മൊഹാലിയിൽ 300 കിടക്കകളുള്ള കാൻസർ ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ചണ്ഡീഗഡ്: പഞ്ചാബിലെ മൊഹാലിയിൽ പുതിയ സാങ്കേതിക വിദ്യകളുള്ള ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച (ഓഗസ്റ്റ് 24) ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ക്യാൻസർ പടർന്നുപിടിക്കുന്നത് കണക്കിലെടുത്താണ് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ആശുപത്രി നിര്‍മ്മിച്ചതെന്ന് അധികൃതർ പറഞ്ഞു. ദരിദ്രർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘ആയുഷ്മാൻ ഭാരത്’ പ്രകാരം ക്യാൻസർ ചികിൽസയിൽ കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധയൂന്നുന്നതിനാൽ അതിന്റെ ചികിൽസാ ചെലവിൽ നിന്ന് രോഗികളെ രക്ഷിക്കാനാകുമെന്ന് അധികൃതർ പറയുന്നു.

‘ആയുഷ്മാൻ ഭാരത്’ പദ്ധതി പ്രകാരം, ഒരു കുടുംബത്തിന് ദ്വിതീയ അല്ലെങ്കിൽ തൃതീയ പരിചരണ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നതിന് പ്രതിവർഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കീമോ തെറാപ്പി, റേഡിയോ തെറാപ്പി പാക്കേജുകൾ ഉൾപ്പെടെ മൊത്തം 435 നടപടിക്രമങ്ങൾ കാൻസർ ചികിത്സയ്ക്കായി നിർവചിച്ചിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ ആറ്റോമിക് എനർജി വകുപ്പിന് കീഴിലുള്ള എയ്ഡഡ് സ്ഥാപനമായ ടാറ്റ മെമ്മോറിയൽ സെന്റർ 660 കോടി രൂപ ചെലവിലാണ് ആശുപത്രി നിർമ്മിച്ചിരിക്കുന്നത്.

300 കിടക്കകളുള്ള ഈ ആശുപത്രിയില്‍ എംആർഐ, സിടി, മാമോഗ്രഫി, ഡിജിറ്റൽ റേഡിയോഗ്രാഫി, ബ്രാച്ചിതെറാപ്പി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുമുണ്ട്. ആശുപത്രിയിൽ കീമോതെറാപ്പിക്കുള്ള ഡേ കെയർ സൗകര്യവും ബയോപ്സിക്കും ചെറിയ ശസ്ത്രക്രിയകൾക്കും മൈനർ ഒ.ടി.യും ഉണ്ടായിരിക്കും.

Print Friendly, PDF & Email

Leave a Comment

More News