വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ് സംരംഭം ഇന്ത്യയിലാകമാനം വ്യാപിപ്പിക്കുന്നു; പുതിയതായി 3 സംസ്ഥാനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി

• വിദ്യാധന്‍-യു എസ് ടി കൂട്ടുകെട്ടിനെ പ്രശംസിച്ച് അമിതാഭ് കാന്ത് ഐ എ എസ്
• പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ സോഷ്യല്‍ ഇമ്പാക്ട് പരിപാടിയില്‍ വിദ്യാധന്‍ ഗുണഭോക്താക്കളും പങ്കാളികളും അവരുടെ അനുഭവങ്ങള്‍ പങ്കു വച്ചു.

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സ്പോണ്‍സര്‍ഷിപ്പ് സംരംഭമായ വിദ്യാധന്‍ ഈ വര്‍ഷം ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കുന്നു. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും നൈപുണ്യ പരിശീലനവും നല്‍കുന്നതിന് കുമാരി ഷിബുലാലും എസ് ഡി ഷിബുലാലും ചേര്‍ന്ന് ഷിബുലാല്‍ കുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന കാരുണ്യ സംരംഭമാണ് വിദ്യാധന്‍. പുതുതായി ബീഹാര്‍, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ മൂന്നു സംസ്ഥാനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടുകൂടി വിദ്യാധന്റെ പ്രവര്‍ത്തനം ഇന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്.

1999ല്‍ വിദ്യാധന്‍ സ്ഥാപിതമായ കാലഘട്ടം മുതല്‍ ഒട്ടനേകം വിദ്യാര്‍ത്ഥികളെ മികച്ച തൊഴിലുകള്‍ക്ക് വേണ്ടി പ്രാപ്തരാക്കാന്‍ സംരംഭത്തിന് സാധിച്ചിട്ടുണ്ട്. ഈ വര്‍ഷം പുതിയതായി അനുവദിച്ച 1600 പേര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളിലേക്ക് 40,000 ത്തോളം അപേക്ഷകളാണ് ലഭിച്ചത്. പല സംസ്ഥാനങ്ങളിലും സ്‌കോളര്‍ഷിപ്പ് നടപടിക്രമങ്ങള്‍ അവസാനിക്കാത്തതിനാല്‍ അപേക്ഷകളുടെ എണ്ണം ഇനിയും കൂടുമെന്ന് പ്രതീക്ഷിക്കുന്നു.

വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിലേക്ക് സാമൂഹികക്ഷേമം ലക്ഷ്യം വയ്ക്കുന്നവര്‍ക്ക് പങ്കാളികളാകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യു എസ് ടി വിദ്യാധനിന്റെ ഭാഗമായി ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് ബഡ്ജറ്റിലേക്കുള്ള തുക ഇരട്ടിയാക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചിട്ടുള്ളത്. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള മിടുക്കരായ കുട്ടികള്‍ക്കുവേണ്ടി യു എസ് ടി യും വിദ്യാധനും കൈകോര്‍ത്ത് കാലാകാലങ്ങളായി ഒട്ടനവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. വാര്‍ഷിക ബഡ്ജറ്റ് തുക ഇരട്ടിയാക്കുന്നതോടുകൂടി ഈ ബന്ധത്തിന്റെ ദൃഢത വര്‍ദ്ധിക്കും. ”ഈച്ച് വണ്‍ ടീച്ച് വണ്‍’ (ഓരോരുത്തരും, ഒരാളെ പഠിപ്പിക്കൂ) എന്ന വിശ്വാസത്തിലൂന്നി സ്‌പോണ്‍സര്‍മാരെയും വിദ്യാര്‍ത്ഥികളെയും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സംവിധാനത്തിലേക്ക് വിദ്യാധന്‍ കൊണ്ടുവരുന്നു. കൂടുതല്‍ സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനുള്ള സംഭാവന ഇരട്ടിയാക്കിയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടിയുമായുള്ള ധാരണ അത്തരമൊരു വിജയകരമായ പങ്കാളിത്തമാണ്.

തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലില്‍ ശനിയാഴ്ച സംഘടിപ്പിച്ച ഏകദിന പരിപാടിയില്‍ പദ്ധതിയുടെ പങ്കാളികളും ഗുണഭോക്താക്കളും പങ്കെടുക്കുകയും അവരുടെ അഭിമാനകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. ”സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ സര്‍ക്കാറിനും കോര്‍പ്പറേറ്റുകള്‍ക്കും പൗരന്മാര്‍ക്കും പങ്കുണ്ടെന്നും, വിദ്യാഭ്യാസത്തിലൂടെ നൂറുകണക്കിന് കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ സാധിച്ച യു എസ് ടി യുടെയും വിദ്യാധനിന്റെയും പങ്കാളിത്തത്തില്‍ അതിയായ സന്തോഷമുണ്ടെന്നും,’ അമിതാഭ് കാന്ത് ഐ എ എസ് പറഞ്ഞു.

ദുഷ്‌കരമായ സമയത്ത് പോലും വിദ്യാധന്‍ പരിപാടിയെ പിന്തുണയ്ക്കുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്ത യു എസ് ടി യോട് നന്ദി അറിയിക്കുന്നു എന്ന് സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി എസ് ഡി ഷിബുലാല്‍ പറഞ്ഞു. ‘സമാന ചിന്താഗതിക്കാരായ കമ്പനികള്‍ ഞങ്ങളോടൊപ്പം ഈ ഉദ്യമത്തില്‍ പങ്കാളികളായതിന്റെ ഫലം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ കഴിയും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിലൂടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ പലരും ടി സി എസ്, ഇന്‍ഫോസിസ്, എച്ച് സി എല്‍, യു എസ് ടി, ബോഷ്, കെ പി എം ജി, എം ആര്‍ എഫ്, യു എന്‍ ഐ എസ് വൈ എസ്, എം ബി ബി ലാബുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പ്രതിരോധസേനകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരില്‍ പ്രശസ്തമായ സര്‍വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പോയവരും കുറവല്ല. വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിലൂടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ സ്വയംതൊഴില്‍ നേടുകയും അതുവഴി കുടുംബത്തിന്റെ അത്താണിയായി സമൂഹത്തിന് മാതൃകയാവുകയും ചെയ്യുന്നു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതിനെതിരായ പരമ്പരാഗത കാഴ്ചപ്പാടിനെ തകര്‍ക്കുന്ന നിലയില്‍ വളരുവാന്‍ വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിലൂടെ പെണ്‍കുട്ടികള്‍ക്ക് സാധിക്കുകയും ചെയ്യുന്നുണ്ട്.

വിദ്യാധന്‍ വെറുമൊരു പരിപാടി മാത്രമല്ലെന്നും, ഒരു വ്യക്തിക്ക് സമൂഹത്തില്‍ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ ഒരു കൂട്ടം വ്യക്തികള്‍ക്ക് സമൂഹത്തില്‍ വലിയൊരു മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റിയായ കുമാരി ഷിബുലാല്‍ പറഞ്ഞു. ‘പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ വരുംകാലങ്ങളില്‍ അവര്‍ക്ക് ലഭിച്ച സഹായം പിന്തുടര്‍ന്ന് വരുന്ന തലമുറയിലേക്ക് നല്‍കുന്നതാണ് എന്റെയും ഷിബുലാലിന്റെയും ലാഭവിഹിതം,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ശരിയായ നിര്‍വഹണ പങ്കാളിയെ കണ്ടെത്തുന്നത് സിഎസ്ആര്‍ സംരംഭങ്ങളുടെ വിജയത്തിന് അനിവാര്യമാണെന്നും സീറോ അഡ്മിനിസ്‌ട്രേറ്റീവ് കോസ്റ്റ് മോഡല്‍ മാതൃകയിലുള്ള വിദ്യാധനിന്റെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ കാഴ്ചപ്പാട് നല്‍കുന്നുവെന്നും, അതാണ് വിദ്യാധനിനെ വ്യത്യസ്തമാക്കുന്നതെന്നും,’ യു എസ് ടി സിഇഒ കൃഷ്ണ സുധീന്ദ്ര തന്റെ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര മാര്‍ഗനിര്‍ദ്ദേശവും പരിശീലനവും നല്‍കാന്‍ യു എസ് ടി യിലെ ജീവനക്കാര്‍ എന്നും സന്നദ്ധരാണെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിന്റെ ഗുണഭോക്താക്കളായ ഒട്ടനേകം പേര്‍ പരിപാടിയില്‍ സംസാരിച്ചു. കൂട്ടത്തില്‍ ശാരീരിക വെല്ലുവിളി നേരിട്ടിരുന്ന അവസ്ഥയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന വിജയന്റെ അനുഭവങ്ങള്‍ സദസ്സിനെ വികാരഭരിതമാക്കി. ‘എന്റെ ഉള്ളിലെ ആഗ്രഹങ്ങളുടെ തീ അണയുന്നത് വരെ ഒരു ഡോക്ടര്‍ ആകണമെന്ന എന്റെ സ്വപ്നത്തെ ആര്‍ക്കും തടയാന്‍ കഴിയില്ലെന്നും, വിദ്യാധന്‍ കുടുംബം നല്‍കുന്ന കരുതലും പങ്കുവയ്ക്കലും എന്നെപ്പോലുള്ള വിദ്യാര്‍ത്ഥികളെ മികച്ച രീതിയില്‍ ലക്ഷ്യബോധത്തിലും പരസ്പര സ്‌നേഹത്തിലും ഉറച്ചുനിര്‍ത്താന്‍ സഹായിക്കുന്നെന്നും, വരുംകാലങ്ങളില്‍ വിദ്യാധന്‍ സ്‌കോളര്‍ഷിപ്പുകളുടെ പങ്കാളിയായി നിന്നുകൊണ്ട് വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യുമെന്നും,’ അര്‍ച്ചന വിജയന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് തയ്യാറാക്കുന്ന വിദ്യാധന്‍ പദ്ധതികള്‍ എങ്ങനെയാണ് എല്ലാ പങ്കാളികള്‍ക്കും മൂല്യമുറപ്പുവരുത്തിയതെന്ന് വിദ്യാധന്‍ നാഷണല്‍ പ്രോഗ്രാം ഡയറക്ടര്‍ മീരാ രാജീവന്‍ വിവരിച്ചു. സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി പ്രൊഫസര്‍ എസ് രാമാനന്ദ് സ്വാഗതം ആശംസിച്ചതിനൊപ്പം വിദ്യാധനിന്റെ നാള്‍വഴികളെക്കുറിച്ച് വിശദമായി സംസാരിച്ചു. വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ യു എസ് ടി, വിദ്യാധന്‍ പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ മുതലായവര്‍ വഹിച്ച പങ്കിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ട്രസ്റ്റിയായ ശ്രുതി ഷിബുലാല്‍ സദസ്സിനു നന്ദി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News