ക്രൈസ്തവ ന്യൂനപക്ഷ പഠനറിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണം: അഡ്വ.വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് സമര്‍പ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ 2020 നവംബര്‍ 5ന് നിയമിച്ച ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് കാലതാമസം ഒഴിവാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ച് വ്യക്തതവരുത്തി 2021 ഫെബ്രുവരി 9ന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവും ഇറക്കിയിരുന്നു. 2021 ജൂലൈ 30നുള്ളില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ സിറ്റിംഗ് നടത്തുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കണമെന്ന് 2021 ഫെബ്രുവരി 9 ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു. പക്ഷേ ഇതിനോടകം 2 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജെ.ബി.കോശി കമ്മീഷന്‍ പഠനറിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാത്തത് ഖേദകരമാണ്. കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ ഏറെ നാളുകളായി നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഈ രീതിയില്‍ ഒരു കമ്മീഷനെ നിയമിച്ചത്. കമ്മീഷന്റെ പഠനത്തിന് എല്ലാവിധ സഹകരണവും പിന്തുണയും ക്രൈസ്തവ സമൂഹം നല്‍കിയിരുന്നു. ഇനിയും റിപ്പോര്‍ട്ട് വൈകരുതെന്നും ഉടന്‍ സമര്‍പ്പിക്കുവാന്‍ ജെ.ബി.കോശി കമ്മീഷന്‍ തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News