കാരന്തൂർ: ആയിരം മാസങ്ങളുടെ പുണ്യം തേടി റമസാനിലെ 25-ാം രാവിൽ ആയിരക്കണക്കിന് വിശ്വാസികൾ സംഗമിക്കുന്ന ആത്മീയ സമ്മേളനത്തിന് മർകസിൽ തുടക്കമായി. ഉച്ചക്ക് ഒരു മണിക്ക് മസ്ജിദുൽ ഹാമിലിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. പുണ്യദിനങ്ങളെ സത്കർമങ്ങളാൽ സുകൃതമാക്കുന്നതാണ് തിരുനബിയുടെയും മഹത്തുക്കളുടെയും മാതൃകയെന്നും പ്രതിസന്ധികളെ അതിജയിക്കാൻ ഈ ആത്മീയ പാതയാണ് വിശ്വാസികൾ മുറുകെ പിടിക്കേണ്ടതെന്നും ഉസ്താദ് പറഞ്ഞു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സിപി ഉബൈദുല്ല സഖാഫി സംസാരിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം സംബന്ധിച്ചു.
ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന സകാത്ത് പഠന സംഗമത്തിന് കുഞ്ഞി മുഹമ്മദ് സഖാഫി പറവൂരും ഖത്മ് ദുആക്ക് സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലിയും ഹലാവത്തുൽ ഖുർആൻ -ആസ്വാദന സദസ്സിന് ഹാഫിള് ഉവൈസ് സഖാഫിയും നേതൃത്വം നൽകി. അസർ നിസ്കാരശേഷം നൂറുൽ വാഖിഅ, ദൗറത്തുൽ ഖുർആൻ, അസ്മാഉൽ ബദ്ർ, ഖുർആൻ പ്രഭാഷണം തുടങ്ങിയ വിവിധ ആത്മീയ-പഠന സംഗമങ്ങൾ നടക്കും. സമ്മേളനത്തിനെത്തുന്നവർക്ക് കൺവെൻഷൻ സെന്ററിൽ വിപുലമായ സൗകര്യങ്ങളോടെ ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താർ സജ്ജീകരിച്ചിട്ടുണ്ട്.
മസ്ജിദുൽ ഹാമിലിയിലെ തസ്ബീഹ്, അവ്വാബീൻ, തറാവീഹ്, വിത്ർ നിസ്കാരങ്ങൾക്ക് ശേഷം മർകസ് കൺവെൻഷൻ സെന്ററിൽ രാത്രി 10 ന് ആത്മീയ പൊതുസമ്മേളനം ആരംഭിക്കും. കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ വാർഷിക അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നടത്തും. സയ്യിദ് അബ്‌ദുറഹ്‌മാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി ബായാർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ദിക്ർ-ദുആ മജ്‌ലിസിനും തൗബക്കും നേതൃത്വം നൽകും. സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സിപി ഉബൈദുല്ല സഖാഫി സംസാരിക്കും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, പിസി അബ്ദുല്ല ഫൈസി തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും മർകസ് മുദരിസുമാരും പ്രാസ്ഥാനിക നേതാക്കളും സംബന്ധിക്കും.
സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാർഥം പ്രധാന ക്യാമ്പസിലും പരിസരത്തും വിശാലമായ പാർക്കിങ് സൗകര്യങ്ങളും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന റമസാനിലെ 25-ാം രാവിലെ ആത്മീയ സമ്മേളനത്തിൽ സംബന്ധിക്കുന്നതിനായി സൗത്തിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഒട്ടേറെ വിശ്വാസികളാണ് ഇന്ന് രാവിലെ മുതൽ മർകസിൽ എത്തിക്കൊണ്ടിരിക്കുന്നത്.
