മ്യൂസിയം പരിസരത്ത് വഴിയോര കച്ചവടക്കാർക്ക് 1.7 കോടി രൂപ ചിലവില്‍ പുനരധിവാസ കേന്ദ്രം

തിരുവനന്തപുരം: മ്യൂസിയം, കനകക്കുന്ന് പ്രദേശങ്ങൾ രാത്രികാലങ്ങളിൽ സജീവമാക്കുന്നതിന്റെ ഭാഗമായി മ്യൂസിയം ആർകെവി റോഡിൽ തെരുവോര കച്ചവടകേന്ദ്രം സ്ഥാപിക്കുന്നു. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വഴിയോര കച്ചവടക്കാരുടെ നിർമാണം പുരോഗമിക്കുന്നത്. 1.7 കോടി ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിൽ രാത്രികാല വ്യാപാര കേന്ദ്രം എന്ന ആശയം തിരുവനന്തപുരം നഗരസഭ നേരത്തെ തന്നെ മുന്നോട്ട് വച്ചിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് മ്യൂസിയം ആർ.കെ.വി റോഡിൽ തെരുവ് കച്ചവട കേന്ദ്രങ്ങൾ ഒരുങ്ങുന്നത്.

തെരുവ് ഭക്ഷണശാലകളടക്കം 48 കടക്കാരെ പുനരധിവസിപ്പിക്കാൻ സൗകര്യമുള്ള ഷെഡുകളാണ് നിർമ്മിക്കുന്നത്. ഇതോടൊപ്പം റോഡ് ഇൻ്റർലോക്ക് ചെയ്ത് നവീകരിക്കും. നിലവിൽ 90 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി. ഒരു മാസത്തിനുള്ളിൽ ബാക്കിയുള്ള പ്രവർത്തനങ്ങളും പൂർത്തിയാകും. ശേഷം നഗരസഭയ്ക്ക് കൈമാറുമെന്ന് സ്‌മാർട്ട് സിറ്റി അധികൃതർ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി വെള്ളം, വൈദ്യുതി, പാചക വാതകം, മലിനജലം ഒഴുക്കിവിടുന്നതിനുള്ള പൈപ്പുകൾ എന്നീ സൗകര്യങ്ങളും ഒരുക്കും. കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനൊപ്പം ഇവർക്ക് തിരിച്ചറിയൽ കാർഡും പ്രത്യേക പരിശീലനവും നൽകും. വർഷങ്ങളായി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന നിരവധി കച്ചവടക്കാരാണ് ഇവിടെയുള്ളത്.

കിഴക്കേക്കോട്ട ചരിത്രവീഥിയുടെ ഭാഗമായി താലൂക്ക് ഓഫീസ് റോഡിൽ വഴിയോരക്കച്ചവടക്കാർക്കായി പുനരധിവാസ കേന്ദ്രവും ആരംഭിക്കുന്നുണ്ട്. ഇതേത്തുടർന്നാണ് മ്യൂസിയം ആർകെവി റോഡിലും സമാനമായ സംവിധാനം ഒരുക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി പുതിയ ഷോപ്പിങ് മാളുകളിൽ പുതുജീവനെത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും.

Print Friendly, PDF & Email

Leave a Comment

More News