മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ പിവി അൻവറിന്റെ ആസ്തികള്‍ വെളിപ്പെടുത്തി. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അൻവർ തന്റെ ആസ്തികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സ്ഥാവര- ജംഗമ സ്വത്തുക്കളുടെ ആകെ മൂല്യം 34.07 കോടി രൂപയാണ്. 20.60 കോടി രൂപയുടെ ബാധ്യതയുമുണ്ട്.
കൈവശം 25,000 രൂപയുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ട് ഭാര്യമാർക്കും 10,000 രൂപ വീതമുണ്ട്. ഓരോ ഭാര്യമാർക്കും 1.06 കോടി രൂപ വിലമതിക്കുന്ന 150 പവൻ ആഭരണങ്ങൾ ഉണ്ട്. അൻവറിന് 18.14 കോടി രൂപയുടെ ജംഗമ ആസ്തികളുണ്ട്. ബാങ്ക് വായ്പകളും മറ്റും ഉൾപ്പെടെ 20 കോടി രൂപയുടെ ബാധ്യതകൾ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2021 ൽ മത്സരിക്കുമ്പോൾ അദ്ദേഹത്തിന്റെ ജംഗമ ആസ്തികൾ 18.57 കോടി രൂപയായിരുന്നു. ബാധ്യത 16.94 കോടി രൂപയായിരുന്നു.
നിലമ്പൂരിൽ സിറ്റിംഗ് എംഎൽഎയായ അൻവർ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും എൽഡിഎഫിൽ നിന്നും സിപിഎമ്മിൽ നിന്നും അകന്നു നിൽക്കുകയും ചെയ്ത അൻവർ, യുഡിഎഫിൽ ചേരാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാത്രമല്ല, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനങ്ങൾ നടത്തിയതിനെ തുടർന്ന് അൻവർ യുഡിഎഫിൽ നിന്നും അകന്നു.
തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് പതിനായിരത്തിൽ കുറയാത്ത വോട്ടുകൾ നേടി തന്റെ ശക്തി തെളിയിക്കാനും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിൽ ചേരുന്നത് എളുപ്പമാക്കാനുമാണ് അൻവർ ലക്ഷ്യമിടുന്നതെന്ന് കരുതപ്പെടുന്നു.
