ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ഭീതിയുടെ നിഴലിലാണ് ഇന്ന് ലോക ജനത ജീവിക്കുന്നത്. എന്നാൽ, 2026 ൽ വൻ ശക്തികൾ യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുമെന്നുമാണ് ചില വിദഗ്ദ്ധർ വിശ്വസിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, ആഗോളതലത്തിൽ യുദ്ധഭീതി വർദ്ധിച്ചുവരികയാണ്. ഉക്രെയ്നിൽ പോരാട്ടം തുടരുന്നു, ഗാസയിൽ സംഘർഷം നിലനിൽക്കുന്നു, തായ്‌വാനെ ചുറ്റിപ്പറ്റിയും വാചാടോപങ്ങളുണ്ട്. പലരും മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയകളിലാകട്ടേ പലരും പലവിധത്തിലുള്ള വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. അവയെല്ലാം ഷെയര്‍ ചെയ്തും അഭിപ്രായങ്ങള്‍ എഴുതിയും എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ ചിലര്‍.
വൻശക്തികൾ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ജിയോപൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റും സർട്ടിഫൈഡ് സ്ട്രാറ്റജിക് ദീർഘവീക്ഷണ വിദഗ്ദ്ധയുമായ വെലിന ചക്കരോവ (Velina Tchakarova) പറയുന്നു. അമേരിക്ക, ചൈന, റഷ്യ എന്നിവ തീർച്ചയായും ശത്രുക്കളാണ്. യുദ്ധം സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുമെന്നും ആണവ ഭീഷണി വർദ്ധിപ്പിക്കുമെന്നും ലോകത്തെ മുഴുവൻ അസ്ഥിരപ്പെടുത്തുമെന്നും അവർക്കറിയാം.
ഇപ്പോൾ ഏറ്റവും സെൻസിറ്റീവ് വിഷയങ്ങളിലൊന്നായി തായ്‌വാന്‍ മാറി. ഏതു നിമിഷവും ചൈന അധിനിവേശം നടത്തുമെന്ന ആശങ്കയിലാണ് ആ രാജ്യം. ചൈന സമ്മർദ്ദം ചെലുത്തും, സൈനികാഭ്യാസങ്ങൾ നടത്തും, പ്രസ്താവനകൾ നടത്തും. പക്ഷേ, നേരിട്ട് യുദ്ധത്തിലേക്ക് പോകില്ല. കാരണം, അത് ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തുകയും സെമി കണ്ടക്ടർ വിതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. നഷ്ടങ്ങൾ വളരെ വലുതായിരിക്കുമെന്ന് അവര്‍ക്കറിയാം.
ഉക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുകയാണ്. നേറ്റോയും റഷ്യയും മുഖാമുഖം വന്നേക്കാമെന്ന ആശങ്കകൾ നിലവിലുണ്ട്. എന്നാല്‍, അത് സംഭവിക്കില്ലെന്ന് ഭൗമരാഷ്ട്രീയ വിദഗ്ദ്ധര്‍ പറയുന്നു. ആണവയുദ്ധത്തിന് സാധ്യതയില്ലെന്നും, നേറ്റോ നേരിട്ടുള്ള ശത്രുതയിൽ ഏർപ്പെടില്ലെന്നും ചര്‍ച്ചകളിലേക്കുള്ള വഴി തുറക്കുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
യുദ്ധത്തിന്റെ മുഖം മാറിക്കൊണ്ടിരിക്കുകയാണെന്ന് ലോകരാഷ്ട്രങ്ങള്‍ സമ്മതിക്കുന്നുണ്ട്. സൈബർ ആക്രമണങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശ മത്സരമോ അതിലും ശക്തമാവുകയാണ്. കൃത്രിമ ബുദ്ധിയെ ആയുധമായി ഉപയോഗിക്കാനാണ് വന്‍ ശക്തികള്‍ ആലോചിക്കുന്നത്. ചിപ്പുകളും വിതരണ ശൃംഖലകളും തന്ത്രപരമായ ശക്തികളാണ്. ഇനി നേരിട്ടുള്ള യുദ്ധമായിരിക്കില്ല, അവ സിസ്റ്റങ്ങളുടെയും നെറ്റ്‌വർക്കുകളുടെയും വഴി പോരാടും.
ആഫ്രിക്കയിലെ സഹേൽ മേഖലയിൽ അസ്ഥിരത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലാകട്ടേ പിരിമുറുക്കങ്ങള്‍ അതിന്റെ ഉഛസ്ഥായിലെത്തി നില്‍ക്കുന്നു. അമേരിക്കന്‍ കപ്പല്‍ പട ഇറാനിലേ കണ്ണും നട്ട് മേഖലയില്‍ ചുറ്റിത്തിരിയുന്നുണ്ട്. ഒരടി പിന്നോട്ടു വെച്ച് രണ്ടടി മുന്നോട്ടു വെക്കുന്ന തന്ത്രമാണോ എന്നറിയില്ല, “ഇപ്പോള്‍ പൊട്ടിക്കും… ഇപ്പോള്‍ പൊട്ടിക്കും… ഇറാനെ മുച്ചൂടും തകര്‍ക്കും” എന്നു പറഞ്ഞ് വാഷിംഗ്ടണില്‍ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിരന്തരം പ്രസ്താവനകളിറക്കിക്കൊണ്ടിരിക്കുന്നു. മറുവശത്താകട്ടേ “എങ്കില്‍ പൊട്ടിക്ക്… എല്ലാവരോടും കളിക്കുന്നത് കളി പഠിക്കാന്‍…. ഞങ്ങളോട് കളിക്കുന്നത് തല തെറിക്കാന്‍” എന്നു പറഞ്ഞതുപോലെ ഇറാന്‍ പ്രസിഡന്റ് അയാത്തൊള്ള ഖോമേനിയും നിലകൊള്ളുന്നു. ഗള്‍ഫ് രാജ്യങ്ങളാകട്ടേ ഇറാനെതിരെ യുദ്ധം ചെയ്യുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു. മിഡില്‍ ഈസ്റ്റില്‍ അമേരിക്കയുടെ ശക്തി കേന്ദ്രം അവിടത്തെ യു എസ് താവളങ്ങളാണ്. ഇറാനെ ആക്രമിച്ചാല്‍ അവയെല്ലാം തകര്‍ത്ത് തരിപ്പണമാക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ നിലനില്പ് അപകടത്തിലാകും. ഇതിനിടയ്ക്കാണ് റഷ്യയും ചൈനയും ഇറാനെ സഹായിക്കാനെന്ന പേരില്‍ അവര്‍ നിര്‍മ്മിച്ച മാരകായുധങ്ങളുമായി അവരുടെ കപ്പലുകളെ ഇറാനിലേക്ക് അയച്ചിരിക്കുന്നത്.
“വൈകി വന്ന ബോധം” എന്നു പറഞ്ഞപോലെ ഇപ്പോഴാണ് അമേരിക്കയ്ക്ക് ബോധം വന്നതെന്നു തോന്നുന്നു. ഇറാനെ തകര്‍ക്കാന്‍ വെച്ചിരിക്കുന്ന ആയുധങ്ങള്‍ ഇപ്പോള്‍ മിഡില്‍ ഈസ്റ്റില്‍ തങ്ങളുടെ സഖ്യ കക്ഷികള്‍ക്ക് വില്‍ക്കാനാണ് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം. മിഡിൽ ഈസ്റ്റിൽ യുഎസ് ശക്തി വർദ്ധിപ്പിക്കുന്നതോടൊപ്പം സഖ്യ കക്ഷികളായ സൗദി അറേബ്യയ്ക്കും ഇസ്രായേലിനുമാണ് ബില്യണ്‍ കണക്കിന് ആയുധങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മൊത്തം 15 ബില്യൺ ഡോളറിലധികം വില വരുന്ന ആയുധങ്ങളാണ് ഈ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നത്. എന്നാല്‍, വിമർശകർ ഇതിനെ അധികാര രാഷ്ട്രീയം എന്നാണ് പറയുന്നത്.
സൗദി അറേബ്യയ്ക്ക് ഏകദേശം 9 ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ് വില്‍ക്കുന്നത്. വ്യോമ ഭീഷണികളെ തടയാൻ കഴിവുള്ള 730 പാട്രിയറ്റ് മിസൈലുകൾ ഉൾപ്പെടുന്നു. അവയില്ലാതെ ഗൾഫ് മേഖലയുടെ സുരക്ഷ അപൂർണ്ണമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ അഭിപ്രായം. സൗദി നേതൃത്വം വളരെക്കാലമായി തങ്ങളുടെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു പറയുന്നു.
ഇസ്രായേലിന് 6.67 ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ് ലഭിക്കുന്നത്. പറക്കുന്ന ടാങ്കുകള്‍ എന്നറിയപ്പെടുന്ന അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍, കവചിത വാഹനങ്ങള്‍, അത്യാധുനിക മാരകായുധങ്ങള്‍ എന്നിവയേല്ലാം ഈ പാക്കേജില്‍ അടങ്ങിയിരിക്കുന്നു. ഇസ്രായേലിന്റെ സുരക്ഷ ഒരു തന്ത്രപരമായ ഉത്തരവാദിത്തമായാണ് അമേരിക്ക കണക്കാക്കുന്നത്. ഇസ്രായേലിന്റെ സൈനിക ശക്തി വർദ്ധിപ്പിക്കാന്‍ അമേരിക്ക നടത്തിയ ഈ നീക്കം അയൽ രാജ്യങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായിരിക്കുന്ന സമയത്തുള്ള ഈ തീരുമാനം യുഎസ് സൈനിക ഓപ്ഷനുകളെക്കുറിച്ചുള്ള ചർച്ച വീണ്ടും ശക്തമായിരിക്കുകയാണ്. ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്ന് വളരെ നാളുകളായി അമേരിക്ക ആഗ്രഹിക്കുന്നു. എന്നാല്‍, അതേസമയം തന്നെ അവര്‍ക്ക് ആയുധങ്ങളും നല്‍കുന്നു. അതേ ആയുധങ്ങളാണ് ഇസ്രായേല്‍ ഫലസ്തീനില്‍ പ്രയോഗിക്കുന്നതും.
ട്രംപ് ഭരണകൂടത്തിന്റെ ഈ തീരുമാനം അമേരിക്കയില്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ചില ഡെമോക്രാറ്റിക് നിയമനിർമ്മാതാക്കൾ തീരുമാനം തിടുക്കത്തിലുള്ളതാണെന്ന് ആരോപിക്കുകയും മാനുഷിക പരിഗണനകൾ അവഗണിക്കപ്പെട്ടുവെന്ന് വാദിക്കുകയും ചെയ്യുന്നു. ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നതിനെക്കുറിച്ചുള്ള ചർച്ച പ്രത്യേകിച്ച് രൂക്ഷമാണ്.
ഇങ്ങനെ ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും ആയുധങ്ങള്‍ വില്പന നടത്തിയാല്‍ ലോക സമാധാനം കൊണ്ടുവരാന്‍ കഴിയുമോ എന്നതാണ് ഏറ്റവും വലിയ ചോദ്യം. ശക്തി സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്ന് ചരിത്രം കാണിക്കുന്നു, പക്ഷേ അത് പിരിമുറുക്കങ്ങളും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സൗദി അറേബ്യയും ഇസ്രായേലും അമേരിക്കയുമായി അടുത്ത ബന്ധമുള്ളവരാണ്. ഈ കരാർ അവരുടെ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും. എതിരാളികൾ ഇതിനെ ഒരു പ്രകോപനമായി കണ്ടേക്കാം. വരും മാസങ്ങളിൽ അതിന്റെ ആഘാതം വ്യക്തമാകും.
