‘നിർഭയ കേസ്’ പോലെ മറ്റൊരു സംഭവം; ഓടുന്ന ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

പട്‌ന: ബിഹാറിലെ വെസ്റ്റ് ചമ്പാരനിൽ നിർഭയ സംഭവത്തിന് സമാനമായ സംഭവങ്ങൾ അരങ്ങേറിയതായി റിപ്പോര്‍ട്ട്. ഇവിടെ ഓടുന്ന ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ഡ്രൈവറും ക്ലീനറും കണ്ടക്ടറും ചേർന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ക്ലീനറേയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ ഇപ്പോഴും ഒളിവിലാണ്.

ബേട്ടിയ ബസ് സ്റ്റാൻഡിൽ നിന്ന് പട്‌നയിലേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പട്‌നയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കണ്ടക്ടറും ക്ലീനറും ചേർന്ന് തന്നെ ബെട്ടിയ ബസ് സ്റ്റാൻഡിൽ ഇരുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. തുടർന്ന് ബസിൽ ബൈപാസ് റോഡിലെത്തി. ഇവിടെ വെച്ച് കുട്ടിക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകി, അതിനുശേഷം പെൺകുട്ടി ബോധരഹിതയായി. തുടര്‍ന്നാണ് മൂവരും ചേർന്ന് പെൺകുട്ടിയെ മാറിമാറി ബലാത്സംഗം ചെയ്തത്.

തന്നെ ബസിൽ പൂട്ടിയിട്ട ശേഷം മൂന്നുപേരും ഓടി രക്ഷപ്പെട്ടതായി പെൺകുട്ടി പറഞ്ഞു. ബോധം വീണ്ടെടുത്ത ശേഷം ബസിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി സംഭവം മുഴുവൻ വഴിയാത്രക്കാരോട് വിവരിച്ചു. ഇതേത്തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ ഒപ്പം കൂട്ടി. പെൺകുട്ടിയുടെ പരാതിയിൽ നടപടിയെടുത്ത പൊലീസ് ക്ലീനറേയും ബസ് കണ്ടക്ടറെയും അറസ്റ്റ് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News