രി സ്വദേശികളാണ് ഇരുവരും. അവിടെ വെച്ചാണ് യുവതിയുമായി യുവാവ് സൗഹൃദത്തിലായത്. യുവതിക്ക് പിന്നീട് ജോലി നഷ്ടപ്പെട്ടു, ഇത് യുവാവിന് യുവതിയുമായി അടുക്കാന്‍ അവസരം നൽകി. തുടർന്ന് ഇരുവരും ദാദ്രിയിൽ എസ്കോർട്ട് കോളനിയിലെ അപ്പാർട്ട്‌മെന്റിലേക്ക് താമസം മാറി.

ഗ്രേറ്റർ നോയിഡയിലെ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ദിനേശ് കുമാർ പറയുന്നതനുസരിച്ച്, ഇരുവരും ലൈംഗികമായി ബന്ധപ്പെടുമായിരുന്നു. ഹസീന്‍ സൈഫിയായി വേഷമിട്ട യുവാവ് യുവതിയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ഇരുവരുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍, അവരുടെ വിവാഹത്തിന്റെ തലേദിവസം, അതായത് ഞായറാഴ്ച, ഹസീന്‍ സൈഫിയുടെ പിതാവ് ഷക്കീൽ സൈഫി മകനെ അന്വേഷിച്ച് അവരുടെ അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് ഹസീൻ യഥാർത്ഥത്തിൽ ആരാണെന്ന് യുവതി മനസ്സിലാക്കിയത്. ഇരുവരും അപ്പാര്‍ട്ട്മെന്റില്‍ ഇല്ലാത്ത സമയത്താണ് പിതാവ് എത്തിയത്. അദ്ദേഹം അയൽക്കാരോട് വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് അവിടെ താമസിക്കുന്നത് തന്റെ മകന്‍ ഹസീൻ അല്ല, ആഷിഷ് താക്കൂര്‍ (തെറ്റായ വ്യക്തി) ആണെന്ന് മനസ്സിലായത്.

ചതി മനസ്സിലാക്കിയ യുവതി വിവാഹത്തില്‍ നിന്ന് പിന്മാറി. ഇത് സംഘർഷത്തിൽ കലാശിക്കുകയും ആഷിഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News