പൊറുക്കാനാവാത്ത കെടുകാര്യസ്ഥതയിൽ നിന്നുള്ള ആരോഗ്യപ്രശ്നങ്ങൾ (എഡിറ്റോറിയല്‍)

കാലവര്‍ഷക്കെടുതി സജീവമല്ലെങ്കിലും ഇത്തവണയും പകര്‍ച്ചവ്യാധികള്‍ തുടക്കം മുതല്‍ തന്നെ ജനങ്ങളെ പിടികൂടിയിട്ടുണ്ട്‌. പകര്‍ച്ചവ്യാധികള്‍ ക്കൊപ്പം എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ മാരക രോഗങ്ങളും വ്യാപകമായതോടെ സൌകര്യം കുറഞ്ഞ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഭീതിയിലാണ്‌. ഓരോ ദിവസവും പനി ബാധിച്ച്‌ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം മാത്രമാണുള്ളത്‌. ഇത്‌ തന്നെ പ്രതിദിനം പതിനായിരത്തിലധികം വരും. ഈ വര്‍ഷം ഇതുവരെ 66 പേര്‍ എലിപ്പനി ബാധിച്ച്‌ മരിച്ചതായാണ്‌ ആശുപത്രികളുടെ കണക്ക്‌. എലിപ്പനി ലക്ഷണങ്ങളുമായി 1300ലധികം പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ഒന്നര ലക്ഷത്തിലേറെപ്പേര്‍ പകര്‍ച്ചവ്യാധി ബാധിച്ച്‌ ചികിത്സതേടി. പനിബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌. മുന്നൂറിലധികം പേര്‍ ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സ തേടി. വെള്ളക്കെട്ടിന്‌ കുറവില്ലാത്ത സംസ്ഥാനത്ത്‌ ഡെങ്കിപ്പനിയും എലിപ്പനിയും പിടിപെടാനുള്ള സാധ്യത ഏറെയാണ്‌.

ആരോഗ്യവകുപ്പ്‌ ദൃഡനിശ്ചയം ചെയ്താല്‍, മഴക്കാലം തുടങ്ങുമ്പോഴേക്കും സംസ്ഥാനത്തെ പിടിമുറുക്കുന്ന പകര്‍ച്ചവ്യാധികള്‍
നിയന്ത്രിക്കാനാകും. വെറുമൊരു കാര്യത്തിനാണെങ്കിലും മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ പേരിലുള്ള പ്രവര്‍ത്തനങ്ങള്‍
മുന്‍കാലങ്ങളില്‍ നടന്നിരുന്നു. ഇത്തവണ എന്തുകൊണ്ടോ മിക്ക ജില്ലകളിലും അത്‌ നടന്നില്ല. പനിയും പകര്‍ച്ചവ്യാധികളും പടര്‍ന്നു തുടങ്ങിയപ്പോഴാണ്‌ സര്‍ക്കാര്‍ ഇക്കാര്യം അറിഞ്ഞത്‌. അതുകൊണ്ടാണ്‌ ഓടകള്‍ വൃത്തിയാക്കുന്നതും ഓടകളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയുന്നതും ഇപ്പോള്‍ ചിലയിടങ്ങളില്‍ ദ്രുതഗതിയില്‍ ആരംഭിച്ചത്‌. വൃത്തിഹീനമായ അന്തരീക്ഷമാണ്‌ പകര്‍ച്ചവ്യാധികളെ ക്ഷണിച്ചുവരുത്തുന്നത്‌. ആരോഗ്യവകുപ്പിനും ഇതിന്‌ ഉത്തരവാദികളായ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യം നന്നായി അറിയാം. എന്നിരുന്നാലും, അസുഖം വരുന്നതുവരെ അവരാരും ഒന്നും ചെയ്യില്ല. കൊതുകുകള്‍ പരത്തുന്ന രോഗമാണ്‌ ഡെങ്കിപ്പനി. എലി വിസര്‍ജ്യത്താല്‍ മലിനമായ വെള്ളത്തിലും മുറ്റത്തുനിന്നും എലിപ്പനി പിടിപെടുന്നു. കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരാണ്‌ എലിപ്പനിയുടെ പ്രധാന ഇരകള്‍. ഡെങ്കിപ്പനിക്ക്‌ പ്രാദേശിക വൃത്യാസങ്ങളില്ല, ആര്‍ക്കും പിടിപെടാം. സംസ്ഥാനത്ത്‌ കൊതുകുകളുടെ പ്രജനനം വളരെ കൂടുതലാണ്‌. വലിയ ആരോഗ്യപ്രശ്മമായി വളര്‍ന്നിട്ടും കൊതുകുശല്യം നേരിടാന്‍ ശാശ്വതമായ പദ്ധതിയില്ല. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ മാത്രമല്ല, മറ്‌ രോഗങ്ങള്‍ക്ക്‌ കാരണമാകുന്ന കൊതുകുകളുടെയും പ്രജനന കേന്ദ്രമായി കേരളം മാറിയിട്ട്‌ കാലമേറെയായി. നിലവിലുള്ള എല്ലാ കൊതുകു നിവാരണ പദ്ധതികളും അവസാനിപ്പിച്ച്‌ എല്ലാ ഉത്തരവാദിത്തങ്ങളും ജനങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്‌ സര്‍ക്കാര്‍. സാമ്പത്തികശേഷിയുള്ളവര്‍ വീടുകളില്‍ കൊതുകുവല സ്ഥാപിച്ച്‌ കൊതുകില്‍ നിന്ന്‌ സംരക്ഷണം തേടുന്നു. പണമില്ലാത്തവര്‍ രാത്രിയില്‍ കൊതുകിനെ തുരത്തുന്ന തിരി കത്തിച്ച്‌ കൊതുകിനെ തുരത്താന്‍ വൃഥാ ശ്രമിക്കുന്നു. അതും താങ്ങാനാകാത്ത പാവങ്ങള്‍ സ്വന്തം വിധിയെ പഴിചാരി കൊതുകിനൊപ്പം
ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഉയര്‍ന്ന സ്ഥാനത്താണ്‌, എന്നാല്‍ ഓരോ സീസണിലും നിരവധി ആളുകള്‍ വിവിധ രോഗങ്ങള്‍ കാരണം ആശുപത്രികളില്‍ ചികിത്സയിലാണ്‌. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന നിസ്ലംഗതയും പൊറുക്കാനാവാത്ത കെടുകാര്യസ്ഥതയുമാണ്‌ കേരളത്തെ ഓരോ സീസണിലും പനിയിലേക്ക്‌ നയിക്കുന്നത്‌. മാലിന്യ ശേഖരണത്തിലും സംസ്കരണത്തിലും വര്‍ഷങ്ങളായി തുടരുന്ന അലംഭാവം സംസ്ഥാനത്തെ എവിടേക്ക്‌ നയിക്കുമെന്ന്‌ പ്രവചിക്കാനാവില്ല. വലിയൊരു ദുരന്തത്തിന്‌ കാത്തുനില്‍ക്കാതെ ഇക്കാര്യത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം. അതുപോലെ പനി ബാധിതര്‍ക്ക്‌ ആശുപത്രികളില്‍ മതിയായ ചികിത്സയും സംരക്ഷണവും നല്‍കാന്‍ അടിയന്തര നടപടി ഉണ്ടാകണം.

ചീഫ് എഡിറ്റര്‍

Print Friendly, PDF & Email

Leave a Comment

More News