കോഴിക്കോട്: അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിംഗ് നടത്തിയ സഹോദരന് അജയ് ആയങ്കി (24) യെ പോലീസ് അറസ്റ്റ് ചെയ്തു. അർജുന്റെ അക്കൗണ്ടിലേക്ക് സോഷ്യൽ മീഡിയ വഴി ക്രൗഡ് ഫണ്ടിംഗ് നടത്തിയതിനാണ് അജയ്യെ പോലീസ് അറസ്റ്റ് ചെയ്തത്.
അർജുനു വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്നിനായി സോഷ്യൽ മീഡിയയിൽ ക്യുആർ കോഡ് തയ്യാറാക്കി നൽകിയത് അജയ് ആയിരുന്നു. ഞായറാഴ്ച പുലർച്ചെ 12.30 ന് കിഴക്കേ നടക്കാവിലെ ഒരു ഓൺലൈൻ ഡെലിവറി സ്ഥാപനത്തിന് മുന്നിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, ഞായറാഴ്ച പുലർച്ചെ 2.30 ന് കണ്ണൂരിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് അർജുൻ ആയങ്കിയെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അഭിഭാഷക ദമ്പതികളായ സുഹൃത്തുക്കളിൽ നിന്ന് നിയമസഹായം തേടാനാണ് ഇയാള് കണ്ണൂരിലെത്തിയത്. പോലീസ് തന്റെ ഒളിത്താവളത്തിൽ എത്തുമെന്ന് ഉറപ്പായപ്പോൾ അർജുൻ ഒരു ഓട്ടോയിൽ പയ്യന്നൂരിലേക്ക് കടന്നു. ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ച് കാറുമായി വരാൻ ആവശ്യപ്പെട്ടു. തുടർന്ന് അർജുൻ ആയങ്കി കണ്ണൂരിലെത്തി തന്റെ അഭിഭാഷക സുഹൃത്തുക്കളെ കാണാൻ ഈ കാറിൽ എത്തി.
സംശയം തോന്നിയ ഓട്ടോ ഡ്രൈവർ കണ്ണൂർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അർജുനെ വളഞ്ഞു. ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഭിഭാഷകരുടെ വീട്ടിൽ നിന്ന് അർജുനെ അറസ്റ്റ് ചെയ്തു. സംഭവസമയത്ത് അപ്പാർട്ട്മെന്റിൽ അർജുൻ ആയങ്കി മാത്രമേ ഉണ്ടായിരുന്നുള്ളൂ. പോലീസിനെ കണ്ട് അയാൾ ഓടി രക്ഷപ്പെടാന് ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
