ശബരിമല മേൽശാന്തി നറുക്കെടുപ്പ്: പന്തളം കൊട്ടാരത്തില്‍ നിന്ന് കൃതികേഷും പൗർണ്ണമിയും ശബരിമലയിലേക്ക് തിരിച്ചു

പത്തനംതിട്ട: പന്തളം കൊട്ടാരത്തില്‍ നിന്ന് കൃതികേഷ് വർമ, പൗർണ്ണമി ജി. വർമ എന്നീ കുട്ടികള്‍ ഇരുമുടി കെട്ടുമായി ശബരിമലയിലേക്ക് തിരിച്ചു. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരുടെ തിരഞ്ഞെടുപ്പ് പ്രക്രിയയായ നറുക്കെടുപ്പിനാണ് കുട്ടികള്‍ ശബരിമലയിലേക്ക് പോയത്.

2011ലെ സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം ജസ്റ്റിസ് കെ.ടി. തോമസിന്റെ മധ്യസ്ഥ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പിന് പന്തളം കൊട്ടാരം വലിയ തമ്പുരാൻ നിർദേശിച്ച കുട്ടികളാണ് ഇരുവരും. ശബരിമലയിലും മാളികപ്പുറത്തും ഒരു വർഷം മേല്‍ശാന്തിമാരായി ചുമതലകൾ നിർവഹിക്കേണ്ടവരെ തുലാം ഒന്നാം തിയ്യതി, അതായത് നാളെ (ഒക്ടോബര്‍ 18) സന്നിധാനത്ത് നറുക്കെടുപ്പിലൂടെ നിർണ്ണയിക്കും.

ശബരിമല മേൽശാന്തിയെ കൃതികേഷ് വർമയും, മാളികപ്പുറം മേൽശാന്തിയെ പൗർണമി ജി. വർമയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിൽ അനുപ് വർമയുടെയും എറണാകുളം മംഗള മഠത്തിൽ പാർവതി വർമയുടെയും മകനാണ് കൃതികേഷ് വർമ. എറണാകുളം ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കൃതികേഷ്.

പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ ഡോ. ഗിരീഷ്‌ വര്‍മ്മയുടെയും ഇടപ്പള്ളി ലക്ഷ്മി വിലാസത്തില്‍ സരിതാ വര്‍മ്മയുടെയും മകളാണ്‌ പൗര്‍ണ്ണമി വര്‍മ്മ. ദോഹയിലെ ഡല്‍ഹി പബ്ലിക്‌ സ്കൂള്‍ നാലാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌. പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹത്തോടെ 12 മണിയോടെ തിരുവാഭരണ മാളിക പൂമുഖത്ത്‌ വെച്ച്‌ കെട്ട്‌ നിറച്ച്‌ വലിയ കോയിക്കല്‍ ക്ഷേത്ര ദര്‍ശനത്തിനു ശേഷം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി രക്ഷിതാക്കളും സംഘം ഭാരവാഹികളും കൂടിയാണ്‌ ശബരിമലക്ക്‌ യാത്ര ആരംഭിച്ചത്‌.

Print Friendly, PDF & Email

Leave a Comment

More News