മലപ്പുറത്തും കോഴിക്കോടും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; പൊതുജനങ്ങളെ ദുരിതത്തിലാക്കി ആയിരക്കണക്കിന് പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരും

കോഴിക്കോട്: പൊതുജനങ്ങളെ ദുരിതത്തിലാക്കി മുഖ്യമന്ത്രിയുടെ സന്ദര്‍ശനം മലപ്പുറത്തും കോഴിക്കോടും വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കി. ആയിരക്കണക്കിന് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിട്ടും ഈ രണ്ടു സ്ഥലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധം ശക്തമായി. മലപ്പുറത്തും കോഴിക്കോടും അഞ്ച് പരിപാടികളാണ് മുഖ്യമന്ത്രിക്ക് ഇന്ന് ഉണ്ടായിരുന്നത്. കനത്ത സുരക്ഷ ഒരുക്കിയിട്ടും അഞ്ചിടത്തും മുഖ്യമന്ത്രിക്ക് ശക്തമായ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്.

ജനത്തെ വലച്ച് സുരക്ഷാ സന്നാഹം: ഇന്നലെകളിൽ നിന്ന് വ്യത്യസ്തമായി അസാധാരണ സുരക്ഷാ ക്രമീകരണങ്ങളാണ് ഇന്ന് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആയിരത്തോളം പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത്. ഇത് പൊതുജനങ്ങളെയും ഏറെ വലച്ചു.

തൃശൂരിൽ നിന്ന് രാവിലെ മലപ്പുറത്ത് എത്തിയ മുഖ്യമന്ത്രിക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമായി കുറ്റിപ്പുറം കെടിഡിസി ഹോട്ടലിലായിരുന്നു സജ്ജീകരണം ഒരുക്കിയത്. പ്രതിഷേധം ഭയന്ന് അതിന് സമീപത്തെ ഹോട്ടലുകൾ പോലും അടപ്പിച്ചു. സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം-പൊന്നാനി റോഡും അടച്ചതോടെ പൊതുജനം ആശ്രയിച്ചത് ബദൽ റോഡുകളാണ്.

കരിങ്കൊടി പ്രതിഷേധം ഭയന്ന് പൊതുജനങ്ങൾ ധരിച്ച കറുത്ത മാസ്‌ക്കുകളും അഴിപ്പിച്ചു. സുരക്ഷ പരിശോധനയുടെ ദൃശ്യങ്ങൾ എടുക്കരുതെന്നും പൊലീസ് നിർദേശിച്ചു. ഇത്രയും കരുതൽ നടപടികൾ ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദികൾക്ക് സമീപം പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമായിരുന്നു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം: തവനൂരിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചാണ് നേരിട്ടത്. മലപ്പുറം മുതല്‍ കോഴിക്കോട് വരെ വഴിനീളെ മുഖ്യമന്ത്രിയ്‌ക്ക് നേരെ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. മലപ്പുറം കുര്യാട് കോണ്‍ഗ്രസ്–മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും, കോട്ടക്കലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു.

മലപ്പുറം പുത്തനത്താണിയിലും കക്കാടും കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. കോഴിക്കോട് പന്തീരങ്കാവ് കൊടല്‍ നടക്കാവില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കോഴിക്കോട് ഗസ്റ്റ് ഹൗസ് പരിസരത്തും മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദികളിലും പൊലീസ് നിയന്ത്രണം ശക്തമായിരുന്നു.

ഇതിനിടെ കാരപ്പറമ്പിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങൾക്കിടെ കറുത്ത മാസ്കുകളും വസ്ത്രങ്ങളും നിരോധിച്ചു. അതിനിടെ, വരും ദിവസങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

Print Friendly, PDF & Email

Leave a Comment

More News