ഭാരത ക്രൈസ്തവസഭാ സമൂഹങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഒരുമയും സ്വരുമയുമുണ്ടാകണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭ വിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് കൂടുതല്‍ ഒരുമയോടും സ്വരുമയോടും പ്രവര്‍ത്തന നിരതരാകുന്നില്ലെങ്കില്‍ നിലനില്‍പ്പ്തന്നെ ചോദ്യം ചെയ്യപ്പെടുന്ന നാളുകള്‍ വിദൂരമല്ലെന്ന് ഭാരത ക്രൈസ്തവ സമൂഹം തിരിച്ചറിയണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര് അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള പ്രാദേശിക തീവ്രവാദഗ്രൂപ്പുകളുടെ നിരന്തരമുള്ള സംഘടിത അക്രമങ്ങള്‍ ശക്തിപ്പെടുന്നത് ആശങ്കപ്പെടുത്തുന്നു. മണിപ്പൂരിലെ അക്രമങ്ങള്‍ക്കു പിന്നില്‍ പട്ടികവര്‍ഗ്ഗസംവരണം, സംരക്ഷിത, റിസേര്‍വ്ഡ് വനമേഖല സര്‍വ്വേ, വര്‍ഗീയ വിഷംചീറ്റല്‍ എന്നിവയാണെങ്കിലും അക്രമങ്ങള്‍ക്ക് ഇരയായത് നല്ലൊരു വിഭാഗം ക്രൈസ്തവരാണ്. നിര്‍ദോഷികളായ മനുഷ്യരുടെ മരണം കൂടാതെ ഭവനരഹിതരായവരും ഏറെയുണ്ട്. നിരവധി ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. മണിപ്പൂരില്‍ ശാശ്വതസമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ സജീവമാക്കണം.

ഛത്തീസ്ഘട്ടിലെ ഗ്രാമങ്ങളില്‍ നിന്ന് പാലായനം ചെയ്യപ്പെട്ടവര്‍ ഇന്നും നിസ്സഹായരായി കഴിയുന്നു. മതപരിവര്‍ത്തന നിരോധനനിയമത്തിന്റെ മറവിലാണ് പലയിടങ്ങളിലും ക്രൈസ്തവര്‍ അക്രമത്തിനിരയാകുന്നതും കള്ളക്കേസുകളില്‍ കുടുക്കപ്പെടുന്നതും. വിവിധ സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക ഭരണനിയമസംവിധാനങ്ങളും ഇത്തരം അക്രമങ്ങള്‍ക്ക് ഒത്താശചെയ്ത് കൂട്ടുനില്‍ക്കുകയാണെന്നുള്ള ആക്ഷേപവും നിലനില്‍ക്കുന്നു.

ക്രൈസ്തവ കുടുംബങ്ങളേയും വിവിധ ശുശ്രൂഷാ മേഖലകളേയും ക്രൈസ്തവ സ്ഥാപനങ്ങളേയും ലക്ഷ്യംവെച്ചുള്ള ആസൂത്രിത നീക്കങ്ങളും ആഗോള ഭീകരവാദത്തിന്റെ അടിവേരുകളും സ്ലീപ്പിംഗ് സെല്ലുകളും കേരളത്തിലുണ്ടെന്നുള്ള യുഎന്‍ റിപ്പോര്‍ട്ടും കേരളത്തിലെ മുന്‍ ഡിജിപി മാരുടെ വെളിപ്പെടുത്തലുകളും നിസ്സാരവല്‍ക്കരിക്കരുത്. വിവിധ രാജ്യാന്തര ഭീകരവാദസംഘങ്ങളിലൂടെയും, കള്ളക്കടത്തുമാഫിയകളിലൂടെയും ഇന്ത്യയിലെത്തുന്ന വിവിധ മയക്കുമരുന്നുള്‍പ്പെടെയുള്ള രാസലഹരി തലമുറകളെ നശിപ്പിക്കും.

കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വിദ്യാഭ്യാസപദ്ധതികള്‍ പലതും ഇതിനോടകം നിര്‍ത്തലാക്കി. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങളുമേര്‌പ്പെടുത്തി. കേരളത്തില്‍ ഭാവിയെക്കുറിച്ചുള്ള ആശങ്കകളിലും പ്രതിസന്ധിയിലും യുവജനങ്ങള്‍ നാടുവിടുന്നു. കാര്‍ഷികമേഖല ഒരിക്കലുമില്ലാത്ത അതീവ ഗുരുതരമായ തകര്‍ച്ച നേരിടുന്നു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ ഇന്ത്യയിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ കൂടുതല്‍ ഐക്യത്തോടെ ഒരുമിച്ച് കൂട്ടായ്മയോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. ക്രൈസ്തവര്‍ നേരിടുന്ന പൊതുവായ വിഷയങ്ങളില്‍ ദേശീയതലത്തില്‍ കൂടുതല്‍ സഹകരണവും രാഷ്ട്രീയ സാമൂഹ്യപ്രശ്‌നങ്ങളില്‍ ഒറ്റക്കെട്ടായ ക്രൈസ്തവ നിലപാടുമുണ്ടാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

മണിപ്പൂരിലെ സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലെത്തിക്കുന്നതിനും ജനങ്ങളുടെ പുനരധിവാസത്തിനായുള്ള ഇംഫാല്‍ അതിരൂപതയുടെ ശ്രമങ്ങള്‍ക്ക് ഭാരതക്രൈസ്തവ സമൂഹമൊന്നാകെ പിന്തുണയ്ക്കുമെന്നും, സഹായസഹകരണങ്ങള്‍ നല്‍കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News