സിബി‌എസ്‌ഇ പാഠ്യവിഷയങ്ങളില്‍ നിന്ന് മുഗൾ സാമ്രാജ്യത്തെ ഒഴിവാക്കിയത് ചരിത്ര നിഷേധം; എൻസിഇആർടിയുടെ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലസ് ടു സിബിഎസ്ഇ പാഠ്യവിഷയങ്ങളില്‍ നിന്ന് മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ചരിത്ര നിഷേധം മാത്രമല്ല പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. മുഗൾ സാമ്രാജ്യത്തെ ഒഴിവാക്കി ഇന്ത്യയുടെ മധ്യകാല ചരിത്രത്തെക്കുറിച്ചുള്ള പഠനം അപൂർണ്ണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് രാഷ്ട്രീയ ലക്ഷ്യത്തോടെ ഏതാനും അദ്ധ്യായങ്ങളും ഭാഗങ്ങളും നീക്കം ചെയ്യാനുള്ള തീരുമാനം ചരിത്ര നിഷേധം മാത്രമല്ല, പ്രതിഷേധാർഹവുമാണ്. പാഠപുസ്തകങ്ങളിൽ നിന്ന് തങ്ങള്‍ക്ക് പ്രതികൂലമായവ വെട്ടിമാറ്റി ചരിത്ര വസ്തുതകൾ തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പാഠപുസ്തകങ്ങളുടെ പരിപൂർണമായ കാവിവൽക്കരണമാണ് ഇത്തരം നടപടികളിലൂടെ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്.
പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് ഗാന്ധി വധവും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെക്കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയത് ആരുടെ താല്പര്യപ്രകാരമാണെന്ന് വ്യക്തമാണ്.

ഇതേ ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യത്തെയും പറിച്ചു മാറ്റിയിരിക്കുന്നു. മുഗൾ സാമ്രാജ്യത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ മധ്യകാല ചരിത്രപഠനം അപൂർണ്ണമാണ്. മധ്യകാല ഇന്ത്യൻ ചരിത്രം എക്കാലത്തും സംഘപരിവാർ വളച്ചൊടിക്കലുകളുടെ മേഖലയാണ്. ഈ പാഠഭാഗം ഒഴിവാക്കുക വഴി സംഘപരിവാർ നിർമ്മിത വ്യാജ ചരിത്രത്തെ വെള്ളപൂശുക കൂടിയാണ് എൻസിഇആർടി ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ചരിത്രസത്യങ്ങളെ മാറ്റിമറിച്ചാലോ കാവി പുതപ്പിച്ചാലോ ചരിത്രം ചരിത്രമാകില്ല. ചരിത്രത്തിന്റെ കാവിവൽക്കരണത്തിലൂടെ പാഠപുസ്തകങ്ങളിലൂടെ വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയം കുട്ടികളുടെ മനസ്സിലേക്ക് കടത്തിവിടാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. എൻസിഇആർടി ആർഎസ്എസിന്റെ വികലമായ ചരിത്രരചനാ രീതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ വിദ്യാഭ്യാസത്തെ തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News