തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിൽ മൊബൈൽ പോർട്ടബിൾ എബിസി സെന്ററുകൾ ആരംഭിക്കുമെന്നും, വാക്സിനേഷനായി ഓഗസ്റ്റ് മാസത്തിൽ വിപുലമായ വാക്സിനേഷൻ കാമ്പയിൻ നടത്തുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് പറഞ്ഞു.
തെരുവ് നായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണം, തദ്ദേശ സ്വയംഭരണം, നിയമ വകുപ്പുകൾ സംയുക്തമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സെക്രട്ടേറിയറ്റ് അനക്സിലെ ലയം ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു പോർട്ടബിൾ എബിസിസി യൂണിറ്റിന് 28 ലക്ഷം രൂപയാണ് ചെലവ്. ഓർഡർ നല്‍കിക്കഴിഞ്ഞ് യൂണിറ്റുകൾ ലഭിക്കാൻ രണ്ട് മാസമെടുക്കും. ഈ കാലയളവിൽ, പഞ്ചായത്തും മുനിസിപ്പാലിറ്റിയും യൂണിറ്റുകൾ പ്രവർത്തിപ്പിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തും. ബ്ലോക്കുകളിൽ ഇവയെ വിന്യസിക്കുന്നതിനുമുമ്പ്, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്ട് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് ഉപയോഗിച്ച് ഒരു പൈലറ്റ് പഠനം നടത്തും. സ്ഥിരമായ എബിസി സെന്ററുകളേക്കാൾ ഇവയ്ക്ക് ചെലവ് കുറവാണ്. നായ കെണിയിൽ മൃഗസംരക്ഷണ വകുപ്പ് പരിശീലനം നൽകിയ 158 പേരുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടുംബശ്രീ വഴി കൂടുതൽ ആളുകളെ കണ്ടെത്തും. എബിസി സെന്ററിനായി നായ്ക്കളെ പിടിക്കുന്നവർക്ക് 300 രൂപ നൽകും. വന്ധ്യംകരണത്തിനായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ സേവനം ഉപയോഗപ്പെടുത്തും.
മൊബൈൽ എബിസി കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് തദ്ദേശ സ്ഥാപനതലത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിക്കും. കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്നവർക്കെതിരെ സിആർപിസി 107, ഐപിസി 186 വകുപ്പുകൾ പ്രകാരമുള്ള നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകും. ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്ഷൻ 8 (എ) പ്രകാരം ഗുരുതര രോഗമുള്ളതോ അപകടംപറ്റിയതോ ആയ നായകളെ ദയാവധത്തിന് വിധേയമാക്കും. ഇതിനായി രോഗബാധിതമാണെന്ന് വെറ്ററിനറി സർജൻ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. സെപ്റ്റംബറിൽ വളർത്തുനായകൾക്ക് വാസ്‌കിനേഷനും ലൈസൻസും ലഭ്യമാക്കാനായി ക്യാമ്പ് സംഘടിപ്പിക്കും.
കേന്ദ്രചട്ടങ്ങളുടെ നിബന്ധനകളുയർത്തുന്ന വെല്ലുവിളിയും ചട്ടങ്ങൾപ്രകാരം നടപടി സ്വീകരിക്കുമ്പോഴുള്ള ജനങ്ങളുടെ എതിർപ്പും ഇപ്പോൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. തെരുവുനായ നിയന്ത്രണത്തിനായി മാലിന്യം വലിച്ചെറിയാതെ ജനങ്ങൾ സഹകരിക്കണം. എബിസി കേന്ദ്രങ്ങളോടും ജനങ്ങൾ സഹകരിക്കണം. എബിസി ചട്ടങ്ങളുടെ ഇളവിന് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏഴ് മൊബൈൽ പോർട്ടബിൾ എബിസി കേന്ദ്രങ്ങൾകൂടി മൃഗസംരക്ഷണ വകുപ്പ് വാങ്ങുമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. നിലവിൽ 17 സ്ഥിരം എബിസി കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 13 കേന്ദ്രങ്ങളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. 28 കേന്ദ്രങ്ങൾക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പശുക്കളിൽ ചിപ്പ് ഘടിപ്പിക്കുന്നതുപോലെ ഇനിമുതൽ നായ്ക്കളിലും ചിപ്പ് ഘടിപ്പിക്കും. പന്ത്രണ്ടക്ക നമ്പർ അടങ്ങിയ ചിപ്പിലൂടെ മേൽവിലാസവും വാക്സിനേഷൻ എടുത്തിട്ടുണ്ടോയെന്നും ലൈസൻസ് ഉണ്ടോയെന്നും അറിയാനാകുമെന്നും മന്ത്രി പറഞ്ഞു.
പിആര്‍ഡി, കേരള സര്‍ക്കാര്‍
