ഡോ. വന്ദനയുടെ മരണം: പ്രതിയെയല്ല ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ്

കൊല്ലം: കൊട്ടാരക്കരയിൽ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആശുപത്രിയിലെത്തിയപ്പോൾ പരാതിക്കാരന്‍ മാത്രമായിരുന്നുവെന്ന് എഡിജിപി എം ആർ അജിത് കുമാർ. ഇയാളെ ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എഡിജിപി പറഞ്ഞു. പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് ആക്രമിക്കപ്പെട്ട വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് ഇയാളുടെ വീട്ടിലെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ ബന്ധുവും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു.

ആ സമയത്ത് ഇയാള്‍ ശാന്തനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഡോക്ടര്‍ മുറിവ് ഡ്രസ്സ് ചെയുന്നതിനിടെ ഇയാള്‍ പെട്ടെന്ന് അക്രമാസക്തനാവുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ആദ്യം കുത്തേറ്റത് പോലീസ് കോണ്‍സ്റ്റബിളിനാണ്. എല്ലാവര്‍ക്കും ഓടി മാറാന്‍ സാധിച്ചു. ഡോ.വന്ദനയ്ക്ക് ഓടി മാറാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന എഎസ്‌ഐയേയും നാട്ടുകാരനായ ബിനുവിനെയും ഇയാള്‍ കുത്തിപരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ഇയാളുടെ ശരീരത്ത് മുറിവുണ്ടായിരുന്നത് കൊണ്ടാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മുറിവുണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വന്ദനയുടെ കൊലപാതകം ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതെന്ന് ആരോഗ്യ മന്ത്രി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവം ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതിദാരുണമായ സംഭവമാണ് നടന്നതെന്നും, എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഉള്ളിടത്താണ് ആക്രമണം നടന്നതെന്നും മന്ത്രി പറഞ്ഞു. ഒരു കാരണവശാലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

‘ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥന് തലക്കും കുത്തേറ്റു. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും കുത്തേറ്റിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമം തടയാന്‍ നിയമം നിലവില്‍ ഉണ്ട്. കൂടുതല്‍ ശക്തമാക്കി ഓര്‍ഡിനന്‍സായി ഇറക്കും. സുരക്ഷ ക്രമീകരണങ്ങള്‍ക്കിടയിലും ഇത്തരം സംഭവം ഉണ്ടായി എന്നത് ഞെട്ടിക്കുന്നതാണ്’ എന്നും ആരോഗ്യമന്ത്രി കൂട്ടിചേര്‍ത്തു.

ഡോ.വന്ദനയുടെ മുതുകില്‍ ആഴത്തില്‍ ആറു കുത്തുകള്‍; പ്രതി ആക്രമിച്ചത് അതിക്രൂരമായി

കൊട്ടാരക്കരയിലെ ആശുപത്രിയില്‍ കുത്തേറ്റ് മരിച്ച ഡോക്ടര്‍ വന്ദനയുടെ മുതുകിലേറ്റത് ആഴത്തിലുള്ള ആറ് കുത്തുകള്‍ ഏറ്റതായി റിപ്പോർട്ട്. ശരീരത്തിന് മുന്നിലും പിന്നിലുമായി നിരവധി തവണ കുത്തേൽക്കുകയും ചെയ്തു. വയറിലും പിന്‍ഭാഗത്തുമായേറ്റ ആഴത്തിലുള്ള കുത്തുകളാണ് മരണ കാരണമായത്. അക്രമത്തില്‍ സ്പൈനല്‍ കോഡ് തകര്‍ന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പൊലീസുകാരെ കുത്തിപ്പരുക്കേല്‍പ്പിച്ച പ്രതി ഡ്രസിങ് റൂമില്‍ നിന്ന ഡോക്ടറെ തള്ളിയിട്ട ശേഷം ഇരുന്ന് കുത്തിയെന്നാണ് ദൃക്സാക്ഷി വെളിപ്പെടുത്തിയത്. എഴുന്നേല്‍ക്കാന്‍ ശ്രമിച്ച ഡോക്ടറെ മുതുകില്‍ പല പ്രാവശ്യം ആഞ്ഞുകുത്തിയെന്നും ഇദ്ദേഹം പറയുന്നു. ചികില്‍സയ്ക്കായി പൊലീസ് എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപാണ് അക്രമം നടത്തിയത്. ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് കത്രിക കൊണ്ടുള്ള കുത്തേറ്റത്.

യുവ ഡോക്ടറെ കൊലപ്പെടുത്തിയത് അദ്ധ്യാപകൻ; പ്രതി ലഹരിക്ക് അടിമ

വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച പ്രതിയുടെ കുത്തേറ്റ യുവ ഡോക്ടർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പ്രതി സ്‌കൂൾ അധ്യാപകനാണെന്നാണ് റിപ്പോർട്ട്. ഇയാൾ കുറച്ചു കാലങ്ങളായി ലഹരിക്ക് അടിമയാണെന്നും, ലഹരി മരുന്ന് കൈവശം വച്ചതിനു ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ടതാണെന്നുമാണ് റിപ്പോർട്ട്. നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ എസ്. സന്ദീപ് (42) വീട്ടിൽ വെച്ച് ആക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് ബന്ധുക്കളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ യുവാവ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയിൽ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു. പുറകിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ വനിതാ ഡോക്ടർ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെയാണ് യുവാവ് കുത്തി പരിക്കേൽപ്പിച്ചത്.

Print Friendly, PDF & Email

Leave a Comment

More News