വാഷിംഗ്ടൺ: കിഴക്കൻ പസഫിക് സമുദ്രത്തിൽ മയക്കുമരുന്ന് കടത്തുന്നു എന്ന് ആരോപിച്ച് ബോട്ടിന് നേരെ യു.എസ് സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ലാറ്റിൻ അമേരിക്കൻ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന സൈനിക നടപടിയുടെ ഭാഗമായാണ് വ്യാഴാഴ്ച ഈ ആക്രമണമുണ്ടായത്.
ലഹരിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ സെപ്റ്റംബർ മുതൽ യു.എസ് സൈന്യം നടത്തുന്ന ബോട്ട് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 211 ആയി ഉയർന്നു. എന്നാൽ, തകർത്ത ബോട്ടിൽ മയക്കുമരുന്ന് ഉണ്ടായിരുന്നു എന്നതിനോ കൊല്ലപ്പെട്ടവർ കുറ്റവാളികളാണെന്നതിനോ വ്യക്തമായ തെളിവുകൾ പുറത്തുവിടാൻ യു.എസ് സൈന്യത്തിന് കഴിഞ്ഞിട്ടില്ല. ഈ ആക്രമണങ്ങളുടെ നിയമസാധുതയെ ചോദ്യം ചെയ്ത് നിരവധി ഡെമോക്രാറ്റിക് സെനറ്റർമാരും നിയമവിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്.
