സെക്രട്ടേറിയറ്റിനു മുന്നില്‍ പെട്രോളൊഴിച്ച് യുവാക്കളുടെ ആത്മഹത്യാശ്രമം; ചോദ്യം ചെയ്യലില്‍ പിടിയിലായത് കവര്‍ച്ചാകേസ് പ്രതികള്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ യുവാക്കളുടെ ആത്മഹത്യാശ്രമം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള മൂന്ന് യുവാക്കളാണ് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാവിലെ 11.30 ഓടെയായിരുന്നു സംഭവം. തീകൊളുത്തും മുന്‍പ് പോലീസ് ഇവരെ അനുനയിപ്പിച്ചു വെള്ളമൊഴിച്ചു കഴുകിയ ശേഷം സ്‌റ്റേഷനിലേക്ക് മാറ്റി.

സുല്‍ത്താന്‍ ബത്തേരി സ്വദേശി സലീം എന്ന യുവാവാണ് ആദ്യം റോഡിലെ മീഡിയനിലിരുന്ന് ദേഹത്ത് പെട്രോളൊഴിച്ചത്. പോലീസ് എത്തിയതോടെ ഇയാള്‍ റോഡിലേക്ക് ഇറങ്ങി. തുടര്‍ന്ന് തീകൊളുത്തും മുന്‍പ് പോലീസ് അനുനയിപ്പിച്ച് റോഡ് സൈഡിലേക്ക് മാറ്റി വെള്ളമൊഴിച്ച് ദേഹത്തെ പെട്രോള്‍ കഴുകിക്കളഞ്ഞു. ഇവരെ കന്റോണ്‍മെന്റ് സ്‌റ്റേഷനിലേക്ക് മാറ്റി ചോദ്യം ചെയ്തുവരുന്നു.

സുല്‍ത്താന്‍ ബത്തേരിയില്‍ ബിസിനസ് നടത്തുന്ന തങ്ങളെ ബിസിനസ് പങ്കാളി തെറ്റിപ്പിരിഞ്ഞ ശേഷം വധിക്കാന്‍ ശ്രമിക്കുന്നുവെന്നും, ഇതിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. തെളിവുകള്‍ പോലീസിനെ കാണിച്ചിട്ട് പരിഗണിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ സുല്‍ത്താന്‍ ബത്തേരി പോലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുകയാണ്.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കവര്‍ച്ചക്കേസ് പ്രതികളാണെന്ന് തിരിച്ചറിഞ്ഞു. നിലമ്പൂരില്‍ രണ്ടു മാസം മുന്‍പ് നടന്ന മോഷണക്കേസിലെ പ്രതികളായ സലീം, സക്കീര്‍, നൗഷാദ് എന്നിവരാണിവര്‍. സംഘത്തലവനുമായി പിണങ്ങിപ്പിരിഞ്ഞ ഇവര്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിച്ചത്.

മൂന്നു പേരേയും പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News