കേരളത്തിൽ പെറ്റു പെരുകുന്ന സാഹിത്യ പുരസ്‌കാരങ്ങൾ: കാരൂർ സോമൻ, (ചാരുംമൂടൻ)

പൂവൻപഴം കണ്ടാൽ പുഴുക്കുത്തുണ്ടെന്ന് ആരും വിചാരിക്കാത്തതു പോലെയാണ് കേരളത്തിൽ മുക്കിലും മൂലയിലും പെറ്റു പെരുകുന്ന പുരസ്‌കാരങ്ങൾ. പച്ചപ്പുല്ല് കണ്ട പശുവിനെപോലെ സർഗ്ഗ സാഹിത്യത്തിന്റെ സൗന്ദര്യപ്പൊലിമ എന്തെന്നറിയാത്തവർ, ഉൾകാഴ്ചയില്ലാത്തവർ പല പ്രമുഖരുടെ പേരിൽ വ്യാജമായി കെട്ടിപ്പൊക്കുന്ന പുരസ്‌കാര മനഃശാസ്ത്രം പഠിക്കാതെ പേരുണ്ടാക്കാൻ ലഹരിയിൽ മുങ്ങിക്കഴിയുന്നവരെ പോലെ ഇതൊക്കെ പോയി വാങ്ങുന്നു. തെളിവുകൾ ധാരാളമുണ്ടെങ്കിലും ഒന്ന് പറഞ്ഞാൽ  മഹാകവി പി. കുഞ്ഞുരാമൻ നായരുടെ പേരിൽ ഫൗണ്ടേഷനുണ്ടാക്കി കാശ് വാങ്ങി ഒരാൾ ഈ കച്ചവടം പൊടിപൊ ടിക്കുന്നുണ്ട്. ഇങ്ങനെ പല സംഘടനകളും പല പ്രമുഖരുടെ പേരിൽ ഈ കച്ചവടം നടത്തി ലാഭമുണ്ടാക്കുന്നു. ഈ രംഗത്തു് സാഹിത്യ സംഭാവനകൾ ചെയ്തിട്ടുള്ള യോഗ്യരായവർക്ക് കൊടുക്കുന്നതിൽ ആരും എതിർക്കുമെന്ന് തോന്നുന്നില്ല. സോഷ്യൽ മീഡിയയുടെ വരവോടെ പരിണമിച്ചുണ്ടായ ഉജ്ജ്വലമായ സാഹിത്യ വൈകൃതത്തിന് കുടപിടിക്കുന്നത് ആരൊക്കെയാണ് ?
കേരളത്തിലെ അവിശുദ്ധ സംസ്‌കാരത്തിന്റെ ഉത്പന്നങ്ങളായ ഈ കച്ചവട പുരസ്‌കാരങ്ങളെപ്പറ്റി സാഹിത്യത്തെ വിശുദ്ധമായി കാണുന്ന കെ. പി. അപ്പൻ എഴുതിയത് ‘എല്ലാ ആഴ്ചകളിലും കഴുകന്മാരെ കൂടു തുറന്നു വിടുന്നതുപോലെയാണ് പലതരം സമിതികൾ പുരസ്‌കാരങ്ങൾ നൽകുന്നത്. ഈ കാപട്യം സാഹിത്യത്തെ മലിനപ്പെടുത്തുന്നു’ (കൃതി. മലയാള സാഹിത്യം സ്വാതന്ത്ര്യലബ്ധിക്ക് ശേഷം). ഇതുപോലെ മറ്റൊരു കൂട്ടരും കടന്നുവന്നിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എഴുത്തുകാർ. അവരുടെ വികാര രംഗവും സോഷ്യൽ മീഡിയയാണ്. ഇതിനെപറ്റി ഡോ. ആനിയമ്മ ജോസഫ് ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈനിൽ എഴുതിയ ‘സർഗ്ഗാത്മകതയും നിർമ്മിത ബുദ്ധിയും’ എന്ന ലേഖനത്തിൽ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘നിർമ്മിത ബുദ്ധി ഉപയോഗിച്ചു് സാഹിത്യോപാസന നടത്തുന്നത് ശരിയാണോ? കാലാതിത കാലം മുതൽ തനതായ സർഗ്ഗവാസനയിലാണ് കലാ സാഹിത്യ പ്രതിഭകൾ അവരുടെ സൃഷ്ടികൾ ആവിഷ്‌കരിച്ചിട്ടുള്ളത്. ഇന്ന് കാണുന്നത് നമ്മുടെ മനഃസാക്ഷിക്ക് വിരുദ്ധമല്ലേ’?
സാധാരണ നമ്മൾ കണ്ടുവരുന്നത് സാഹിത്യ മത്സരത്തിലേക്ക് പുസ്തകങ്ങൾ വരുത്തി ജഡ്ജസിനെ വെച്ച് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നതാണ്. സർക്കാർ അവാർഡുകൾ പോലെ അതിലും സ്വാർത്ഥതാല്പര്യങ്ങൾ ഇല്ലെന്ന് പറയാനാവില്ല. പ്രമുഖ പ്രസാധകരുള്ളപ്പോൾ സ്വന്തമായി പുസ്തമിറക്കുന്നവർ, സാഹിത്യത്തിന് വേണ്ടുന്ന സംഭാവനകൾ ചെയ്യാത്തവർ തോളിലേറ്റി നടത്തുന്ന ഈ മാമാങ്കം ഭാഷയ്ക്കും സാഹിത്യത്തിനും അരോചകമാണ്. ഇതുപോലുള്ള പുരസ്‌കാരങ്ങൾ കാണുമ്പോൾ ന്യായമായും യുക്തിപരമായും ഉയരുന്ന ചോദ്യം സാഹിത്യ പുരസ്‌കാരങ്ങൾ കൊടുക്കുന്നതിന്റെ മാനദണ്ഡങ്ങൾ എന്താണ്?
സാഹിത്യത്തിന്റെ മൂല്യവും പ്രാധാന്യവും കച്ചവടമാക്കുന്നത് ആരാണ്? ഇങ്ങനെ പുരസ്‌കാരം വാങ്ങുന്നവരുടെ സർഗ്ഗചൈതന്യം എന്തെന്ന് അവർക്കു പോലുമറിയില്ല. ഈ കൂട്ടർ പ്രതിഭകളായി വിലസുന്നത് തലയില്ലാത്ത സോഷ്യൽ മീഡിയയിലാണ്. അവിടെ ധാരാളം സ്തുതിപാഠകരെ കിട്ടും. പ്രതിഭാജന്യമായ ഭാഷാ സാഹിത്യം കച്ചവട അവാർഡുകളിലൂടെ ലോകത്തെ അറിയിക്കുന്നതല്ല അതിലുപരി സാഹിത്യം ഭാവനയുടെ, അറിവിന്റെ, അനുഭവത്തിന്റെ ഒരു ലോകമാണ്. അവരെയാണ് ഇന്നും ലോകം ആദരിക്കുന്നത്. പ്രതിഭാധനരായ സാഹിത്യ പ്രതിഭകൾ ഭൂമിയിൽ നിന്ന് പ്രകാശമാനമായ നക്ഷത്രങ്ങളെ തേടിപോകുന്നവരും പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചരിക്കുന്ന അറിവും, അനുഭവസമ്പത്തുമുള്ളവരുമാണ്. അതിനാണ് ഇന്ന് മങ്ങലൂണ്ടായിരിക്കുന്നത്. ഈ ആസ്വാദന മേളയിൽ പങ്കെടുക്കുന്നവരുടെ ലക്ഷ്യം പണം വാങ്ങുന്ന ലോക്കൽ പത്രത്തിൽ, സോഷ്യൽ മീഡിയയിൽ മുഖം മിനുക്കി കാണിക്കാം.
സാഹിത്യ സൃഷ്ടികൾക്ക് സൗന്ദര്യം പകരുന്നതിന് പകരം കൃത്രിമ സൗന്ദര്യം കൊടുക്കുന്നതിന്റെ അനന്തരഫലങ്ങളാണ് മത്തിപോലെ വിറ്റഴിക്കപ്പെടുന്ന ഇന്നത്തെ പുരസ്‌കാരങ്ങൾ. സാഹിത്യം ജീവിത സ്പർശിയായിരിക്കണമെന്നുള്ളത് ലോകം അംഗീകരിച്ച ഒരു യാഥാർഥ്യമാണ്. ഈ പുരസ്‌കാരം വാങ്ങുന്ന അഭിനവ എഴുത്തുകാരുടെ ഏതെങ്കിലും എഴുത്തുകളിൽ സമൂഹത്തിലെ വിധ്വംസകശക്തികൾക്കെതിരെ എഴുതാറുണ്ടോ? ഒരു ഭാഗത്തു് കച്ചവട അവാർഡുകൾ വാങ്ങുന്നവർ മറുഭാഗത്തു്  ഭരിക്കുന്ന പാർട്ടിയുടെ അപ്പക്കഷണം തിന്ന് ജീവിക്കുന്ന ബന്ദികളായവർ സർക്കാർ പുരസ്‌കാരങ്ങൾ അടിച്ചു മാറ്റുന്നു. ഇവർ ഭരിക്കുന്ന പാർട്ടിയുടെ സാമൂഹികങ്ങളായ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശബ്ദിക്കാറില്ല. ഇവർ ലോകപ്രശസ്ത സാഹിത്യകാരൻ, ഫ്രഞ്ച് വിപ്ലവത്തിന്റെ ആചാര്യൻ വോൾട്ടയറേയെങ്കിലും വായിച്ചു  പഠിക്കേണ്ടതല്ലേ? കലയെയും കാലത്തെയും അശുദ്ധിയിലേക്ക് നയിക്കുന്ന ഇവരെയും നമ്മൾ സാംസ്‌കാരിക വേദികളിൽ ഉദ്ഘാടകരായി വിളിക്കുന്നു. നമ്മുടെ സാംസ്‌കാരിക ഭൂപടം എങ്ങോട്ടാണ് സഞ്ചരിക്കുന്നത്?

Leave a Comment

More News