ജെസ്‌നയെ സിറിയയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ശരിയല്ലെന്ന് സിബിഐ

കോട്ടയം: എരുമേലിയില്‍ നിന്നും കാണാതായ ജെസ്‌ന മരിയ ജയിംസ് സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് സിബിഐ. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ വ്യത്തങ്ങള്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ സൈറ്റുകളും ജെസ്‌ന സിറിയിയില്‍ എത്തിയതായുള്ള പ്രചാരം നടത്തിയതോടെയാണ് സിബിഐയുടെ വിശദീകരണം. 2018ലാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌നയെ കാണാതായത്.

വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും ജെസ്‌നയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്. 2018 മാര്‍ച്ച് 22-നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്‌നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.

മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്‌ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്‌നയെ ആരും കണ്ടിട്ടില്ല മാര്‍ച്ച് അവസാനം ജെസ്‌നയെ സംബന്ധിച്ചു ചില വിവരങ്ങള്‍ പൊലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനമായതിനാല്‍ അന്വേഷണത്തില്‍ തടസങ്ങള്‍ നേരിട്ടിരുന്നു. ജെസ്‌ന ജീവനോടെയുണ്ടെന്ന വിവരമാണ് അനൗദ്യോഗികമായി പോലീസ് ഉദ്യോഗസ്ഥരില്‍നിന്നു ലഭിക്കുന്നത്. ജെസ്‌ന തമിഴ്‌നാട്ടിലേക്കാണു പോയതെന്നാണു വിവരം.

കേസന്വേഷണത്തിനായി രണ്ടു ലക്ഷം ടെലിഫോണ്‍ മൊബൈല്‍ നന്പരുകള്‍ ശേഖരിച്ചു. 4,000 നന്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി. ജെസ്‌നയ്ക്കായി പോലീസ് കുടകിലും ബംഗളുരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്‌നയെയും സുഹൃത്തിനെയും ബംഗളുരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജെസ്‌നയല്ലെന്നു പിന്നീട് വ്യക്തമായി.

ബംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്‌നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ചു പോലീസ് സംഘം പലതവണ ബംഗളുരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജെസ്‌നയുടേതായിരുന്നില്ല.

സംഭവ ദിവസം 16 തവണ ജെസ്‌നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും തെളിവുകള്‍ ലഭിച്ചില്ലെന്നു പോലീസ് പറയുന്നു. അതേസമയം, ലൗ ജിഹാദ് ആരോപണങ്ങള്‍ ശക്തിപ്പട്ട വേളയിലാണ് ദുരൂഹമായ സാഹചര്യത്തില്‍ ജെസ്‌ന അപ്രത്യക്ഷയായതു വീണ്ടും വലിയ ചര്‍ച്ചയായി മാറിയത്.

ബംഗളൂരുവിനെ രഹസ്യ കേന്ദ്രത്തില്‍ ജെസ്‌ന ഉണ്ടെന്നും വേഷവിധാനത്തിലൊക്കെ മാറ്റം വന്നിട്ടുണ്ടെന്നുമൊക്കെയുള്ള വാര്‍ത്തകളും സൂചനകളും മാധ്യമങ്ങളിലൊക്കെ വന്നിരുന്നു. ബംഗളൂരുവിലല്ല മംഗലാപുരത്താണ് ഉള്ളതെന്നു മറ്റു ചില വാര്‍ത്തകളും പ്രചരിച്ചു.

Print Friendly, PDF & Email

Leave a Comment

More News