സെഷന്‍സ് കോടതിയില്‍ സ്വപ്ന സുരേഷ് നല്‍കിയ രഹസ്യ മൊഴി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ അപേക്ഷ കോടതി തള്ളി

കൊച്ചി: സ്വപ്ന നല്‍കിയ രഹസ്യമൊഴി നൽകണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ 164 പ്രകാരമുള്ള മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ സമീപിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ ആവശ്യം ചോദ്യം ചെയ്ത് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജ് കോടതിയിൽ വാദിച്ചു. രഹസ്യമൊഴിയുടെ പകർപ്പ് നൽകരുതെന്ന് വാദിച്ച അഭിഭാഷകന്‍ എന്തിനാണ് ഈ രഹസ്യമൊഴിയെന്ന് ക്രൈംബ്രാഞ്ചിനോട് ചോദിച്ചു. എന്തിനാണ് രഹസ്യ മൊഴിയുടെ ആവശ്യമെന്നും കോടതി ക്രൈംബ്രാഞ്ചിനോട് ചോദിച്ചു.

സ്വപ്ന സുരേഷിനെതിരെ തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് ചുമത്തിയ ഗൂഢാലോചനക്കേസിലെ അന്വേഷണത്തിന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി അനിവാര്യമാണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഗൂഢാലോചനയുടെ തെളിവുകൾ പുറത്തുകൊണ്ടുവരാൻ രഹസ്യ മൊഴി പരിശോധിക്കണം. ഗൂഢാലോചനയിൽ പങ്കാളിയായ ഷാജ് കിരണും സ്വപ്നയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. സ്വപ്നയുടെ സത്യവാങ്മൂലം ചോർന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

സ്വപ്നയുടെ അഭിഭാഷകർ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കേസിൽ ഇ ഡി അന്വേഷണം നടക്കുകയാണെന്ന് കോടതി പറഞ്ഞു. അന്വേഷണ ഏജൻസി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റാണെന്ന് ഇ ഡി അഭിഭാഷകനും കോടതിയിൽ പറഞ്ഞു. ക്രൈം ബ്രാഞ്ചിന് രഹസ്യമൊഴി നൽകരുതെന്ന് ഇ ഡിയുടെ അഭിഭാഷകനും കോടതിയിൽ ആവശ്യപ്പെട്ടു.

ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ രഹസ്യ മൊഴി ക്രൈംബ്രാഞ്ചിന് നല്‍കാന്‍ സാധ്യമല്ലെന്ന് സ്വപ്നയുടെ അഭിഭാഷകന്‍ പിന്നീട് പറഞ്ഞു. സ്വപ്നയുടെ ജീവന് ഭീഷണിയുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയടക്കം നിരന്തരമായ ഭീഷണിയുണ്ടാകുന്നു. സുരക്ഷ ഉറപ്പാക്കണം. സംസ്ഥാന സർക്കാരിന്റെ സുരക്ഷ വേണ്ടന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തനിക്കെതിരെയും കേസെടുത്തെന്ന് സ്വപനയുടെ അഭിഭാഷകൻ കോടതിയോട് പറഞ്ഞു. സ്വപ്നയുടെ സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അഭിഭാഷകൻ പറഞ്ഞു. മറുപടിക്ക് ഒരാഴ്ചയെങ്കിലുമെടുക്കും. മൊഴി ഇ.ഡി പരിശോധിച്ചുവരികയാണെന്ന് ഇഡിയുടെ അഭിഭാഷകൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News