രാഹുൽ ഗാന്ധിക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ തിരിച്ചടി

ന്യൂഡൽഹി: മോദിയുടെ പേരുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. രാഹുൽ ഗാന്ധിയുടെ പുനഃപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാക്കളിൽ നിന്നും പ്രതികരണങ്ങൾ വരുന്നുണ്ട്. തീരുമാനത്തിൽ കോൺഗ്രസ് നേതാക്കൾ നിരാശ പ്രകടിപ്പിച്ചു.

വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി നൽകിയ ഹർജി തള്ളിയ നടപടി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

നീതി ലഭിച്ചില്ല: കോൺഗ്രസ്

ഹൈക്കോടതി വിധി നിർഭാഗ്യകരമാണെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാർ പറഞ്ഞു. നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും ശിവകുമാർ പറഞ്ഞു. എന്നിട്ടും രാജ്യമൊട്ടാകെ പ്രതിപക്ഷ പാർട്ടികളും രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്നു. രാജ്യത്തെ മുഴുവൻ ഒന്നിപ്പിക്കാൻ പോരാടുന്ന മഹാനായ നേതാവാണ് രാഹുൽ. ഇത് സഹിക്കാൻ ബിജെപിക്ക് കഴിയുന്നില്ല.

ഡൽഹിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

അതേസമയം രാഹുൽ ഗാന്ധിക്കെതിരായ തീരുമാനത്തിൽ കോൺഗ്രസ് പ്രവർത്തകരും അമർഷത്തിലാണ്. ഡൽഹിയിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് പാർട്ടി പ്രവർത്തകർ തടിച്ചുകൂടി. ഹൈക്കോടതി വിധി വന്നയുടൻ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിരാശ പടർന്നു. പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് ഓഫീസിന് പുറത്ത് പ്രകടനം നടത്തി.

ഹൈക്കോടതി വിധിയിൽ എന്താണ് പറഞ്ഞത്

രാജ്യത്തുടനീളം 10 ക്രിമിനൽ കേസുകളാണ് രാഹുൽ നേരിടുന്നതെന്ന് ജസ്റ്റിസ് ഹേമന്ത് പ്രചക് തന്റെ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. രാഹുലിനെ ശിക്ഷിച്ച വിചാരണക്കോടതിയുടെ ഉത്തരവ് ന്യായവും നിയമപരവുമാണെന്നും ജസ്റ്റിസ് പറഞ്ഞു. കീഴ്‌ക്കോടതി വിധിയിൽ മാറ്റമില്ല.

ഗുജറാത്തിലെ ഒരു കോടതിയില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ല: എം എം ഹസന്‍

അതേസമയം, ഗുജറാത്തിലെ ഒരു കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നും യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. ചരിത്രസത്യം പറഞ്ഞതിനാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കേസിൽ വിധി വന്നതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം എം ഹസന്‍.

ഗുജറാത്ത് കോടതിയിൽ നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടതില്ല. ഗുജറാത്തിലെ എല്ലാ കേസുകളുടെയും അവസ്ഥ ഇതാണ്. മനുഷ്യാവകാശ പ്രവർത്തകയായ ടീസ്‌റ്റ സെതല്‍വാദിന്‍റെ അവസ്ഥ കണ്ടതാണ്. ഗുജറാത്ത് ഹൈക്കോടതി നിഷേധിച്ച ജാമ്യം സുപ്രീം കോടതി ഫുൾ ബെഞ്ച് അവർക്ക് നൽകിയിരുന്നു. അതിനാൽ സുപ്രീം കോടതിയില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് നീതി കിട്ടുമെന്ന് വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് ജില്ല കോടതി വിധി മാര്‍ച്ച് 23നാണ് വന്നത്. രണ്ട് വര്‍ഷത്തെ തടവിനാണ് കോടതി ശിക്ഷിച്ചത്. പുറമെ, എംപി സ്ഥാനത്ത് നിന്നും അദ്ദേഹത്തെ അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടേറിയറ്റ് മാര്‍ച്ച് 24നാണ് വിജ്ഞാപനമിറക്കിയത്.

2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ണാടകയിലെ കോലാറില്‍ പ്രസംഗിച്ച പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതി വിധിയും പുറമെ ലോക്‌സഭ നടപടിയും വന്നത്. വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലാണ് ഗുജറാത്ത് ഹൈക്കോടതി തള്ളിയത്. രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായും പത്തിലേറെ ക്രിമിനൽ കേസുകൾ രാഹുലിനെതിരെയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും : രമേശ് ചെന്നിത്തല

തിരുവനന്തപുരം : രാഹുൽ ഗാന്ധിക്ക് എതിരായ കേസിൽ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് രമേശ് ചെന്നിത്തല. നസ്രത്തിൽ നിന്ന് നന്മ പ്രതീക്ഷിക്കേണ്ട എന്ന ബൈബിൾ വചനമാണ് ഓർമ വരുന്നത്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. 10 കേസുകൾ രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടെന്നാണ് കോടതി പറഞ്ഞത്. എന്നാല്‍, നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ സംസാരിക്കുന്നതുകൊണ്ട് രാഹുൽ ഗാന്ധിയുടെ വായടപ്പിക്കാൻ ബിജെപി പ്രവർത്തകർ തന്നെയാണ് കേസുകൾ നൽകുന്നത്. വിവിധ കോടതികളിൽ ഇത്തരത്തിൽ കേസുകൾ കൊടുത്ത് രാഹുൽ ഗാന്ധിയെ വേട്ടയാടുകയും അപമാനിക്കുകയുമാണ്. ഇതുകൊണ്ടെന്നും രാഹുൽഗാന്ധിയെ തളർത്താം എന്ന് കരുതേണ്ട. കേന്ദ്രസർക്കാരിനെതിരായ പോരാട്ടം തുടരും. കേസുകൾ കൊണ്ടെന്നും രാഹുൽഗാന്ധിയെയും കോൺഗ്രസിനെയും നിശബ്‌ദമാക്കാമെന്നും വിചാരിക്കേണ്ട.പൊതുജനങ്ങൾക്ക് എല്ലാം ഇക്കാര്യം ബോധ്യമായിട്ടുണ്ട്.

പാർലമെന്‍റില്‍ മോദി അദാനി ബന്ധം തുറന്നുകാണിച്ചപ്പോഴാണ് കേസ് കുത്തിപ്പൊക്കി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്. ഈ രാഷ്ട്രീയ വേട്ടയാടലിനെതിരെ ഒറ്റക്കെട്ടായി കോൺഗ്രസ് രാഹുൽ ഗാന്ധിക്കൊപ്പം പോരാടും. നരേന്ദ്ര മോദി പ്രതിപക്ഷ നേതാക്കളെ വേട്ടയാടും പോലെയാണ് സംസ്ഥാനത്ത് മുഖ്യമന്ത്രിയും പ്രവർത്തിക്കുന്നത്. മോദിക്ക് പഠിക്കുകയാണ് പിണറായി വിജയൻ. ഇതെല്ലാം ജനങ്ങൾ മനസിലാക്കുന്നുണ്ടെന്ന് ഭരണകൂടം ഓർക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഏകസിവിൽ കോഡിൽ സിപിഎം ശ്രമം വർഗീയ ധ്രുവീകരണം : ഏക സിവിൽ കോഡ് വിഷയത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹിന്ദു മുസ്ലിം വിഷയമായി ചിത്രീകരിച്ച് രാഷ്ട്രീയമായ നേട്ടമുണ്ടാക്കാനാണ് നീക്കം. ന്യൂനപക്ഷത്തിന്‍റെ പിന്തുണ സംഘടിപ്പിക്കാനുള്ള അടവാണിത്. ഇത് ശരിയായ നിലപാടല്ല. ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് മുമ്പ് സിപിഎം ഇ. എം. എസിനെ തള്ളിപ്പറയണം. അതിനുശേഷം മാത്രമേ കോൺഗ്രസിനെ കുറ്റം പറയാൻ പാടുള്ളൂ. ഏക സിവിൽ കോഡ് വേണ്ട എന്നത് തന്നെയാണ് കോൺഗ്രസ് നിലപാടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിധി റദ്ദാക്കാതെ കോടതി : അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധിക്ക് സ്‌റ്റേയില്ല. വിചാരണ കോടതി വിധി റദ്ദാക്കിയില്ല. രാഹുലിന്‍റെ അയോഗ്യത തുടരും. രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത് ലോക്‌സഭ അംഗത്വം തിരിച്ചുകിട്ടാനായിരുന്നു. ഇതോടെ വരാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലടക്കം രാഹുലിന് പങ്കെടുക്കാനാകില്ല. രാഹുലിന് എതിരെയുള്ള പത്തോളം കേസുകള്‍ വിവിധ കോടതികളുടെ പരിഗണനയിലാണ്. രാഹുല്‍ തെറ്റ് സ്ഥിരമായി ആവര്‍ത്തിക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു.

ഈ മാസം അവസാനമാണ് പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനം നടക്കാനിരിക്കുന്നത്. ഇതിന് മുന്നോടിയായി, കോണ്‍ഗ്രസ് തങ്ങളുടെ നേതാവിന്‍റെ അയോഗ്യത നീക്കിക്കിട്ടാന്‍ ശക്തമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിധി തിരിച്ചടിയായിരിക്കുകയാണ്. ജസ്‌റ്റിസ് ഹേമന്ത് പ്രച്ഛക്കാണ് വിധി പ്രഖ്യാപിച്ചത്. പാര്‍ലമെന്‍റ് അംഗം എന്ന നിലയില്‍, ഇടക്കാല ആശ്വാസം അനുവദിക്കാന്‍ ജഡ്‌ജി നേരത്തേ വിസമ്മതിച്ചിരുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന്, രണ്ട് വര്‍ഷത്തെ പരമാവധി ശിക്ഷ ലഭിച്ചാല്‍ തന്‍റെ കക്ഷിക്ക് ലോക്‌സഭ സീറ്റ് നഷ്‌ടമാകുമെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ അദ്ദേഹത്തെ വ്യക്തിപരമായും പ്രതിനിധീകരിക്കുന്ന മണ്ഡലത്തെയും ഗുരുതരമായി ബാധിക്കും. വിധി പുനഃപരിശോധിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

Print Friendly, PDF & Email

Leave a Comment

More News