ഹിന്ദി ഭാഷ മറ്റു ഭാഷകളുടെ മേല്‍ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് മറ്റ് ഭാഷകൾക്ക് മേൽ ഒരു ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർവീസുകൾക്ക് നടത്തുന്ന പരീക്ഷകൾ ഹിന്ദിയിലാക്കണമെന്നും ഐഐടിയും ഐഐഎമ്മും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധിത പഠനഭാഷയാക്കണമെന്നുമുള്ള പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാർശ മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചത്.

സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ അംഗീകരിക്കുന്ന ‘നാനാത്വത്തിൽ ഏകത്വമെന്ന’ സങ്കൽപ്പമാണ് ഇന്ത്യയുടെ സത്തയെ നിർണയിക്കുന്നത്. ഇത് അംഗീകരിച്ചുകൊണ്ട് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യവും സഹിഷ്‌ണുതയും പരസ്‌പര ബഹുമാനവുമാണ് നമ്മുടെ രാജ്യത്തെ നിലനിർത്തുന്നത്.

ഏതെങ്കിലും ഒരു ഭാഷയെ മറ്റു ഭാഷകൾക്ക് മുകളിൽ അവരോധിക്കുന്നത് ഈ അഖണ്ഡതയെ തകർക്കും. വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള സവിശേഷതകൾ അംഗീകരിക്കേണ്ടതുണ്ട്. തൊഴിൽ പരീക്ഷകൾ ഹിന്ദിയിലാക്കുന്നത് രാജ്യത്തെ ഒരു വലിയ ശതമാനം ചെറുപ്പക്കാർക്ക് തൊഴിൽ നിഷേധിക്കപ്പെടാൻ കാരണമാകും. മാത്രമല്ല, ഹിന്ദി അടിച്ചേൽപ്പിക്കുന്നത് സഹകരണാത്മക ഫെഡറലിസത്തിന്റെ തത്വത്തിന് എതിരാണ്. ഈ കാരണങ്ങളാൽ ഹിന്ദി നിര്‍ബ്ബന്ധിത പഠന ഭാഷയാക്കാനുള്ള പഠിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News