അമ്മ ഉറങ്ങുകയാണെന്ന് കരുതി വീട്ടിൽ മൃതദേഹത്തിനൊപ്പം നാല് ദിവസം ചെലവഴിച്ച 10 വയസുകാരൻ

ഹൈദരാബാദ്: അമ്മ ഉറങ്ങുകയാണെന്ന് കരുതി 10 വയസ്സുള്ള ഒരു ആൺകുട്ടി നാല് ദിവസത്തോളം അമ്മയുടെ മൃതദേഹവുമായി വീട്ടിൽ കഴിച്ചുകൂട്ടി. മൂന്ന് ദിവസമായി, കുട്ടി വീട്ടിൽ സൂക്ഷിച്ചിരുന്ന ലഘുഭക്ഷണം കഴിച്ചു, പതിവായി സ്കൂളിൽ പോയി, അമ്മയുടെ അരികില്‍ ഉറങ്ങി. അയൽക്കാർ അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അമ്മ വിശ്രമിക്കുകയാണെന്ന് പറഞ്ഞു.

നാലാം ദിവസം ഒരു ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ കുട്ടി അമ്മാവന്‍ ദുര്‍ഗാ പ്രസാദിനെ വിളിച്ചു. നാല് ദിവസമായി അമ്മ ഉറങ്ങുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു. വീട്ടിലെത്തിയ ദുർഗാ പ്രസാദ് തന്റെ സഹോദരി മരിച്ച നിലയിൽ കിടക്കുന്നത് കണ്ട് ഞെട്ടി. ഇതോടെയാണ് മരണ വിവരം പുറത്തറിയുന്നത്.

സ്വകാര്യ കോളേജിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന രാജ്യലക്ഷ്മി (41) ഭർത്താവുമായുള്ള ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി വിദ്യാനഗർ ഭാഗത്തെ വാടക ഫ്‌ളാറ്റിൽ മകൻ ശ്യാം കിഷോറിനൊപ്പം താമസിച്ചു വരികയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള കുട്ടി സ്വകാര്യ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.

മരണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇവര്‍ മാര്‍ച്ച് എട്ടിന് ഛര്‍ദിക്കുകയും ശേഷം ഉറങ്ങുകയുമായിരുന്നുവെന്ന് മകന്‍ പോലീസിനോട് പറഞ്ഞു.

ക്ഷീണം കാരണം അമ്മ വിശ്രമിക്കുകയാണെന്നാണ് കരുതിയെതെന്നും അതിനാല്‍ ശല്യപ്പെടുത്തിയില്ലെന്നും മകന്‍ പറഞ്ഞു. മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് അമ്മാവനെ വിവരമറിയിച്ചതെന്നും കുട്ടി പറഞ്ഞു. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

കർണാടകയിൽ നിന്ന് അടുത്തിടെ പിഎച്ച്ഡി പൂർത്തിയാക്കിയ രാജ്യലക്ഷ്മി ബിരുദം സ്വീകരിക്കുന്നതിനായി മാർച്ച് 9 ന് ബെലഗാവിയിലേക്ക് പോകേണ്ടതായിരുന്നു. ചിറ്റൂർ ജില്ലയിൽ താമസിക്കുന്ന സഹോദരൻ ദുർഗാപ്രസാദിനെ യാത്രാ പദ്ധതിയെക്കുറിച്ച് അവർ അറിയിച്ചിരുന്നു. കുറച്ചുകാലമായി തനിക്ക് തലവേദനയുണ്ടെന്നും ബെലഗാവിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഒരു ഫിസിഷ്യനെ സമീപിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അവർ പറഞ്ഞിരുന്നു.

Print Friendly, PDF & Email

Leave a Comment

More News