വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനം: ഡോ. എസ്.ക്യൂ.ആർ ഇല്യാസ്, തോൾ തിരുമാവളവൻ എം.പി, ശ്വേതാ ഭട്ട്, എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും

മലപ്പുറം: ഡിസംബർ 27,28,29 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിൽ വെൽഫെയർ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ഡോ.എസ്.ക്യൂ.ആർ ഇല്യാസ്, വിടുതലൈചിറൈ കച്ചി നേതാവ് തോൾ തിരുമാവളവൻ എം.പി, സഞ്ജീവ് ഭട്ട് ഐ.പി.എസിന്റെ ഭാര്യയും ആക്ടിവിസ്റ്റുമായ ശ്വേതാ ഭട്ട്, വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം, അംബേദ്കറുടെ കുടുംബാംഗവും പ്രമുഖ ദലിത് ആക്ടിവിസ്റ്റുമായ രാജരത്നം അംബേദ്കർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയും പൗരത്വ പ്രക്ഷോഭ നായികയുമായ അഫ്രീൻ ഫാത്തിമ, ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹ്മദ് ഹാജിയുടെ പേരക്കുട്ടി ഹാജറ വാരിയംകുന്നൻ, റൈഹാനത്ത് സിദ്ദീഖ് കാപ്പൻ, വെൽഫെയർ പാർട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡൻറ് കെ. എസ് അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും.

ഡിസംബര്‍ 27 ന് രാവിലെ 10 മണിക്ക് മലപ്പുറം താജ് ആഡിറ്റോറിയത്തിൽ (പി.സി. ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) പ്രതിനിധി സമ്മേളനം സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം അദ്ധ്യക്ഷത വഹിക്കും. നാലു വർഷത്തെ സംഘടനാ റിപ്പോർട്ടും രാഷ്ട്രീയ നയരേഖയും അവതിരിപ്പിച്ച് ചർച്ച ചെയ്യും. സംസ്ഥാന പ്രസിഡണ്ട്, സംസ്ഥാന പ്രവർത്തക സമിതി, ഫെഡറൽ ജനറൽ കൗൺസിൽ എന്നിവയിലേക്കുള്ള തെരെഞ്ഞെടുപ്പ് പ്രതിനിധി സമ്മേളനത്തിൽ നടക്കും. ഡിസം. 29 ന് വൈകിട്ട് 3 മണിക്ക് ജൂബിലി ജംഗ്ഷനിൽ നിന്ന് മലപ്പുറം ജില്ലയിലെ പാർട്ടി പ്രവർത്തകർ അണിനിരക്കുന്ന ബഹുജനറാലി ആരംഭിക്കും. തുടർന്ന് വാരിയംകുന്നൻ നഗറിൽ (വലിയങ്ങാടി) നടക്കുന്ന പൊതു സമ്മേളനം ദേശീയ അധ്യക്ഷൻ ഡോ.എസ്.ക്യൂ.ആർ ഇല്യാസ് ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെയും പോഷക സംഘടനകളുടെയും ദേശീയ – സംസ്ഥാന – ജില്ലാ ഭാരവാഹികൾ പൊതു സമ്മേളനത്തിൽ സംസാരിക്കും.

രാജ്യത്തെ സംഘ്പരിവാർ വംശീയ ഫാഷിസത്തെ പരാജയപ്പെടുത്താൻ ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ യോജിച്ച ബഹുജന മുന്നേറ്റം എത്രയും വേഗം ഉണ്ടാകണമെന്ന നിലപാടാണ് വെൽഫെയർ പാർട്ടി ഉയർത്തുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പത്ര സമ്മേളനത്തിൽ പറഞ്ഞു.

2024 – ലെ പാർലമെൻറ് തെരഞ്ഞെടുപ്പ് മുൻനിർത്തി വിശാല തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കേണ്ടതുണ്ട്. ഹിന്ദുത്വ രാഷ്ട്ര നിർമ്മിതി യാഥാർത്ഥ്യമാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. അതിനെ തടയാൻ ബിജെപിയെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തൽ അനിവാര്യമാണ്. ഈ പൊതു പരിപാടിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് സഹകരണം ഉണ്ടാകണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്. സംഘ്പരിവാറിനെ ആശയ വ്യക്തതയോടെ നേരിടാനാണ് വെൽഫെയർ പാർട്ടി ശ്രമിക്കുന്നത്. സംഘ്പരിവാറിനെ സാമൂഹ്യ നീതിയുടെയും ജനാധിപത്യത്തിന്റെയും സാഹോദര്യത്തിൻ്റെയും രാഷ്ട്രീയം കൊണ്ടാണ് ഫലപ്രദമായി നേരിടാനാവുക. സംഘ്പരിവാർ നിർമ്മിക്കുന്ന ഇസ്‌ലാം ഭീതിയുടെ ഉള്ളിൽ നിന്നാണ് പരമ്പരാഗത പാർട്ടികൾ പ്രവർത്തിക്കുന്നത്. അതിൽ നിന്നുകൊണ്ട് ഒരു കാരണവശാലും സംഘ്പരിവാറിനെ നേരിടാൻ ആകില്ല. സവർണ ഫാഷിസത്തിന്റെ ഇരകളാക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ സാമൂഹ്യരാഷ്ട്രീയ മുന്നേറ്റമാണ് ഇന്ത്യയിൽ യാഥാർത്ഥ്യമാകേണ്ടത് എന്നാണ് വെൽഫെയർ പാർട്ടി കരുതുന്നത്.

മഹാത്മ അയ്യൻകാളി, ശ്രീനാരായണഗുരു, മലബാറിലെ സ്വാതന്ത്ര്യ പോരാളികൾ തുടങ്ങിയവർ നയിച്ച കേരളീയ നവോത്ഥാനത്തിൽ പങ്കാളികളായ വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങൾക്ക് ഇതിൽ സുപ്രധാനമായ പങ്കു വഹിക്കാൻ കഴിയും. മുസ്ലിങ്ങൾ, ദലിത്-ആദിവാസി വിഭാഗങ്ങൾ, ക്രൈസ്തവർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, മതന്യൂനപക്ഷങ്ങൾ, മത്സ്യതൊഴിലാളി സമൂഹം തുടങ്ങി സവർണ്ണ വംശീയ വാദികളല്ലാത്ത മുഴുവൻ മനുഷ്യരെയും ചേർത്തുപിടിക്കുന്ന, അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുന്ന രാഷ്ട്രീയ പദ്ധതിക്കു രൂപം നൽകാനാണ് പാർട്ടി ശ്രമിക്കുന്നത്. ഇതിനുള്ള കർമ്മ പരിപാടികൾ സംസ്ഥാന സമ്മേളനം ചർച്ച ചെയ്യും.

കേരളത്തിലെ ഇടത് സർക്കാർ ഭരണമുപയോഗിച്ച് സ്വജനപക്ഷപാതവും ബന്ധു – പാർട്ടി നിയമനങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യം വെച്ച് സംഘപരിവാർ വിധേയത്വവും. മുസ്‌ലിം ഭീതി പരത്തുന്ന രാഷ്ട്രീയ നിലപാടും ഇടതുപക്ഷം സ്വീകരിച്ചിട്ടുണ്ട്. ഇതുണ്ടാക്കിയ ധ്രുവീകരണം കേരളത്തിൽ അപകടകരമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. ജനങ്ങളുടെ പ്രതിഷേധത്തോടും ന്യായമായ സമരങ്ങളോടും ധാർഷ്ട്യത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെ വിപുലമായ ബഹുജന പ്രക്ഷോഭം വളർത്തിയെടുക്കുന്നതിനെ കുറിച്ച് സമ്മേളനം ചർച്ച ചെയ്യും. കോർപ്പറേറ്റ് സാമ്പത്തിക താല്പര്യങ്ങൾ മുൻനിർത്തി സർക്കാർ നടപ്പാക്കുന്ന തെറ്റായ നിലപാടുകൾ ജനങ്ങളുടെ ചെറുത്തുനിൽപ്പിനു മുന്നിലാണ് പരാജയപ്പെടുന്നത്.

കെ – റെയിൽ പദ്ധതിക്കെതിരെ രൂപപ്പെട്ട മുന്നേറ്റം ഒടുവിലത്തെ ഉദാഹരണമാണ്. ഇത്തരത്തിലുള്ള ജനകീയ സമരങ്ങൾ രൂപപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ കഴിഞ്ഞ 11 വർഷമായി വെൽഫെയർ പാർട്ടി കേരളത്തിൽ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പാർട്ടി നടത്തിയ ഭൂപ്രക്ഷോഭം, സംവരണ സമരം ഉൾപ്പെടെയുള്ള ജനകീയ സമരങ്ങൾ പാർട്ടിയുടെ ജനപിന്തുണ ഗണ്യമായ തോതിൽ വർധിപ്പിച്ചു. വ്യത്യസ്തമായ ഒരു രാഷ്ട്രീയ സംസ്കാരം കേരളത്തിന് സംഭാവന ചെയ്യാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. വംശഹത്യ നിയമങ്ങൾ അടിച്ചേൽപ്പിക്കുകയും മൗലികാവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്ന, സവർണ്ണ സംവരണം പോലെയുള്ള ഭരണഘടന വിരുദ്ധ സമീപനങ്ങൾ സ്വീകരിക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ ജനാധിപത്യ വിരുദ്ധതക്കെതിരെയുള്ള ശക്തമായ താക്കീതായി സംസ്ഥാന സമ്മേളനം മാറുമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ വെൽഫെയർ പാർട്ടിയുടെ സംഘടനാ ശക്തി വിളിച്ചറിയിക്കുന്ന ബഹുജന റാലിയാണ് 29 ന് നടക്കുന്നത്. പാർട്ടി സംസ്ഥാന സമ്മേളനത്തിന് മുഴുവൻ ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

*വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ*

– ഹമീദ് വാണിയമ്പലം
– സുരേന്ദ്രൻ കരിപ്പുഴ (സംസ്ഥാന വൈസ് പ്രസിഡണ്ട്)
– റസാഖ് പാലേരി (സംസ്ഥാന വൈസ് പ്രസിഡണ്ട്)
– ഇ.സി ആയിശ (ദേശീയ സെക്രട്ടറി)
– നാസർ കീഴുപറമ്പ് (ജില്ലാ പ്രസിഡണ്ട്).

കൂടുതൽ വിവരങ്ങൾക്ക്: ആരിഫ് ചുണ്ടയിൽ +91 9744 954 787

Print Friendly, PDF & Email

Leave a Comment

More News