ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ തമിഴ്‌നാട് സര്‍ക്കാരുമായി 500 കോടി രൂപയുടെ ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ദുബായ് : ജിസിസിയിലെയും, ഇന്ത്യയിലെയും ഏറ്റവും വലിയ ആരോഗ്യ പരിചരണ സേവന ദാതാക്കളിലൊന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, തമിഴ്‌നാട് സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ദുബായ് സന്ദര്‍ശനത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് ധാരണാപത്രം ഒപ്പുവെച്ചത്.

സംസ്ഥാനത്തെ ആശുപത്രികള്‍, ഫാര്‍മസികള്‍, ലബോറട്ടറികള്‍ എന്നിവയില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ധാരണാപത്രം നിര്‍ദ്ദേശിക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് പ്രാപ്യമായ നിലയില്‍ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ലഭ്യമാക്കാനും, 3500-ലധികം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായിക്കും. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുകയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന് പിന്തുണ ഉറപ്പാക്കുകയും ചെയ്തു.

ഇത് എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ആസ്റ്ററിന്റെ സേവനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ സഹായകമാകും. ഇന്ത്യയില്‍, തെക്ക്, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ആസ്റ്ററിന് പ്രബലമായ സാന്നിധ്യമാണുള്ളത്. ഇന്ത്യയില്‍ സ്ഥാപനത്തിന്റെ നിലവിലെ നിക്ഷേപം ഏകദേശം 3000 കോടി രൂപയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലാബ് ആരംഭിക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി സഹകരിക്കുമെന്ന് ആസ്റ്റര്‍ ഈയിടെ പഖ്യാപിച്ചിരുന്നു.

അനില്‍ സി ഇടിക്കുള

 

Print Friendly, PDF & Email

Leave a Comment

More News