സമാജ്‌വാദി പാർട്ടി കുലപതി മുലായം സിംഗ് യാദവിന്റെ സംസ്‌കാരം സൈഫായിൽ

ഇറ്റാവ (യുപി): സമാജ്‌വാദി പാർട്ടി കുലപതി മുലായം സിംഗ് യാദവിന്റെ സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഉത്തർപ്രദേശിലെ സ്വദേശമായ സൈഫായ് ഗ്രാമത്തിൽ. സമാജ്‌വാദി പാർട്ടി സ്ഥാപകനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അദ്ദേഹം ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ചയാണ് അന്തരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് മൃതദേഹം സൈഫയിൽ എത്തിച്ചത്. ചൊവ്വാഴ്ച സൈഫയിൽ നടന്ന അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾക്ക് നിരവധി ആളുകളും പ്രമുഖരും എത്തിയിരുന്നു.

ആംബുലൻസിൽ നിന്ന് മൃതദേഹം പുറത്തെടുത്ത സമയത്ത് തങ്ങളുടെ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ജനങ്ങള്‍ തിക്കിത്തിരക്കുകയായിരുന്നു. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, മുൻ എംപി ധർമേന്ദ്ര യാദവ്, മറ്റ് കുടുംബാംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു. മുലായം സിംഗ് യാദവിന്റെ സഹോദരൻ ശിവ്പാൽ യാദവ് അഖിലേഷ് യാദവിനെ ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു.

മൃതദേഹം അന്തിമ ദർശനത്തിന് വെച്ചതിന് തൊട്ടുപിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ജലശക്തി മന്ത്രി സ്വതന്ത്ര ദേവ് സിംഗ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി എന്നിവർ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. അവർ അഖിലേഷ് യാദവിന് അനുശോചനം അറിയിച്ചു. ലഖ്‌നൗവിൽ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം ആദിത്യനാഥ് സൈഫയിൽ എത്തി മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന് ആദരാഞ്ജലികൾ അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലിനും ഉത്തർപ്രദേശ് സർക്കാരിനും വേണ്ടി അദ്ദേഹം പുഷ്പാഞ്ജലി അർപ്പിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ബിഹാർ മുഖ്യമന്ത്രി നിതേഷ് കുമാർ എന്നിവർ ഇവിടെ എത്തിയേക്കും. നേതാവിനോടുള്ള ആദരസൂചകമായി ഒക്‌ടോബർ 11ന് മാര്‍ക്കറ്റുകള്‍ അടച്ചിടാനാണ് ജില്ലയിലെ വ്യാപാരികളുടെ തീരുമാനം.

അന്തരിച്ച നേതാവിന്റെ ദർശനത്തിന് വിവിഐപികള്‍ ഉൾപ്പെടെ നിരവധി ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. നിരവധി നാട്ടുകാരും പാർട്ടി പ്രവർത്തകരും നേതാക്കളും സ്ത്രീകളും തങ്ങളുടെ അനുശോചനം അറിയിക്കാനും പരേതന്റെ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിക്കാനും സൈഫായി ഗ്രാമത്തിലേക്ക് ഒഴുകുകയാണ്.

“അദ്ദേഹം ഞങ്ങൾക്ക് ദൈവത്തെപ്പോലെയായിരുന്നു,” 150 കിലോമീറ്റർ അകലെയുള്ള ഇറ്റാ ജില്ലയിൽ നിന്ന് നിരവധി ആളുകളുമായി ഇവിടെയെത്തിയ ജയ്കേഷ് യാദവ്, ദർശനത്തിനായി പ്രവേശനം നേടാൻ പാടുപെടുന്നതിനിടയിൽ മാധ്യമങ്ങളോട് പറഞ്ഞു.

രാത്രി 9.30 വരെ ഏകദേശം 10,000 പേർ അന്തിമോപചാരം അർപ്പിച്ചതായി ക്യൂവിൽ നിൽക്കുന്ന ഒരു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ നിന്നും മുലായം സിംഗ് യാദവുമായി സമ്പർക്കം പുലർത്തിയവരോ രാഷ്ട്രീയവും അല്ലാതെയും അദ്ദേഹത്തിന്റെ അനുയായികളോ ആയ ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ ഇവിടെ എത്തുമെന്ന് സൈഫായിയുടെ പ്രധാൻ രാംഫാൽ വാൽമീകി പറഞ്ഞു. അന്ത്യകർമങ്ങൾ നടത്തുന്ന സ്ഥലത്ത് ആളുകൾക്ക് ഇരിക്കാനും കാണാനും ഒരു വലിയ പന്തൽ ഒരുക്കിയിട്ടുണ്ട്, വാൽമീകി പറഞ്ഞു.

മുലായം സിംഗ് യാദവിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളും സൈഫയിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിട്ടുള്ള മുൻ കേന്ദ്ര പ്രതിരോധ മന്ത്രി കൂടിയായ യാദവ് (82) തിങ്കളാഴ്ചയാണ് അന്തരിച്ചത്.

Print Friendly, PDF & Email

Leave a Comment

More News