രാജ്യത്ത് അവശ്യ മരുന്നുകളുടെ വിലയില്‍ വന്‍ വര്‍ധന; ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും

ന്യൂഡല്‍ഹി: രാജ്യത്ത് അവശ്യ മരുന്നുകളുടെ അവശ്യ മരുന്നകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും മൊത്തവിലയില്‍ വന്‍ വര്‍ധനവ്. ഇവയുടെ വിലയില്‍ 10.7 % വര്‍ധനവാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. പട്ടികയില്‍ ഉള്‍പ്പെട്ട 800 മരുന്നുകളുടെ വില ഇതോടെ വര്‍ധിക്കും. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാകും ചില്ലറ വില്‍പനയ്ക്കുള്ള മരുന്നുകളുടെ വിലയും നിര്‍ണയിക്കുന്നത്. മരുന്നുകളുടെ ഉയര്‍ന്ന വില ഏപ്രില്‍ ഒന്നു മുതല്‍ നിലിവില്‍ വരും

മരുന്നുകളുടെ വിലയില്‍ കുത്തനെ ഉണ്ടാകുന്ന വര്‍ധന ജനങ്ങളെ പ്രതികൂലമായി ബാധിക്കും. രോഗികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ്വര്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ വിലക്കയറ്റത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തി.

എന്നാല്‍, ഇതിനു മുന്‍പ് മൊത്ത വിലയില്‍ നാലു ശതമാനം വര്‍ധനവുണ്ടായപ്പോഴും അവശ്യമരുന്നുകളുടെ ചില്ലറ വിലയില്‍ മാറ്റമുണ്ടാകാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത്തവണ 10 ശതമാനത്തിലേറെ വര്‍ധന ഉണ്ടായതിനാല്‍ ഇത് ചില്ലറ വിലയിലും പ്രതിഫലിക്കും എന്നു തന്നെയാണ് വിലയിരുത്തല്‍.

പനി, ഇന്‍ഫക്ഷനുകള്‍, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, ത്വക്ക് രോഗങ്ങള്‍, അനീമിയ തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് ഇതോടെ വര്‍ധിക്കുന്നത്. പാരസെറ്റാമോളിന് പുറമേ, ഫിനോര്‍ബാര്‍ബിറ്റോണ്‍, ഫിനൈറ്റോയിന്‍ സോഡിയം, അസിത്രോമൈസിന്‍, സിപ്രോഫ്ലോക്സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനൈഡസോള്‍, ഫോളിക് ആസിഡ്, മിനറല്‍സ് എന്നിവയും വില കൂടുന്ന മരുന്നുകളില്‍ ഉള്‍പ്പെടുന്നു.

കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രിഡ്നിസോളോണ്‍ സ്റ്റിറോയിഡുകളുടെയും വില കൂടും. മരുന്നുകള്‍ക്കു പുറമേ കൊറോണറി സ്റ്റെന്റ്, നീ ഇംപ്ലാന്റസ് എന്നിവയുടെയും വില ഇതോടൊപ്പം വര്‍ധിക്കും

Print Friendly, PDF & Email

Leave a Comment

More News