രണ്ടു പതിറ്റാണ്ടു ജയിലില്‍ കഴിഞ്ഞയാളെ നിരപരാധിയെന്ന് കണ്ടു വിട്ടയച്ചു

ഡിട്രോയ്റ്റ്: മാന്‍വേട്ടക്കു പോയ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ജീവപര്യന്തം തടവുശിക്ഷക്കു വിധിച്ചയാളെ രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയയ്ക്കാന്‍ ജഡ്ജി ഉത്തരവിട്ടു. കോള്‍ഡ് വാട്ടറിലെ ജയിലില്‍ നിന്നും ഇയാള്‍ ഫെബ്രുവരി 25ന് പുറത്തിറങ്ങി.
‘സീരിയല്‍ കില്ലര്‍’ എന്ന സംസ്ഥാനം മുദ്രകുത്തിയ ജെഫ് ടൈറ്റസിനെ 1990 ല്‍ നടന്ന ഇരട്ട കൊലപാതകത്തിന്റെ പേരിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

സംസ്ഥാന അറ്റോര്‍ണി ഓഫീസും, യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണ്‍ ലൊ സ്‌ക്കൂളും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ മോചനം സാധ്യമായത്.

സംഭവം ഇങ്ങനെ. ജെഫ് വൈറ്റസിന്റെ വസ്തുവിന് സമീപം ഡഗ് എസ്റ്റേറ്റ്‌സ്, ജിം ബെണറ്റ് എന്നീ രണ്ടു വേട്ടക്കാരാണ് വെടിയേറ്റു മരിച്ചത്. ഈ കേസ്സില്‍ 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജെഫിനെതിരെ കേസ്സെടുത്തത്.

എന്നാല്‍ ഈ സംഭവം നടക്കുമ്പോള്‍ ജെഫ് 27 മൈല്‍ അകലെ ഒരു സ്ഥലത്ത് മാനിനെ വേട്ടയാടുകയായിരുന്നു എന്നാണ് കോടതിയില്‍ വാദിച്ചത്. കോടതി ഇതു അംഗീകരിച്ചില്ല.

ജെഫിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയുമായിരുന്നു. ഇതേ സമയം ഒഹായോയില്‍ 5 പേരെ കൊലപ്പെടുത്തിയ കേസ്സില്‍ മറ്റൊരു പ്രതിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നു. ഇയാള്‍ക്കും കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ജയിലില്‍ വെച്ചു 1993 ല്‍ ഇയാള്‍ താനാണ് മറ്റു രണ്ടുപേരെ കൊലപ്പെടുത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. 2011 ല്‍ ഇയാള്‍ മരിച്ചു. 2012 ല്‍ കേസ്സ് വീണ്ടും വിചാരണ നടത്തിയിരുന്നു. ഒടുവില്‍ ജെഫിനെതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് വിചാരണയില്‍ കോടതി കണ്ടെത്തി ഇദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News