കൺസ്യൂമർഫെഡിന്റെ സംസ്ഥാനതല ഓണച്ചന്തയുടെ ഉദ്ഘാടനം ഓഗസ്റ്റ് 26-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍‌വ്വഹിക്കും

തിരുവനന്തപുരം: കൺസ്യൂമർഫെഡ് ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 26 ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സ്റ്റാച്യുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സഹകരണ മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി, ആന്റണി രാജു എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.

ഓണം വിപണിയിലെ കൃത്രിമ വിലക്കയറ്റം തടയുന്നതിനും വിലക്കുറവിൽ അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനുമുള്ള സർക്കാർ ഇടപെടലാണ് കൺസ്യൂമർഫെഡ് ഓണച്ചന്തകൾ. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 4 വരെയാണ് ഓണച്ചന്തകൾ.

ജില്ലയിലെ 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 154 സഹകരണ സംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിൽ ഓണച്ചന്തകൾ ആരംഭിക്കും. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്നു, ചെറുപയർ, കടല, തുവരപ്പരിപ്പ്, വന്‍ പയർ, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങിയ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.

കേരളത്തിലെ വിവിധ സഹകരണ സംഘങ്ങൾ കേരകർഷകരിൽനിന്ന് നേരിട്ട് കൊപ്ര ശേഖരിച്ച് ഉൽപാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണ്ണകളാണ് ഓണച്ചന്തകളിലൂടെ ജനങ്ങളിലേക്കെത്തുന്നത്. ദിനേശ്, റെയ്ഡ്‌കോ, മിൽമ തുടങ്ങിയ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും പ്രത്യേകം വിലക്കുറവിൽ ലഭിക്കും. അതോടൊപ്പം തേയില, ആട്ട, മൈദ, റവ, അരിപൊടികൾ, മസാലപ്പൊടികൾ തുടങ്ങിയവയും ബിരിയാണി അരി, ശർക്കര, സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭ്യമാകും.

നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം സർക്കാർ അംഗീകാരമുള്ള പ്രത്യേക ഏജൻസി പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയാണ് ഓണച്ചന്തകളിൽ വിപണനത്തിന് എത്തിക്കുന്നത്. ജില്ലയിലെ പൂജപ്പുര, വെഞ്ഞാറമൂട് ഗോഡൗണുകളിൽ നിന്നുമാണ് സാധനങ്ങൾ ഓണചന്തകളിൽ എത്തിക്കുന്നത്. ഒരുദിവസം 75 പേർക്കാണ് നിത്യോപയോഗ സാധനങ്ങൾ ഓണച്ചന്തകളിൽനിന്ന് ലഭ്യമാകുക. തിരക്ക് ഒഴിവാക്കാൻ സമയമെഴുതിയ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേന നിയന്ത്രണ വിധേയമായാണ് സാധനങ്ങളുടെ വിതരണം ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ 15 ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴിയും പൊതുമാർക്കറ്റിനേക്കാൾ വിലകുറച്ച് നിത്യോപയോഗ സാധനങ്ങൾ ലഭിക്കും.

 സബ്സിഡി സാധനങ്ങളുടെ വില:

ജയ അരി (8 കിലോ) – 264, കുറുവ അരി (8 കിലോ) – 264, കുത്തരി (8 കിലോ) – 264, പച്ചരി (രണ്ട് കിലോ) – 58, പഞ്ചസാര (ഒരു കിലോ.) – 34.65, ചെറുപയർ (ഒരു കിലോ) – 90, വൻകടല (ഒരു കിലോ) – 65, ഉഴുന്ന് (ഒരു കിലോ) – 90, വൻപയർ (ഒരു കിലോ) – 70, തുവരപ്പരിപ്പ് (ഒരു കിലോ) – 93, മുളക് (ഒരു കിലോ) – 115.50, മല്ലി (500 ഗ്രാം) – 40.95, വെളിച്ചെണ്ണ (ഒരു ലിറ്റർ)- 349.

പിആര്‍ഡി, കേരള സര്‍ക്കാര്‍

 

Leave a Comment

More News